2012, ജനുവരി 26, വ്യാഴാഴ്‌ച

കഴുകന്മാര്‍

ഇന്നലെ വരെ താമസിച്ച സ്ഥലമല്ലേ .... ഒന്ന് പോയി കണ്ടിട്ട് വരാം.അത് മാത്രമല്ല ആരോടും ഒരു വാക്ക് പോലും പറയാതെയല്ലേ ഞാന്‍  അവിടം വിട്ടത്. 

 ഇപ്പൊ പണ്ടത്തെ പോലെ അല്ല.. എവിടെ വേണേലും നിമിഷ നേരം കൊണ്ട് പറന്നെത്താം. ദൂരം ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു. 

നേരെ നാട്ടിലേക്ക് വച്ചുപിടിച്ചു. വീടിനടുത്തുള്ള കവലയില്‍ ഒരാള്‍കൂട്ടം. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ഒരു അനുശോചന യോഗം ആണെന്ന് മനസ്സിലായി. 

"അനന്തന്‍ നായരുടെ നിര്യാതം ഒരു മഹാ നഷ്ടം. നാടിനു വേണ്ടി ജീവിതം ഹോമിച്ചയാള്‍ " - പ്രഭാഷകന്‍ സ്ഥലത്തെ പഞ്ചായത്ത് പ്രസിടണ്ട് കണ്ണീരില്‍ കുളിച്ചു നില്‍ക്കുന്നു. 


ഞാന്‍  പതുക്കെ അവിടുന്ന് മാറി വാസുവേട്ടന്റെ ചായക്കടയുടെ തിണ്ണയില്‍ ഇരുന്നു. അവിടെയും സംസാരം അനന്തന്‍ നായരുടെ മരണത്തെ കുറിച്ച് മാത്രം.
"കല്യാണം പോലും കഴിക്കാതെ നാടിനു വേണ്ടി ജീവിച്ചയാളാ! " 

വേണ്ട.. ഇവിടെയും ശരിയാവില്ല. 
ഞാന്‍  അടുത്തുള്ള ബാര്‍ബര്‍ ഷോപ്പിലേക് കേറി. അവിടെ  ആണെകില്‍ "അനന്തന്‍ നായരെ കുറിച്ച്  ഘോര ഘോരമായ ചര്‍ച്ച. 

അനന്തന്‍ നായരുടെ നിര്യാണത്തില്‍ എല്ലാവരും തുല്യദുഖിതര്‍ ! 

നാട്ടുകാര്‍ ഒക്കെ ഇത്രേം ദുഖിതര്‍ ആണോ ഈ അനന്തന്‍ നായരുടെ നിര്യാണത്തില്‍ !

തെണ്ടികള്‍ ! ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കത്തവരാ.ആദ്യമൊക്കെ ഒരു സ്വാതന്ത്ര സമര സേനാനി എന്ന ബഹുമാനം എങ്കിലും കൊടുത്തിരുന്നു. പക്ഷെ  ഒന്ന് രണ്ടു അഴിമതി കേസുകള്‍ പുറത്തു കൊണ്ട് വരാന്‍ വേണ്ടി ഒന്ന് ശ്രമിച്ചപ്പഴേക്കും രാഷ്ട്രീയക്കാര്‍ എല്ലാവരും കൈ വിട്ടു. കയ്യില്‍ കാശോ മഴക്കാലത്ത്‌ ചോര്‍ന്നൊലിക്കാത്ത വീടോ ഇല്ലായിരുന്നു. അവസാനം ആരും തിരിഞ്ഞു നോക്കാനില്ലാതെ ഒരാഴ്ച പനി പിടിച്ചു കിടന്നു ഒടുവില്‍ ന്യൂമോണിയ പിടിപെട്ടാ  മരിച്ചത്.

സമയത്ത് ആശുപത്രിയില്‍ എത്തിക്കാനുള്ള കാരുണ്യം എങ്കിലും ഇതില്‍ ഏതെങ്കിലും ഒരുത്തന്‍ കാണിച്ചിരുന്നെങ്കില്‍ .... ഒരു പക്ഷെ ഇവരെ വിട്ടു പിരിയാതെ ഇന്നും ഞാന്‍ ഇവിടെ കാണുമായിരുന്നു. 

