2015, ഡിസംബർ 14, തിങ്കളാഴ്‌ച

ഇന്ത്യൻ സോറി

"മ്മാമ്മേ , മാമൻ എന്താ കൊണ്ടുവന്നത് ? " കണ്ണുകൾ തിരുമ്മി കൊണ്ട് കിടക്കപ്പായിൽ നിന്നും എഴുന്നേറ്റു നേരെ അടുക്കള ലക്ഷ്യമാക്കി നടന്നു  വരുന്ന അഞ്ജന ആദ്യം ചോദിക്കുന്ന ചോദ്യം ആണിത്.  "മാമൻ എത്തിയോ" അല്ലെങ്കിൽ "എപ്പോ എത്തി" എന്നുള്ള ചോദ്യംഒക്കെ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. 

  അതുകൊണ്ട് തന്നെ വെള്ളിയാഴ്ച വൈകീട്ട് ബാംഗളൂരിൽ നിന്നും നാട്ടിലേക്ക് ബസ്‌ കേറുന്നതിനു മുൻപേ ഒരു കാര്യം ഞാൻ ഉറപ്പാക്കും-  അഞ്ജനക്കും കാർത്തിക്കും വേണ്ടി എന്തെങ്കിലും ഒക്കെ വാങ്ങിയിട്ടുണ്ട് എന്ന്.   

  കാർത്തിക്കിനേക്കാൾ 3 വയസ്സ് മൂത്തതാണ് അഞ്ജന .അഞ്ചു വയസ്സുകാരൻ ആയ അവൻ ഒരിക്കലും അഞ്ജനയെ പോലെ "മാമൻ എന്ത് കൊണ്ട് വന്നു " എന്ന് ചോദിക്കാറില്ല. അതി വേഗം  ബഹുദൂരം  പക്വത കൈവരിച്ചത്‌ കൊണ്ടൊന്നുമല്ല മറിച്ച്  അവനങ്ങനെചോദിക്കെണ്ടതിന്റെ ആവശ്യം വരാറില്ല എന്നതാണ് സത്യം.  അവൻ എഴുന്നെൽക്കുംമ്പൊഴേക്കും അതിന്റെ ഉത്തരം ഒന്നുകിൽ ഹാളിലെ തറയിൽ അല്ലെങ്കിൽ മുറ്റത്ത്  വെറും നിലത്ത് ചിതറിക്കിടക്കുന്നത് കാണാൻ പറ്റും .

   ഇത്തവണ നാട്ടിൽ പോകുമ്പോൾ വാങ്ങിച്ചത് 2 കളിപ്പാട്ടങ്ങൾ ആയിരുന്നു. അത് മുൻകൂട്ടി വാങ്ങിച്ചുവെച്ചതൊന്നുമായിരുന്നില്ല. "അയ്യോ  ഇത്തവണ  ഒന്നും വാങ്ങിക്കാൻ പറ്റീല്ലല്ലോ" എന്നോർത്തപ്പോ  വ്യാഴാഴ്ച്ച  ദിവസം  ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി  ഒരു ടോയ്സ് ഷോപ്പിൽ കേറി വാങ്ങിയതായിരുന്നു അവ . ആ കളിപ്പാട്ടം ഉണ്ടാക്കിയ ഒരു ചെറിയ തമാശയാണ് ഈ കഥയുടെ ആധാരം .

വെള്ളിയാഴ്ച ഓഫീസിലേക്ക്  വരുമ്പോ ചുമലിൽ ഒരു ബാഗ്  തൂക്കി , കയ്യിൽ വലിയ ഒരു സഞ്ചിയിൽ ആ രണ്ടു കളിപ്പാട്ടങ്ങളും ഇട്ടു, സഞ്ചി  തൂക്കി പിടിച്ച് ആട്ടി ആട്ടിയാണ് ബസ്സ്‌സ്റ്റോപ്പിൽ നിന്നും ഓഫീസ് വരെ നടന്നത്.

