2012, ഫെബ്രുവരി 1, ബുധനാഴ്‌ച

ഐ ആം ദി കമ്പനി !!! [ ഇംഗ്ലീഷും ഞാനും ഓര്‍മ്മകളും ]

വീടിന്റെ വരാന്തയില്‍ ഇരുന്നാല്‍ മിക്ക ദിവസങ്ങളിലും രാവിലെ ഒരു ഓട്ടോ റിക്ഷ  തെക്കോട്ടും മറ്റൊരു  ഓട്ടോ റിക്ഷ  വടക്കോട്ടും  പോകുന്നത് ഞാന്‍ കാണാറുണ്ട്. തെക്കോട്ടുള്ളതു ഹാരീസിന്റെ ചിക്കന്‍ സ്റ്റാളിലേക്ക് കോഴികളെയും നിറച്ചു പോകുന്നതായിരിക്കും. വടക്കൊട്ടുള്ളത് അടുത്തുള്ള  സര്‍ക്കാര്‍ സ്കൂളിലേക്ക് പിള്ളേരെയും കൊണ്ട് പോകുന്നതും!

കയ്യില്‍ ചൊളയുള്ളവര്‍ മക്കളെ രണ്ടാമതൊന്നു ആലോചിക്കാതെ  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ചൊള ഇല്ലാത്ത പാവം അപ്പന്മാരെ ബ്രെയിന്‍ വാഷ് ചെയ്തു വീഴ്ത്തി തല എണ്ണം തികയ്ക്കേണ്ട ഗതികേടില്‍ ആയി പാവം സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ !  പിസ ഓര്‍ഡര്‍ ചെയ്‌താല്‍ "ഫ്രീ ഹോം ഡെലിവറി" എന്ന് പറയുന്നത് പോലെ പിള്ളേരെ തന്നാല്‍ ഫ്രീ ട്രാന്‍സ്പോര്‍ട്ടെഷന്‍"". ഓഫര്‍ ചെയ്തു. അങ്ങനെ ആ ഓഫറില്‍ അറിഞ്ഞോ അറിയാതെയോ വീണു പോയ ദരിദ്ര കുടുംബങ്ങളിലെ അച്ഛനമ്മമാരുടെ  ചുണക്കുട്ടന്മ്മാരും കുട്ടികളുമാണ് വടക്കോട്ടുള്ള വാനില്‍ നിറയെ.

ഇതാണ് ഇന്നത്തെ കാഴ്ച. 

പക്ഷെ എന്റെ ചെറുപ്പത്തില്‍ ചെക്കനെ  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ക്കണോ മലയാളം മീഡിയം സ്കൂളില്‍ ചേര്‍ക്കണോ എന്ന കണ്ഫ്യൂഷന്‍ ഒരു ദിവാ സ്വപ്നത്തില്‍ പോലും എന്റെ അച്ഛന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. കാരണം  ഇംഗ്ലീഷ് മീഡിയം എന്ന വാക്ക് ഗ്രാമത്തില്‍ എത്തുന്നതിനു ഏറെ മുന്പ് ആയിരുന്നു ഞാന്‍ എന്ന അവതാരത്തിന്റെ ഒന്നാം ക്ലാസ്സ്‌ പ്രവേശനം. പിറന്നു വീഴുന്ന ഓരോ ഉണ്ണിയും ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ എല്‍ പി സ്കൂളിന്റെ ജന്മാവകാശം ആയിരുന്നു അന്ന്. ആ അലിഖിത നിയമത്തില്‍ നാട്ടുക്കൂട്ടങ്ങള്‍ക്ക് ആര്‍ക്കും തന്നെ ഒരു എതിര്‍പ്പും ഉണ്ടായിട്ടുള്ളതായി എവിടെയും പറഞ്ഞു കേട്ടിട്ട് പോലും ഇല്ല. 

അങ്ങനെ പത്താം ക്ലാസ്സു വരെ മലയാളം മീഡിയത്തില്‍ ഞാന്‍ പഠിച്ചു വളര്‍ന്നു. പഠിച്ചോ എന്നുറപ്പില്ല എന്തായാലും വളര്‍ന്നു.  