വേണ്ട ..ഒരു തരത്തില്‍ നോക്കിയാല്‍  മരിച്ചത് തന്ന്യാ നല്ലത്. അങ്ങനെ എങ്കിലും നാല് പേര്‍ എന്നെ കുറിച്ച് നല്ലത് പറഞ്ഞല്ലോ!










2012, ജനുവരി 12, വ്യാഴാഴ്‌ച

മരണമേ ഇവനെ തലോടു ...


ഏപ്രില്‍ മാസം. ചുട്ടു പൊള്ളുന്ന ചൂട് ...ന്നു വെച്ചാല്‍ " പോപ്‌ കോണ്‍ ചുമ്മാ കയ്യില്‍ വെച്ചാല്‍ വറുത്തു കിട്ടും" എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അതിശയോക്തി കണ്ടെത്താന്‍ പറ്റാത്ത അവസ്ഥ.  തലയില്‍  നിന്നും  മുഖത്ത്  നിന്നും  വെള്ളം  ധാര  ധാരയായി ഒഴുകി ശരീരം മുഴുവന്‍ നനച്ചുകൊണ്ട് ഭൂമിയിലേക്ക്‌ പതിക്കുകയാണ്.അല്പം  മുന്‍പേ  മുഖം  ഒന്ന്  തോര്‍ത്തിയിട്ട്  പിഴിഞ്ഞ് വെച്ച  കര്‍ചീഫ്‌  പോക്കെറ്റില്‍ നിന്നും വീണ്ടും  എടുത്തു  ഞാന്‍  മുഖവും തലയും  ഒന്നുകൂടി  തുടച്ചു.

 എ.സി . ഫിറ്റ്‌ ചെയ്ത ചൈനീസ്‌ കുടകള്‍ ഉണ്ടായിരുന്നെങ്കില്‍... അതൊരു 69 രൂപയ്ക്ക് കിട്ടിയിരുന്നെകില്‍ ... മനസ്സ് ചുമ്മാ മോഹിച്ചു പോയി.


 ഇതിനു  മുന്‍പ്  ഇത്രയും  വിയര്‍പ്പ്  ഞാന്‍  കണ്ടിട്ടുള്ളത്  മരം  വെട്ടുകാരന്‍  മമ്മദ്  ഇക്കായ്ക്കും   ക്രിക്കറ്റ്‌  കളിക്കാരന്‍  രാഹുല്‍ ദ്രാവിഡിനും  മാത്രമാണ്.

സൂര്യന്‍  വെയിലാണോ  അതോ ചൂട്  വെള്ളമാണോ   തലയിലേക്ക്  ഒഴിക്കുന്നത് !

ചൂട്  ഓരോ  വര്‍ഷവും  കൂടിവരികയെ ഉള്ളു  എന്ന്  പത്രത്തില്‍ വായിച്ചിരുന്നത്  കൂടി  ഓര്‍ത്തപ്പോ
ഭാവിയില്‍  സൂര്യനും  ഭൂമിയും   തമ്മില്‍  വലിയ  അന്തരം  ഒന്നും  ഉണ്ടാവില്ല  എന്ന്  ഞാന്‍ മനസ്സില്‍  കുറിച്ചു.

 വെയിലിനെ  പഴി  ചാരിയിട്ടു  കാര്യമില്ല.ഒരു  പാട്  ആവശ്യങ്ങള്‍  നിറവേറ്റാനുണ്ട്   എനിക്ക്. പട്ടണത്തില്‍  നിന്നും വാങ്ങിക്കേണ്ട  സാധനങ്ങളുടെ ഒരു  വലിയ  ലിസ്റ്റ്  അമ്മ ഇന്നലെ  രാത്രി  തന്നെ  എഴുതി  തയ്യാറാക്കി  എന്റെ  പേഴ്സിനകത്ത്  വെച്ചിട്ടുണ്ട് .