   ചെവിയിൽ ഒരു ഹെഡ് സെറ്റ് ...കയ്യിൽ ഒരു വില കൂടിയ ടച്ച് സ്ക്രീൻ മൊബൈൽ ...യോ യോ സ്റ്റൈലിൽ ഡ്രസ്സിംഗ് ...ഒരു ലാപ്ടോപ് ബാഗ്‌ ... ഒരു കൂസൽ  ഇല്ലാത്ത നടത്തം ;  ഒരു സോഫ്റ്റ്‌വെയർ എങ്ങിനീയർ എന്ന് പറയുമ്പോ സാധാരണ നിങ്ങളുടെ  മനസ്സില് ഉരുത്തിരിഞ്ഞുവരുന്ന രൂപം ഈ പറഞ്ഞത്  പോലെ ഒക്കെ ആണ് എങ്കിൽ എല്ലാവിധ സങ്കൽപ്പങ്ങളെയും തകർത്തെറിഞ്ഞു കൊണ്ടാണ് ഞാൻ നടന്നു പോയത്.

 കൂടെ നടന്നു പോകുകയായിരുന്നു മറ്റു കംപ്യുട്ടർ തൊഴിലാളികൾ എന്നെ ഒരല്പം പുച്ഛത്തോടെ നോക്കിയോ എന്നൊരു സംശയം . ഒരു പക്ഷെ സ്വയം തോന്നിയ ഒരു അപകർഷ താബോധം ആയിരിക്കാം .എങ്കിലും ആ പറഞ്ഞ ബോധത്തിനിടയിലും എനിക്ക് ആശ്വസിക്കാൻ ഉള്ള ഒരു വക തന്നു കൊണ്ടാണ് രണ്ടു പയ്യൻമ്മാർ എന്നെ ഓവർടെയ്ക്ക് ചെയ്ത് ഓഫീസിലേക്ക് നടന്നു പോയത്. കീറിയ ജീൻസും  ബാത്രൂം ചപ്പലും  ഒക്കെ ഇട്ടു പോകുന്ന ഇവനെക്കാൾ ഭേദമല്ലേ ഞാൻ എന്ന് മനസ്സില് പറഞ്ഞു സ്വയം ആശ്വസിച്ചു. 

  ഇതൊക്കെ മനസ്സില് പറയാനേ പറ്റു കേട്ടോ .പുറത്ത് പറഞ്ഞാൽ "ഇതൊക്കെയല്ലേ ഫാഷൻ " എന്ന മറുവാക്ക് പറഞ്ഞ് എന്റെ വായടപ്പിക്കും എന്നുറപ്പാ. ഈ ഫാഷൻ എന്ന് പറയുന്ന സംഗതിയുടെ സാഗത്യം രസമാണ്. നമ്മൾ ഒരു ജീൻസ് പാൻറ്  വാങ്ങി കുറച്ചു ദിവസം ഇട്ടതിനു ശേഷം അതൊന്നു കീറി പോയാൽ അത് പിന്നെ ഇടാൻ പറ്റില്ല.ഇട്ടാൽ  നമ്മൾ കൊള്ളരുതാത്തവൻ  ആവും. അതെ സമയം കീറിയ ജീൻസ് പാൻറ് നോക്കി വാങ്ങിച്ചാൽ അത് ഫാഷൻ.

  വാങ്ങിയതിനു ശേഷം കീറിയാൽ പഴഞ്ചൻ ; കീറിയതിനു ശേഷം വാങ്ങിയാൽ ഫാഷൻ!  

 ഞാൻ നടന്നു നടന്നു ഓഫീസിന്റെ ബിൽഡിങ്ങിൽ എത്തി. രണ്ടാം നിലയിലാണ് എന്റെ ഓഫീസ് .ഭാഗ്യത്തിന് ആ നേരത്ത് രണ്ടാം നിലയിലേക്ക് പോകുന്ന ഒരു ലിഫ്റ്റ്‌ ഉള്ളത് കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ മേലെ എത്തി. 