ഏതൊരു മലയാളം മീഡിയം കാരനേയും പോലെ എനിക്കും ഇംഗ്ലീഷ് ഭാഷ കടുത്ത വെല്ലുവിളി ആയിരുന്നു. പരീക്ഷ സമയങ്ങളില്‍ ആയിരുന്നു ഇംഗ്ലീഷ് ഭാഷ അതിന്റെ ദംഷ്ട്രകള്‍ കാണിച്ചു  പേടിപ്പിച്ചത്.

  ഇംഗ്ലീഷ് സെക്കന്റില്‍ എസ്സേ ക്വെസ്റ്റ്യനു ഉത്തരം എഴുതുമ്പോള്‍ അവിടവിടെ ആയി  ഇംഗ്ലീഷ് വേര്‍ഡുകള്‍  കിട്ടാതെ വന്നാല്‍ മലയാളം വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതിയും , രണ്ടു ഇംഗ്ലീഷ് വേര്‍ഡുകള്‍ തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ വേണ്ടി സായിപ്പ് തന്ന "ഈസ്‌" , "ആസ്", "ആര്‍ " എന്നീ  ഗണത്തില്‍ പെട്ടവയില്‍ ഏതു ഉപയോഗിക്കണം എന്നറിയാതെ വരുമ്പോള്‍ ആദ്യം ഈസ്‌ എഴുതി പിന്നെ അതിന്റെ മുകളില്‍ ആസും ആറും എഴുതി ഇംഗ്ലീഷ് മാഷിന്റെ സൌകര്യാര്‍ത്ഥം ഏതു വേണമെങ്കിലും ഉപയോഗിച്ചോട്ടെ ഒന്നിനും ഒരു കുറവും വരരുത് എന്ന് കരുതി അങ്ങനെ വിടും. സഹപാഠികള്‍ പലരും ഇംഗ്ലീഷില്‍ ഉള്ള എന്റെ നൈപുണ്യമായി ഇതിനെയൊക്കെ നോക്കി കണ്ടു. ക്രിക്കറ്റ്‌ ടൂര്ന്നമെന്റില്‍  കെനിയ, ബംഗ്ലാദേശ്,കാനഡ, ഹോളണ്ട് എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന സ്വപ്ന ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യ ഗ്രൂപ്പ്‌ ചാമ്പ്യന്‍ ആകുന്നതുപോലെ  ഞാന്‍ അവരുടെ ഇടയില്‍ വിരാജിച്ചു എന്നതാണ് സത്യം. 

 "വെള്ളം പോലെ തന്നെ ഇംഗ്ലീഷും അമൂല്യമാണ്‌ .. പാഴാക്കരുത് ഒരു വാക്ക് പോലും"  എന്ന് പോളിസി മുറുകെ പിടിച്ചു നടന്നതിനാല്‍ അനാവശ്യമായി ... എന്തിനു ആവശ്യത്തിനു പോലും ഇംഗ്ലീഷ് ഉപയോഗിക്കാതെ പറ്റുമെങ്കില്‍ അങ്ങനെ എന്ന മട്ടില്‍ പത്താം ക്ലാസ് വരെ ഒരു തരത്തില്‍ പിടിച്ചു നിന്നു. 

അടുത്ത അങ്കത്തട്ട് പ്ലസ്‌ ടു ആയിരുന്നു. അവിടെ നിര്‍ബന്ധമായും ഇംഗ്ലീഷ് ആണ് മീഡിയം ! കുടുങ്ങി എന്ന് പറഞ്ഞാ മതിയല്ലോ. എന്നും എസി കോച്ചില്‍ മാത്രം  യാത്ര ചെയ്തിരുന്ന ഒരാളെ പിടിച്ചു മലബാര്‍  എക്സ്പ്രസ്സിന്റെ   ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കെട്ടിയിട്ടു യാത്ര ചെയ്യിപ്പിച്ചത് പോലെ ആയി എന്റെ കാര്യം.ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചു വന്ന പിള്ളേര്‍ വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ ഇംഗ്ലീഷില്‍ സംശയങ്ങള്‍ ചോദിച്ചു  എന്നെ പോലുള്ള സര്‍ക്കാരിന്റെ ഉച്ചക്കഞ്ഞി പ്രൊഡക്ട്കളുടെ മുന്നില്‍ ഷൈന്‍ ചെയ്തു വിലസാന്‍ തുടങ്ങി. കഴുത കാമം കരഞ്ഞു തീര്‍ക്കും എന്ന് പറയുന്നത് പോലെ നിറ മിഴികളോടെ ഇതൊക്കെ നോക്കി കാണാനേ എനിക്ക് കഴിഞ്ഞുള്ളൂ.