പട്ടണത്തിന്റെ  നാനാ  ഭാഗങ്ങളില്‍   ചിതറികെടക്കുന്ന   ഷോപ്പുകളില്‍ പലതവണ കേറി  ഇറങ്ങി  ഏറ്റവും  നല്ലത്  നോക്കി  വേണം  വാങ്ങിക്കാന്‍.അത്  കഴിഞ്ഞു  തിരിച്ചു  ബാംഗളൂര്‍ക്ക് പോകാന്‍  ഉള്ള  ടിക്കറ്റ്‌  ബുക്ക്‌  ചെയ്യണം. അങ്ങനെ  ഓരോരോ  കാര്യങ്ങള്‍  ആയി  സാധിപ്പിക്കാന്‍  വേണ്ടിയുള്ള  നെട്ടോട്ടത്തിനിടയിലാണ്  ഹൃദയഭേദകമായ  ഒരു  കാഴ്ച  എന്നെ പിടിച്ചുലക്കിയത്.


പട്ടണത്തിലെ  ഏറ്റവും  തിരക്കുള്ള  വീഥിയില്‍  ഒരു  യാചകന്‍  കെടക്കുന്നു. യാചകര്‍  കിടക്കുന്നത് ആദ്യമായല്ല ഞാന്‍ കാണുന്നത്. പക്ഷെ  ഈ  കാഴ്ച  കണ്ണുകള്‍ക്ക്‌ തീര്‍ത്തും  ദുസ്സഹമായിരുന്നു.


 പൊരി  വെയിലില്‍  വെറും  നിലത്തു  ഫുട്പാത്തില്‍  അയാള്‍  നിശ്ചലനായി  കമിഴ്ന്നു  കിടക്കുന്നു. വലത്തേ  കൈ,  മുട്ടിനു  താഴെ  വെച്ച് ഇല്ല. ഇടത്തേ  കൈക്കാണെങ്കില്‍ കൈപ്പത്തിയും ഇല്ല. ഷര്‍ട്ട്‌  ധരിച്ചിട്ടില്ല. സാമാന്യം  വണ്ണമുള്ള ശരീരം. അയാളുടെ  ഇടത്തെ  കാല്‍,  മുട്ടിനു  താഴെ വെച്ച് മുറിച്ചു മാറ്റിയതിന്റെ പാടുകള്‍ കാണാം.എന്ന്  മാത്രമല്ല  കാല്‍മുട്ടില്‍   വ്രണങ്ങളും  അതില്‍
നിറയെ  ഈച്ചകളെയും  കാണാം. തീര്‍ത്തും  നിശ്ചലനായി  കെടക്കുന്ന  അയാളെ  ശവം  എന്ന്  വിളിക്കുന്നതിനു  ഒരു അപവാദം ഇടയ്ക്കിടെ  തുറക്കുകയും അടക്കുകയും ചെയ്യുന്ന കണ്‍പോളകള്‍   മാത്രം.അയാള്‍  കിടന്നതിനു  അടുത്തായി  തറയില്‍ ഒരു  കുഞ്ഞു  തൂവാലയും  വിരിച്ചിട്ടുണ്ട്. അതില്‍  ധാരാളം  നാണയതുട്ടുകളും  അല്പം  നോട്ടുകളും  കാണാം.


ഞാന്‍ വഴിയില്‍  നിന്നും  രണ്ടടി  പിറകോട്ടു  മാറി  കമ്പി  വേലിയില്‍  ചാരി  നിന്ന്  നിര്‍ന്നിമേഷനായി  ആ മനുഷ്യനെ തന്നെ നോക്കി നിന്നു.

 പൊതുവേ  യാചകരെ  കാണുമ്പോള്‍  മനസ്സില്‍  പറയാറുള്ളത്  "നല്ല  ആരോഗ്യം   ഉണ്ടല്ലോ ... എവിടെയെങ്കിലും  പോയി മാന്യമായി  അദ്ധ്വാനിച്ചു  ജീവിച്ചു  കൂടെ ? "എന്നായിരുന്നു .

 തീര്‍ത്തും  ശുഷ്കിച്ച്   ആരോഗ്യം  തൊട്ടു  തീണ്ടിയിട്ടില്ലാത്ത ചിലരെ  കണ്ടാലും  ഞാന്‍ കാശ്  കൊടുത്തിരുന്നില്ല. കാരണം  ഇതൊക്കെ  ഭിക്ഷാടനത്തെ  പ്രോത്സാഹിപ്പിക്കുകയെ  ഉള്ളു.മലയാളികള്‍  ഇങ്ങനെ  കാശ്  എറിയുന്നത്  കൊണ്ടാണ്  ഇവിടെ  ഭിക്ഷക്കാരുടെ  എണ്ണം  അനുദിനം കൂടിവരുന്നത് .