 ചിലപ്പോഴൊക്കെ നാട്ടിലെ ബസ്സ്‌ പോലെ ആണ് ലിഫ്റ്റ്‌. 6 ലിഫ്റ്റ്‌ ഉണ്ടെങ്കിലും ചില നേരത്ത്  ഒത്തിരി നേരം കാത്തു നില്ക്കേണ്ടി വരും. എന്നാൽ ചിലപ്പോ രണ്ടു മൂന്നെണ്ണം നമ്മളെ കാത്തു കിടപ്പുണ്ടാവും. മറ്റു ചിലപ്പോഴാകട്ടെ എല്ലാ ലിഫ്റ്റും ആൾക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കും. അതുകൊണ്ട് തന്നെ എത്തിയപ്പോ തന്നെ ലിഫ്റ്റ്‌ കിട്ടി എന്ന പ്രയോഗത്തിൽ അല്പം സാംഗത്യം ഉണ്ടെന്നു  ബോദ്ധ്യമായല്ലോ.

രണ്ടാം നിലയിൽ എത്തിയ ഉടനെ അതിൽ നിന്നും ഇറങ്ങി നേരെ ഓഫീസിന്റെ വാതിൽ ലക്ഷ്യമാക്കി ധ്രിതിയിൽ നടന്നപ്പോൾ കയ്യിൽ ഉണ്ടായിരുന്ന കളിപ്പാട്ടത്തിന്റെ സഞ്ചി ഊഞ്ഞാലാടി, തൊട്ടു മുന്നില് നടന്നു പോവുകയായിരുന്ന ആളുടെ പുറകു വശത്ത്  ചെറുതായി ഒന്ന് തട്ടി പോയി  . പെട്ടെന്ന് അയാള് അവിടെ സ്റ്റോപ്പ്‌ ചെയ്തു അയാളുടെകയ്യിൽ ഉണ്ടായിരുന്ന സ്യൂട്ട് കെയ്സ് നിലത്തേക്ക് വെച്ചു. സഡൻ ബ്രേക്ക്‌ ഇട്ട പോലെ ഉള്ള അദ്ദേഹത്തിന്റെ നിൽപ്പ് ഞാൻ പ്രതീക്ഷിച്ചതെ ഇല്ലായിരുന്നു.അത് കാര്യങ്ങൾ കൂടുതൽ കുഴപ്പമുണ്ടാക്കി. എന്റെ ഷൂസ് ചെറുതായി അദ്ദേഹത്തിന്റെ കാലിൽ സ്പർശിച്ചോ എന്നു ചെറിയ ഒരു സംശയം എനിക്കുണ്ടായി. 

 നമ്മൾ ഇന്ത്യക്കാരുടെ പൊതുവായ ഒരു രീതി ഉണ്ടല്ലോ... തൊട്ടു വന്ദിക്കൽ. ആർഷ ഭാരത സംസാകാരത്തിൻറെ സർവ പ്രൗഡിയും തിളങ്ങി നില്ക്കുന്ന  തനതായ മാപ്പപേക്ഷ ! അങ്ങനെ തൊട്ടു വന്ദിക്കാൻ വേണ്ടി ഞാൻ ഒന്ന് കൈ നീട്ടിയതും ആ പുള്ളിക്കാരൻ കയ്യിലെസ്യൂട്ട് കേസ് നിലത്ത്  ഇറക്കി വെച്ച് എന്റെ നേരെ  തിരിഞ്ഞതും ഒരുമിച്ചായിരുന്നു.

  അപ്പോഴാണ്‌ എനിക്ക് ആളെ മനസ്സിലായത് . അമേരിക്ക യിൽ നിന്നും നമ്മുടെ ഓഫീസിലേക്ക് വന്ന ഒരു സായിപ്പ് ആണ്. എന്നെ പരിചയം ഒന്നും ഇല്ല പുള്ളിക്ക്. പക്ഷെ ഞാൻ കഴിഞ്ഞ കുറച്ചു ദിവസമായി കോഫീ മെഷീന്റെ അരികിലും മീറ്റിംഗ് റൂമിലും ഒക്കെ ആയി അദ്ദേഹത്തെ കണ്ടിട്ടുണ്ട് എന്ന് മാത്രം.