 ക്ലാസ്സില്‍ എന്നെ പോലെ വേറെയും കുറച്ചു പേരുള്ളതുകൊണ്ട് നേരിയ ആശ്വാസം തോന്നിയിരുന്നു. പൊതുവായ ഇഷ്ടങ്ങള്‍ സൂക്ഷിക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ ഇടയില്‍ ഉള്ളതിനേക്കാള്‍ അടുപ്പം പൊതുവായ എതിര്‍പ്പുകള്‍ പ്രകടിപ്പുക്കുന്ന വിഭാഗത്തിന്റെ ഇടയില്‍ കാണുമല്ലോ. അങ്ങനെ ഞങ്ങളുടെ ഇടയില്‍ നല്ല ഒരു ബോണ്ട്‌ രൂപപ്പെട്ടു. 

 അങ്ങനെ രണ്ടാഴ്ച പൊട്ടന്‍ ആട്ടം കാണുന്നത് പോലെ കഴിഞ്ഞു പോയി.. അപ്പോഴാണ്‌ ഞാന്‍ ഉള്‍പ്പെടെ ഉള്ള സമുദായത്തിന്റെ ഉദ്ദരണത്തിനായി   പിന്നൊക്കെ ക്ഷേമ വകുപ്പ് മന്ത്രിയെ പോലെ കെമിസ്ട്രി സര്‍ ഒരു ഇടക്കാല ആശ്വാസവുമായി അവതരിച്ചത്. "മലയാളം മീഡിയത്തില്‍ നിന്നു വന്ന കുട്ടികള്‍ക്ക് ആദ്യത്തെ മൂന്നു മാസം അല്പം ബുദ്ധിമുട്ട് ഫീല്‍ ചെയ്യും. അത് കഴിഞ്ഞാല്‍ കംഫെര്‍ട്ടബിള്‍ ആവും. അത്കൊണ്ട് വിഷമിക്കണ്ട" ഇതായിരുന്നു ദൈവിക വചനം!

ആദ്യത്തെ മൂന്നു മാസം ഉഴപ്പാന്‍ ഉള്ള ലൈസന്‍സ് മാത്രമായി അത് മാറി. കണ്ണടച്ച് തുറക്കുംബഴേക്കും മൂന്നു മാസം പിന്നിട്ടു. നാലാം മാസം ഒന്നാം ദിവസം തൊട്ടു ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ കാര്യമായി ശ്രമിച്ചു. പക്ഷെ കാര്യങ്ങള്‍ തഥൈവ! പി എസ സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പോലെ ,കെമിസ്ട്രി സര്‍ നെ ഒന്ന്  കണ്ടു പഴയ പ്രസ്താവനയുടെ  കാലാവധി നീട്ടി തരാന്‍ ഒരു നിവേദനം സമര്‍പ്പിക്കാന്‍ മനസ്സ് കെഞ്ചി എങ്കിലും അതിന്റെ പ്രായോഗികതയെ കുറിച്ച് ഓര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ച്. ഇംഗ്ലീഷ് മീഡിയം പിള്ളേരും ഞങ്ങളും തമ്മിലുള്ള സ്പര്‍ദ്ദ വര്‍ദ്ധിച്ചു വന്നു. അവര്‍ തൊട്ടു കൂടാത്തവരും തീണ്ടി കൂടാത്തവരും ദ്രിഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളവരുമായി ഞങ്ങള്‍ക്ക് തോന്നി. പക്ഷെ ഒന്നും പുറത്തു കാണിച്ചില്ല.