 ഇങ്ങനെ ഒക്കെ ഉള്ള ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചായിരുന്നു ഇത്രേം കാലം പട്ടണത്തില്‍ വന്നത്.

പക്ഷെ ഇത്തവണ .... ആ കാഴ്ച കണ്ടപ്പോ പത്തു  പതിനഞ്ചു  മിനുട്ടോളം  ഞാന്‍  ആ  യാചകനെ  തന്നെ  നോക്കി  നിന്നു. ഇടയ്ക്ക്  ചില  കുഞ്ഞു  കുട്ടികള്‍ പട്ടിക്കു  ബിസ്സുറ്റ്  എറിഞ്ഞു  കൊടുക്കുന്നത്  പോലെ  എറിഞ്ഞു  കൊടുത്ത  നാണയ  തുട്ടുകള്‍  തറയില്‍  വീണു  തെറിച്ച്   ആ മനുഷ്യന്റെ   കണ്ണില്‍  കൊണ്ടപ്പോള്‍  എന്റെ കണ്ണും വേദനിച്ചു .

 എന്റെ മനസ്സില്‍  ചിന്തകള്‍  കൂടുകെട്ടി  തുടങ്ങി.

 ഇയാള്‍ക്ക്  ഒരു  കുടുംബം  ഉണ്ടാവുമോ ?
 ഭാര്യയോ  മക്കളോ  ആരെങ്കിലും  ഒക്കെ  ഉണ്ടാകില്ലേ ?
 അല്ല  ഇനി  ജന്മനാ   ഇയാള്‍  ഇങ്ങനെ  ആണോ ?
 ഇനിയിപ്പോ  ഇങ്ങനെ  ആണെങ്കില്‍  തന്നെ  ജന്മ്മം  കൊടുത്ത  ഒരു  അച്ഛനും  അമ്മയും  ഉറപ്പായിട്ടും  ഉണ്ടാവില്ലേ ?

ഉത്തരം  കിട്ടാത്ത  ഒരു  പാട്  ചോദ്യങ്ങള്‍  അനര്‍ഗ്ഗളമായി  പ്രവഹിച്ചുകൊണ്ടിരുന്നു.

ഒരു  പക്ഷെ  ഇയാളുടെ  അച്ഛനും  അമ്മയും  മരിച്ചു  പോയി  കാണും. അല്ലെങ്കില്‍  ചെറുപ്പത്തില്‍  സ്കൂളില്‍  പോകുന്ന  വഴിയില്‍ വല്ലവരും  ഇയാളെ  തട്ടിക്കൊണ്ടു  പോയി  കൈ  കാലുകള്‍  വെട്ടി  കളഞ്ഞു ഭിക്ഷാടനത്തിന് വിട്ടതാവാം. സ്കൂളില്‍ പോയി വരുമ്പോള്‍ ഏതോ കള്ളസ്വാമി വന്നു  മിഠായി കൊടുത്ത്  കുട്ടികളെ തട്ടിക്കൊണ്ടു പോയ കഥകള്‍ എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. അപ്പൊ അതിലൊക്കെ വാസ്തവം ഉണ്ടെന്നാണോ? 

" സര്‍വൈവല്‍ ഓഫ്  ദി  വീകെസ്റ്റ് " എന്നായിരിക്കും പിച്ചക്കാരുടെ  വിജയ മന്ത്രം.

 ഇയാളെ  എന്നും രാവിലെ  നേരം  വെളുക്കുന്നതിനു  മുന്‍പ്  ഇവിടെ  കൊണ്ട് വന്നു  വിടുന്നത്  ആരായിരിക്കും?
വൈകീട്ട്   അയാളെ  തിരിച്ചു  കൊണ്ട്  പോകുന്നത്  ആരായിരുക്കും?
 അല്ല ഇയാള്‍ ഇവിടെ തന്നെ മരണവും കാത്തു കിടക്കുകയാണോ?
അങ്ങന എങ്കില്‍ ഇയാള്‍ക്ക് കാശ് എന്തിനാണ് ?
ഈ  കാശൊക്കെ  ഇയാള്‍ക്ക്  തന്നെ  കിട്ടുന്നുണ്ടാവുമോ?