സായിപ്പ് തിരിഞ്ഞു നോക്കിയപ്പോ അദ്ദേഹത്തിന് നേരെ കൈ നീട്ടി നില്ക്കുന്ന എന്നെ ആണ് കണ്ടത്. തൊട്ടു വന്ദിക്കുന്നതിൻറെ ആദ്യ പടിയായുള്ള ആ കൈ നീട്ടലിനെ അദ്ദേഹം കണ്ടത് "ഹാൻഡ്‌ ഷെയ്ക്ക് " ചെയ്യാനുള്ള ഒരു അപേക്ഷ ആയാണ് . അത് കണ്ടു വിടർന്ന  മുഖത്തോടെ  ഒരു നല്ല പുഞ്ചിരി മുഖത്ത് കാണിച്ചു കൊണ്ട് അയാള് എനിക്ക് ഹാൻഡ്‌ ഷെയ്ക്ക് തന്നു. എന്റെ കൈ പിടിച്ചു കുലുക്കുന്നതിനിടയിൽ "ഹേയ് ...ഹൗ  ആർ യു ഡൂയിംഗ് " എന്നും ചോദിച്ചു.

"ഐ ആം ഫയിൻ ... താങ്ക്സ് " എന്നും പറഞ്ഞു ഞാൻ ഒരു ചമ്മിയ ചിരിയോടെ പുള്ളിയെ പോകാൻ അനുവദിച്ചു . പുള്ളി പെട്ടിയും എടുത്തോണ്ട് പോയി.


അൽപ നേരം സ്തബ്ദനായി നിന്ന ഞാൻ മനസ്സില് ആലോചിച്ചു.- എങ്ങോട്ടോ പോകുന്ന ഒരു സായിപ്പിനെ പുറകിൽ നിന്നും വിളിച്ചു നിർത്തി ഷെയ്ക്ക് ഹാൻഡ്‌ കൊടുക്കാൻ ... എനിക്കെന്താ വട്ടല്ലേ. ഇനി അങ്ങേർക്ക് വട്ടായതാണോ... ഹേ പാവം അങ്ങനെ പറയാൻ പാടില്ല. ഭാരത സംസ്കൃതിയെ കുറിച്ച് അറിവില്ലാത്ത ഒരു പാവം സായിപ്പൻ അല്ലെ...വിട്ടുകള !

ഇനി അങ്ങേരുടെ സൈഡിൽ നിന്നും ചിന്തിച്ചാൽ "ഒരു  പരിചയവും ഇല്ലാത്ത ഒരുത്തൻ പുറകിൽ നിന്നും വന്നു ചന്തിക്കടിച്ചു  വിളിച്ചു ഹാൻഡ്‌ ഷെയ്ക്ക്  നു ചോദിക്കുന്നു .. കണ്ട്രി ഫെല്ലോ ! "


അതിപ്പോ ... നമ്മളിപ്പോ ... എന്താ പറയാ ... നിങ്ങള്  വായനക്കാര് ... സായിപ്പിന്റെ സൈഡിൽ നിന്നും ചിന്തിക്കൂലല്ലോ ...അല്ലെ... മ്മള് ..ഇന്ത്യൻസ് ... ഒറ്റക്കെട്ടല്ലേ...അല്ലെ.. :)

     ------------------------   ------------------------   ---------------------   ----------------


15 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. I am the company.. Meaning njan ninte side anennu..athayathu India karane pole mathrame chindikathullu.. Enthenkilum lift irangumbol sradhikuka.. Eniyum kure story kal pratheeshichu kondu....

    മറുപടിഇല്ലാതാക്കൂ
  3. "I am the company".. Meaning njan ninte side anennu..athayathu India karane pole mathrame chindikathullu.. Eniyenkilum lift irangumbol sradhikuka.. Eniyum kure story kal pratheeshichu kondu....

    മറുപടിഇല്ലാതാക്കൂ
  4. സായിപ്പായതോണ്ട് രക്ഷപെട്ടു. മദാമ്മ ആയിരുന്നെങ്കി ഒരു കഥ (അല്ലെങ്കിൽ ഒരുപാട് കഥകൾ) കൂടി വീട്ടിൽ സ്വസ്ഥമായിരുന്ന് എഴുതാനുള്ള അവസരം കമ്പനിതന്നെ ഉണ്ടാക്കിതന്നേനെ ;-)

    മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കാൻ

                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...