മാസങ്ങള്‍ പിന്നെയും മുന്നോട്ടു ചെന്നപ്പോള്‍ എപ്പഴോ എങ്ങിനയോ ഒരു വിധം ഞങ്ങള്‍ ഇംഗ്ലീഷ് നോട്  പൊരുത്തപ്പെട്ടു.ക്ലാസ്സില്‍  സംശയങ്ങള്‍ ചോദിക്കുന്ന ശീലം പണ്ട് തൊട്ടേ ഇല്ലാതിരുന്നത് കൊണ്ടും ചോദ്യങ്ങള്‍ ചോദിച്ചാല്‍ മിണ്ടാതെ വടി പോലെ നില്‍ക്കുന്ന ശീലം ഉള്ളതും കൊണ്ടും ഇംഗ്ലീഷ് ഏറെ അങ്ങ്  ഉപദ്രവിച്ചില്ല എന്ന് പറയുന്നതാവുംശരി.

പ്ലസ്‌ ടു വില്‍ നിന്നും ഉള്‍ക്കൊണ്ട് ഊര്‍ജ്ജം ഉപയോഗിച്ച് മൂന്നു വര്ഷം ബി എസ സി ഡിഗ്രി ഓടി തീര്‍ത്തു.

ഒടുവില്‍ എം സി യെ ചെയ്യാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് പോയി. അത് വരെ കണ്ണൂരില്‍ മാത്രം ജീവിച്ചു വളര്‍ന്ന ഞാന്‍ തിരുവനന്തപുരത്തെക്കു ചെല്ലുമ്പോള്‍ മനസ്സ് ഉദ്ദ്വേക ഭരിതമായിരുന്നു. പാന്റും ഷര്‍ട്ടും ടൈ യും ഒക്കെ ഇട്ടു ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഒരു കൂട്ടം പിള്ളേര്‍ ആയിരിക്കും അവിടെ എന്ന് കരുതി പേടിച്ചാണ് അങ്ങോട്ട്‌ ചെന്നത്. പക്ഷെ അവിടെ എത്തിയപ്പോള്‍ എല്ലാ പേടിയും അസ്ഥാനത്തായി. ഞാന്‍ പണ്ടേ ഇങ്ങോട്ട് വരേണ്ടതായിരുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു പലരുടെയും ഇംഗ്ലീഷ് ലെ നിപുണത. 

ഇത് തന്നെ തക്കം... ഇനിയെങ്കിലും ഇംഗ്ലീഷ് പഠിക്കണം എന്ന് കരുതി,  കാഴ്ചയില്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവന്‍ എന്ന് പറയുന്ന , ഒറ്റ നോട്ടത്തില്‍ ഇംഗ്ലീഷ് അറിയില്ലെന്ന് തോന്നിപ്പിക്കുന്ന മൂന്നു നാല് പേരെ ഞാന്‍ തിരഞ്ഞു പിടിച്ചു ക്ലാസിനു വെളിയില്‍ കൊണ്ട് പോയി രഹസ്യ യോഗം ചേര്‍ന്നു. ഇംഗ്ലീഷ് അറിഞ്ഞിരിക്കെണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനു പോകുന്നതിന്റെ  പ്രസ്കതിയെ കുറിച്ചും ഒരു ചെറു പ്രഭാഷണം തന്നെ നടത്തി.  അതില്‍ രണ്ടു പേര്‍  യോഗത്തില്‍ വലിയ താല്‍പ്പര്യം കാണിക്കാതെ മൌനം അവലംബിച്ച് നിന്നപ്പോള്‍ അതിനുള്ള മൂല കാരണം അവര്‍ മലയാളത്തെക്കാള്‍ നന്നായി  ഇംഗ്ലീഷ് അറിഞ്ഞിരുന്നവര്‍ ആയിരുന്നതു കൊണ്ടാണ് എന്ന സത്യം ഏറെ വൈകിയാണ് എനിക്ക് മനസ്സിലായത്. എന്തായാലും മീറ്റിംഗ് വെറുതെ ആയില്ല. വരുണ്‍  എന്ന കൂട്ടുകാരന്‍ എന്നോടൊപ്പം സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സിനു വാരാന്‍ സമ്മതിച്ചു.