ഒരു  പക്ഷെ  ഇയാളുടെ  വേണ്ടപ്പെട്ട  ആരെങ്കിലും  ഒക്കെ  ആയിരിക്കാം എന്നും ഇവിടെ കൊണ്ട് വരുന്നതും കൊണ്ട് പോകുന്നതും. അല്ലെങ്കില്‍ പിച്ചക്കാരെ  വെച്ചു  മുതലെടുക്കുന്ന  ഒരു  സംഘം  ആയിരിക്കാം ഇതിനു പിന്നില്‍. അങ്ങനെ  ഉള്ള  സംഘം  പട്ടണത്തില്‍  വ്യാപകമാണെന്ന് 
പത്രത്തില്‍  വായിച്ചിരുന്നു ഞാന്‍. 

ആ  നിലയ്ക്ക്  നോക്കുമ്പോള്‍  ഈ  കൊടുക്കുന്ന  കാശ്  ഇയാള്‍ക്ക്  തന്നെ  കിട്ടുമോ? കിട്ടുന്നില്ലെങ്കില്‍  , കാശ്  കൊടുക്കുന്നതില്ലൂടെ  പരോക്ഷമായി  ഞാനും ആ ക്രൂരതയ്ക്ക്  കൂട്ട് നില്‍ക്കുകയല്ലേ  ചെയ്യുന്നത്? 

ചോദ്യങ്ങള്‍ക്ക്  പഞ്ഞമില്ല. ഉത്തരങ്ങള്‍  പറയേണ്ട  മനുഷ്യനാണ് ഇവിടെ ശവം  പോലെ  കിടക്കുന്നത്. 

പെട്ടെന്ന് മൊബൈല്‍ ശബ്ദിച്ചത് കേട്ടാണ് ചിന്തകളുടെ ആ ലോകത്ത് നിന്നും ഞാന്‍ തിരിച്ചു വന്നത്.
" മോനെ  നീ  വരുമ്പോള്‍  രണ്ടു  പാക്കറ്റ്  പാലും  കുറച്ചു  ചിക്കനും  വാങ്ങിക്കണേ "- അമ്മ  ആയിരുന്നു. ഇത് എന്നും പതിവുള്ളതാണ്. എത്ര വലിയ ലിസ്റ്റ് തന്നു വിട്ടാലും എന്തെങ്കിലും ഒക്കെ വിട്ടു പോയി കാണും. 

 ഓഫീസില്‍ സഹ പ്രവര്‍ത്തകര്‍ ആരെങ്കിലും ഇത് പോലെ റിക്വസ്റ്റ് ഉം ആയി വന്നിരുന്നു എങ്കില്‍   "സോറി, ലാസ്റ്റ് മിനിറ്റ് ചേഞ്ചസ് ആക്സപ്റ്റ് ചെയ്യാന്‍ പറ്റില്ല " എന്ന് പറഞ്ഞു നിഷ്കരുണം തള്ളിയേനെ. 

കാഴ്ച  കണ്ടു  കളയാന്‍  തനിക്കു  സമയമില്ല.ആ  യാചകനെ സഹായിക്കണം. കാഴ്ചകളു ടെ ദൈന്യതയ്ക്കു മുന്നില്‍ ഒടുവില്‍ ഞാന്‍ എന്റെ ആദര്‍ശ കുപ്പായം ഊരി വെച്ചു.

അനുകമ്പയാര്‍ന്ന മനസ്സോടെ പതിയെ ഞാന്‍  ആ  ജീവച്ഛവത്തിന്റെ  അടുത്തു  ചെന്ന്. പോക്കെറ്റില്‍ നിന്നും 20 രൂപ   നോട്ട് എടുത്തു  നിലത്തുള്ള  തൂവാലയില്‍  വെച്ചു. 

ചെയ്തത് ശരിയോ തെറ്റോ എന്ന് എനിക്കറിഞ്ഞുകൂട. എന്നാലും   ദൈന്യതയുടെ  നേര്‍ക്കഴ്ചയ്ക്ക്  നേരെ  നീട്ടിയ  കണ്ണീരില്‍   പൊതിഞ്ഞ  ഈ  ഇരുപതു  രൂപ , ഒരിക്കലും  ...ഒരിക്കലും  ... കൊടും  ക്രൂരതയ്ക്ക്  വില  പേശുന്ന നരാധമന്മാരുടെ   ഭണ്ടാരങ്ങളില്‍   ചെന്ന് വീഴരുതേ  എന്ന് ഞാന്‍  പ്രാര്‍ത്ഥിച്ചു.

 മെല്ലെ അവിടെ  നിന്നും  എഴുന്നേല്‍ക്കുമ്പോള്‍ അവസാനമായി ഞാന്‍ ആ  മനുഷ്യന്റെ  കണ്ണുകളില്‍ ഒന്ന്  നോക്കി. ആ  കണ്ണുകളില്‍  ഒന്നോ  രണ്ടോ  തുള്ളി  കണ്ണുനീര്‍  തങ്ങി  നില്‍ക്കുന്നതായി എനിക്ക് തോന്നി. 

ഒരു  പക്ഷെ  എന്നോടുള്ള  നന്ദി  അയാള്‍  കണ്ണുകളില്‍ കൂടി  ആനന്ദാശ്രു  ആയി  പ്രകടിപ്പിച്ചതാവാം .അല്ലെങ്കില്‍  ഈച്ചകള്‍  കാലിലെ  വ്രണത്തില്‍  കുത്തുമ്പോള്‍  ഉണ്ടാകുന്ന  അസ്വസ്ഥത  ആ  കണ്ണുകളില്‍  കൂടി പെയ്തിറങ്ങിയതാവാം . 

നാളെ ഇതും ഒരു പതിവ് കാഴ്ചയായി മാറുമ്പോള്‍ ഇതിലും വലിയ ക്രൂരതകള്‍ നടമാടിയ മറ്റൊരു ശരീരം ഇതേ സ്ഥാനത്ത് നിക്ഷേപിക്കപ്പെടും! അതറിയാഞ്ഞിട്ടല്ല!

 ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു നടന്നു.ഇനി എന്താണ് വാങ്ങിക്കേണ്ടത് എന്നറിയാന്‍  പോക്കെറ്റില്‍ നിന്നും ലിസ്റ്റ് എടുത്ത്  ഞാന്‍ കണ്ണോടിച്ചു. അതില്‍ മല്ലിയും മുളകും ഒന്നുമല്ല ഞാന്‍ കണ്ടത്. ആ പാവം മനുഷ്യന്റെ ദയനീയ ചിത്രം മാത്രമായിരുന്നു. 












2012, ജനുവരി 7, ശനിയാഴ്‌ച

മുഖംമൂടികള്‍

 അലമാരിയില്‍  ചിതലുകള്‍  ഘോഷയാത്ര  നടത്തുന്നത്  കണ്ടപ്പോഴാണ്  അതിനകത്ത് വെച്ചിട്ടുള്ള  സാധനങ്ങള്‍ ഓരോന്നായി അയാള്‍  വലിച്ചു പുറത്തേക്കിട്ടത്..അപ്പോഴാണ്‌  കൂടോത്രം  പോലെ  പൊതിഞ്ഞു  വെച്ചിരിക്കുന്ന  എന്തോ  ഒന്ന്  തികച്ചും യാദ്രിശ്ചികമായി  അയാളുടെ കയ്യില്‍ വന്നുപെട്ടത്. സ്വച്ചന്ദമായി  വിഹരിക്കുന്ന ചിതലുകള്‍ ആ പൊതിയുടെ  ഒരു ഭാഗം കാര്‍ന്നു തിന്നതിന്റെ പാടുകള്‍ അവിടവിടെയായി കാണാമായിരുന്നു.


  ചിതലുകളെ  തട്ടി  മാറ്റി അയാള്‍  പൊതി  തുറന്നു  നോക്കി. ഒരു  കീ  ചെയിന്‍ !അതിനോട്  ഒരു  ടാഗും  കെട്ടിയിട്ടിട്ടുണ്ട്. ആ  ടാഗില്‍  ഇങ്ങനെ  എഴുതിയിരുന്നു.