പിറ്റേ ദിവസം വൈകീട്ട് തന്നെ ഞങ്ങള്‍ രണ്ടു പേരും  തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ല്‍  സ്പോകണ്‍ ഇംഗ്ലീഷ് ക്ലാസ്സിനു രണ്ടായിരം രൂപ കൊടുത്തു ജോയിന്‍ ചെയ്തു.   ആദ്യ രണ്ടു ദിവസത്തെ ക്ലാസ്സു കഴിഞ്ഞപ്പോള്‍ തന്നെ ഇത് നമുക്ക് പറഞ്ഞ സ്ഥലമല്ലെന്നും ചെറുതല്ലാത്ത  ധനനഷ്ട്ടവും മാനഹാനിയും പിണഞ്ഞിരിക്കുന്നു എന്നും ഞങ്ങള്‍  മനസ്സിലാക്കി. പിറ്റേ ദിവസം രാവിലെ ചെന്ന് ഇനി ഞങ്ങള്‍ ക്ലാസിനു വരുന്നില്ല എന്നും ബാക്കി കാശ് തിരിച്ചു തരണം എന്നും ആവശ്യപ്പെട്ടു നോക്കി എങ്കിലും അവരത് തരാന്‍ തയ്യാറായില്ല.എന്ന് മാത്രമല്ല  ക്ലാസ്സിനു വരാതിരിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ അവര്‍ ശ്രമം തുടങ്ങുകയും ചെയ്തപ്പോള്‍ ഒരു മാനഭംഗത്തിന് കൂടി  ഇരയാവാതിരിക്കാന്‍ ഞങ്ങള്‍ രണ്ടു പേരും അവശേഷിക്കുന്ന മാനം മുറുക്കെ പിടിച്ച് അവിടുന്ന് ഇറങ്ങി ഓടി.  

വര്‍ഷങ്ങള്‍ മുന്നോട്ടു പോയി. ഫൈനല്‍ ഇയര്‍ പകുതി ആയി. ക്യാമ്പസ് റിക്രൂട്ട്മെന്റിനായി അങ്ങും ഇങ്ങും ഓടി നടക്കുന്ന സമയം. ഏതോ ഒരു ദയാനുകമ്പന്‍ എന്നെയും സെലക്ട്‌ ചെയ്തു! കോളേജ് ലെ നിയമം അനുസരിച്ച് ഒരു കമ്പനിയില്‍ സെലക്ഷന്‍ കിട്ടിയവര്‍ മറ്റ് കംപനികളിലെക്കുള്ള ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പാടില്ലായിരുന്നു. 

അങ്ങനെ ഇരിക്കെയാണ് കണ്ണൂരിലെ ഒരു പ്രശസ്തമായ കോളേജില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി റിക്രൂട്ടുമെന്റിനായി വരുന്നു എന്നും എന്റെ കോളേജ് ലെ കുട്ടികള്‍ക്ക് അറ്റന്‍ഡ് ചെയ്യാന്‍ പെര്‍മിഷന്‍ ഉണ്ട് എന്നും പ്രിന്സിപാല്‍ അറിയിച്ചത്. സ്വന്തം തട്ടകമായ കണ്ണൂരില്‍ ആണ് സംഭവം നടക്കാന്‍ പോകുന്നത് എന്നതുകൊണ്ട് പിള്ളേരുടെ കൂടെ ഞാനും തിരിച്ചു. കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ബോംബും വടിവാളും ഒക്കെ ആയിരുന്നു പലരുടെയും മനസ്സില്‍ . അതുകൊണ്ട് തന്നെ "ഇതൊക്കെ എന്ത് !!" എന്ന ഭാവത്തില്‍ അവരുടെ മുന്നില്‍ ഷൈന്‍ ചെയ്തു നടക്കാന്‍ പറ്റിയ ഒരു അവസരം ആയതുകൊണ്ടും സ്വന്തം നാട് ആയതുകൊണ്ടും ആ യാത്രയിലെ ജാഥാ ലീഡര്‍ ആയി ഞാന്‍ സ്വയം സ്ഥാനാരോഹണം ചെയ്തു. 

ബോംബ്‌ ഞാന്‍ കണ്ടിട്ടുണ്ട് ,,, തൊട്ടിട്ടുണ്ട് .... അതുണ്ടാക്കുന്ന ഒന്ന് രണ്ടു  ചെട്ടന്മ്മാരെ പരിചയം ഉണ്ട് എന്നൊക്കെ ഞാന്‍ പണ്ടേ തട്ടി വിട്ടിട്ടുണ്ടായിരുന്നു . കണ്ണൂരില്‍ നിന്നും വരുന്ന ഒരു ചെറുപ്പക്കാരന്‍ ബോംബും വടിവാളും ഒന്നും കണ്ടിട്ടില്ല എന്ന് പറയുന്നതില്‍ പരം നാണക്കേട്‌ വേറെ ഉണ്ടോ !പക്ഷെ ബോംബെന്ന് കേട്ടാല്‍ ആദ്യം ഓടുന്നത് ഞാന്‍ ആയിരിക്കും എന്ന സത്യം അവര്‍ക്കറിയില്ലല്ലോ. 