"വിത്ത്‌  ലവ് , യുവര്‍ ... "  ബാക്കി  ഭാഗം കാണാനില്ല . ചിതലുകള്‍ തിന്നിരിക്കുന്നു.

 ആര്  തന്നതായിരിക്കും  ഇത് ? റീമ ?...ലീഷ്മ ?....പ്രീത ?... സമീറ? ..ഇന്ദു ?

ബി.ടെക്  പഠന കാലത്ത് തന്റെ  പിറന്നാളിന്  ഏതോ  ഒരു കൂട്ടുകാരി  തന്നതാണ്  ഇത് .

കൂട്ടുകാരന്‍ അല്ല കൂട്ടുകാരി ആണ് എന്നുറപ്പാണ് .കാരണം  ഒരു  ആണ്‍കുട്ടി  മറ്റൊരു  ആണ്‍കുട്ടിക്ക്  ഗിഫ്റ്റ്  കൊടുക്കാറില്ലല്ലോ. അങ്ങനെ  ചിന്തിക്കുന്നത് പോലും  ആണ്‍  തറവാട്ടിലെ  അലിഖിത  നിയമ പ്രകാരം കുറ്റകരമാണ് .സൊ  പെണ്‍കുട്ടി  തന്നെ.

അയാള്‍ വിചാരണ നടത്തി തുടങ്ങി... വിധിയും പ്രഖ്യാപിച്ചു

 റീമ  ആവാന്‍  വഴിയില്ല ... അവള്‍  ജീരക മിഠയി   പോലും  ആര്‍ക്കും വെറുതെ കൊടുക്കാറില്ല. ലീഷ്മ യുനിവേര്സല്‍  ആക്സപ്ടര്‍ ആണ് .ഡോണേഷന്‍ ഇല്ല.
പിന്നെ  ചാന്‍സ്   ഉള്ളത്  പ്രീതയ്ക്കും  സമീറയ്ക്കും   ഇന്ദുവിനും  ആണ്.

 അയാള്‍  കണ്ണടച്ച്  ഒരു  നിമിഷം ആലോചിച്ചു. എന്നിട്ട്  മൊബൈല്‍  എടുത്തു രണ്ടും കല്‍പ്പിച്ചു   പ്രീതയുടെ  നമ്പര്‍  കുത്തി.

"ഹൈ  പ്രീത , ഞാന്‍  ആശിഷ്  ആണ് "
"ഹേയ്  ആശിഷ് ! വാട്ട്‌  എ  സര്‍പ്രൈസ് !! എന്താ  ഇപ്പൊ ? എവിടെയാ  നീ ?"

ഒരു  ദീര്‍ഘകാലത്തെ  ഇടവേളയ്ക്കു  ശേഷമാണ്  സംസാരിക്കുന്നത്  എന്ന്  തോന്നിപ്പിക്കുന്ന  എല്ലാം  അവരുടെ സംസാരത്തില്‍  ഉണ്ടായിരുന്നു. അല്പനേരത്തെ  കുഷലാന്വേഷനങ്ങള്‍ക്ക്  ശേഷം  അയാള്‍  പറഞ്ഞു

"പ്രീത , നിനക്കറിയോ ... നീ  പണ്ട്  എന്റെ  ബര്‍ത്ത്ഡേക്ക്  ഒരു  ഗിഫ്റ്റ്  തന്നിരുന്നില്ലേ . ഒരു  കീ  ചെയിന്‍ ?? ഓര്‍മ്മയുണ്ടോ ?? ഒരു നീല കളര്‍ ?"

 "ഹ്മം ...കീ  ചൈനോ?... ഏതു ? ഓഹ് ..ഓക്കേ  ഓക്കേ . ബര്‍ത്ത്ഡേ ഗിഫ്റ്റ്  ആയിട്ട്  തന്നത്... അല്ലെ ? ഒരു ബ്ലൂ കളര്‍ അല്ലെ? ... എന്താടാ  എന്ത്  പറ്റി  അതിനു?

(ഹാവൂ .. അപ്പൊ  എന്റെ  ഗസ്  കറക്റ്റ് !. ഇനി  ഞാന്‍  ഏറ്റു  ) വിജയശ്രീ ലാളിതനായി അയാള്‍ മനസ്സില്‍ പറഞ്ഞു.