അങ്ങനെ കണ്ണൂരില്‍ എത്തി. എന്നിലെ ഉത്തരവാദി കര്‍മനിരതനായി. എല്ലാവരെയും ഒന്‍പതു മണിക്ക് മുന്‍പ് തന്നെ കോളേജില്‍ എത്തിച്ചു. റിക്രൂട്ടുമെന്റ് നടക്കുന്ന ഹാളിനകത്ത് കേറ്റി ഇരുത്തി.കയ്യില്‍ ഒരു ബാഗും പിടിച്ചു ഞാന്‍ പുറത്തു വെയിറ്റ് ചെയ്തു. 

റിക്രൂട്ടുമെന്റ് നടത്താന്‍  വരാമെന്ന് പറഞ്ഞ കമ്പനിയിലെ ആള്‍ക്കാര്‍ ഇത് വരേം എത്തിയിട്ടില്ല. എല്ലാവരും വെയിറ്റ് ചെയ്യുകയാണ്. അപ്പോഴാണ്‌ ചെറിയ ഒരു മൂത്രശങ്ക തോന്നി ഞാന്‍ ടോയിലെറ്റ് ലക്ഷ്യമാക്കി വലതു വശത്തേക്ക് നടന്നത്. എന്റെ കഷ്ടകാലത്തിനു ഞാന്‍ നടന്നു പോയത് സ്റ്റാഫ്‌ റൂം ഭാഗത്തേക്ക് ആയിരുന്നു. കയ്യില്‍ ഒരു ബാഗുമായി അല്പം ജാടയോടെ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടക്കുന്ന എന്നെ കണ്ടപ്പോള്‍ രണ്ടു വളണ്ടിയര്‍മ്മാര്‍ ഓടി വന്നു.  

റിക്രൂട്ട് മെന്റില്‍ പങ്കെടുക്കുന്നവര്‍ ആ ഹാളില്‍ ആണ് ഇരിക്കേണ്ടത് എന്ന്  പറഞ്ഞു അവര്‍ ഹാള്‍ ഭാഗത്തേക്ക് വിരല്‍ ചൂണ്ടി കാണിച്ചു.അവര്‍ പറഞ്ഞത് ഇംഗ്ലീഷില്‍ ആയിരുന്നു എങ്കിലും അവരുടെ നിലവാരം എന്റെ അത്രയൊക്കെയേ ഉള്ളു എന്ന് ആ ഇംഗ്ലീഷ് കേട്ടപ്പോ എനിക്ക് മനസ്സിലായി. അപ്പൊ രണ്ടും കല്‍പ്പിച്ചു ഒന്ന് കൊമ്പ് കോര്‍ക്കാന്‍ തന്നെ തീരുമാനിച്ചു.ഒന്നുമില്ലേലും ഞാന്‍ തലസ്ഥാന നഗരിയിലെ കോളേജില്‍ നിന്നും വരുന്നതല്ലേ !

ഞാന്‍ ടെസ്റ്റ്‌ അറ്റന്‍ഡ് ചെയ്യാന്‍ വന്നതല്ല എന്നും അറ്റന്‍ഡ് ചെയ്യുന്ന അഞ്ചു പത്തു പേര്‍ക്ക് ഒരു കമ്പനിയായി വന്നതാണ് എന്നും അവരെ പറഞ്ഞു മനസ്സിലാക്കിക്കാനായി ഞാന്‍ ഇങ്ങനെ പറഞ്ഞു.

"ഐ ആം ദി കമ്പനി"

അത് കേട്ടപ്പോ ആ അല്‍പ ജ്ഞാനികള്‍ ഒന്ന് പകച്ചു പോയി. അവര്‍ മുഖത്തോടു മുഖം നോക്കി. എന്നിട്ട്  അല്‍പ്പം വിനയത്തോടെ സൌമ്യമായ ഭാഷയില്‍  അതില്‍ ഒരുത്തന്‍ എന്നോട് തിരിച്ചു ചോദിച്ചു. 

"സര്‍, യു ആര്‍ ദി കമ്പനി ? ?? "

"ഭാഗ്യം ഞാന്‍ ഉദ്ദേശിച്ചത് അവര്‍ക്ക് മനസ്സിലായി. സ്മാര്‍ട്ട്‌ ബോയ്സ് !" ഞാന്‍ മനസ്സില്‍ പറഞ്ഞു .

"യെസ്... ഐ ആം ദി കമ്പനി " ആത്മവിശ്വാസത്തോറെ ഞാന്‍ പറഞ്ഞു. 

"സര്‍ വണ്‍ മിനിറ്റ് " എന്നും പറഞ്ഞു അവര്‍ രണ്ടു പേരും സ്റ്റാഫ്‌ റൂമിലേക്ക്‌ ഓടി പോയി ഒരു മാഡത്തിനെയും കൂട്ടി തിരിച്ചു വരുന്നത് കണ്ടപ്പോ എനിക്ക് തോന്നി എന്തോ പന്തികേട്‌ സംഭവിച്ചിരിക്കുന്നു എന്ന്. പക്ഷെ എന്താണെന്ന് ഒരു പിടിയും കിട്ടീല്ല. 

മാഡം  എന്റെ അടുത്ത് വന്നു പുഞ്ചിരിയില്‍ കുതിര്‍ന്ന ബഹുമാനത്തോടെ ചോദിച്ചു .

"സര്‍, ആര്‍ യു ഫ്രം ദി കമ്പനി ? "

അത് ശരി.. അപ്പൊ അതാണ്‌ സംഭവം. ചെറിയൊരു മിസ്സ്‌ അണ്ടര്‍സ്റ്റാണ്ടിംഗ്... !!! അതിവിടെ സംഭവിച്ചിരിക്കുന്നു. തീര്തുകൊടുക്കാം. 

ഞാന്‍ പറഞ്ഞു - "നോ നോ ... മൈ ഫ്രണ്ട്സ് ആര്‍ ദേര്‍. ഇന്‍ ദി ഹാള്‍ ...... ഐ ആം ജസ്റ്റ്‌ എ  കമ്പനി !"

"ഓഹ്.. യു ആര്‍ നോട്ട് ഫ്രം ദി കമ്പനി!! യു ആര്‍ ജസ്റ്റ്‌ എക്കംപനിയിംഗ് ദെം!"

"യ യ...  എക്കംപനിയിംഗ്!! എക്കംപനിയിംഗ്!! "

അത് പറയുമ്പോള്‍ എന്റെ മുഖത്തുണ്ടായിരുന്ന ചമ്മല്‍ ഇപ്പഴും എനിക്ക് വര്‍ണ്ണിക്കാന്‍ പറ്റുന്നില്ല. 

പിന്നെ അവിടെ ഒരു പൊട്ടി ചിരി ആയിരുന്നു. ഞാന്‍ ഒഴികെ എല്ലാവരും ആസ്വദിച്ചു ചിരിച്ചു. മാഡം ചിരിച്ചതിനു എനിക്ക് പരാതിയില്ല . പക്ഷെ ആ രണ്ടു വളണ്ടിയര്‍മ്മാര്‍.... അവരുടെ ചിരി... അത് എന്നെ കുറെ കാലം നൊമ്പരപ്പെടുത്തി. !!

വര്‍ഷങ്ങള്‍ കുറെ മുന്നോട്ടു പോയി.ഇന്ന് ഞാന്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു.വലിയ തരക്കേടില്ലാതെ ഒരു വിധം പിടിച്ച് നില്‍ക്കാനുള്ള ഇംഗ്ലീഷ് ഒക്കെ ദൈവ കൃപയാല്‍ ഞാന്‍ എങ്ങനെയൊക്കെയോ സ്വായത്തമാക്കി.

എന്തായാലും ഇന്ന്  ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ആസ്വദിച്ചു ചിരിക്കാന്‍ എനിക്ക് പറ്റുന്നുണ്ട് ! :)   

                                      --------------------------



                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...