"ഓര്‍മയുണ്ടല്ലെ ! ... ആ  കീ  ചെയിന്‍ ... അതാണ്‌  ഞാന്‍  ഇപ്പഴും  യൂസ്   ചെയ്യുന്നത് ... എനിക്കത്  കളയാന്‍  തോന്നുന്നില്ലെട"

( പണ്ട്തൊട്ടേ  പെണ്‍കുട്ടികളെ ഓരോന്ന് പറഞ്ഞു  സുഖിപ്പിക്കുന്നതില്‍ ഒരു വല്ലാത്ത ആനന്ദം അയാള്‍ കണ്ടെത്തിയിരുന്നു)

. " ഈ ഭൂമിയില്‍ ഒരു സൃഷ്ടിയും പാഴല്ല. ഒരു പെണ്ണിനെ വിളിക്കാന്‍ ഒരു കാരണവുമായി ചിതലുകള്‍ വന്നത് കണ്ടില്ലേ. ചിതലുകളെ നിങ്ങള്ക്ക് നന്ദി "-  അയാള്‍ മനസ്സില്‍ ചിതലുകളെ പ്രശംസിച്ചു.

" റിയലി ?.. ഈവെന്‍   ആഫ്റ്റര്‍  8 യിയെര്‍സ് !   സ്റ്റില്‍  യൂസിംഗ്  ദാറ്റ്‌ !!  സൊ  നൈസ്  ഓഫ്  യു  ഡിയര്‍ . ഹാപ്പി ടു ഹാവ് എ ഫ്രണ്ട് ലൈക്‌ യു !" അവള്‍  ആനന്ദ പുളകിതയായി.

 " ഐ  ടൂ  ലവ്  യു  ഡിയര്‍ "

 "കോള്‍  യു  ലേറ്റര്‍   ഡാ.. ബിറ്റ്  ബിസി  നവ് ..ചലോ...ബൈ "

"ബൈ . ക്യാച്ച് യു ലേറ്റര്‍"

അയാള്‍ കോള്‍ കട്ട്‌ ചെയ്തു.ഒരു കള്ള ചിരിയോടെ കീ  ചെയിന്‍  ഒരിടത്ത്  മാറ്റിവെച്  വീണ്ടും  ക്ലീനിങ്ങിലെയ്ക്ക് തിരിഞ്ഞു. അവിശ്വസനീയം എന്ന് പറയട്ടെ  ചിതല്‍  തിന്നു  തീര്‍ത്തു  എന്ന്  കരുതിയ ടാഗിന്റെ ആ  ബാക്കി  ഭാഗം അലമാരിയില്‍  ഒരിടത്ത് നിന്നും അയാള്‍ കണ്ടെടുത്തു!
 ആ  ടാഗുകള്‍ അയാള്‍  കൂട്ടി  യോജിപ്പിച്ചു. അതിലെ വാചകം കണ്ടു അയാള്‍ ഞെട്ടിപ്പോയി.

"വിത്ത്‌  ലവ് , യുവര്‍  ഫ്രണ്ട്  ഇന്ദു" !!!!








2012, ജനുവരി 5, വ്യാഴാഴ്‌ച

ബാല്യകാലം


   പ്രകൃതിയുമായി  തുന്നി  ചേര്‍ത്ത ഒരു ബാല്യകാലം എനിക്കുണ്ട്. അതിന്റെ  താളുകള്‍  മറിച്ചുനോക്കുമ്പോള്‍  കിളികളുടെ ചിറകടി  ഒച്ച  കേള്‍ക്കാം ...കണ്ടത്തിലെ ചെളിയുടെ മണമറിയാം ... ഇളംകാറ്റില്‍  മാങ്ങകള്‍  വീഴുന്ന  ശബ്ദം കേള്‍ക്കാം ...വേനലവധിക്കാലത്തെ  വെയില്‍  ഊറ്റിക്കുടിച്ച  വിയര്‍പ്പിന്റെ  ശേഷിച്ച  തുള്ളികള്‍ കാണാം...ചൂണ്ടയില്‍  കുരുങ്ങി പിടയുന്ന  മീനിന്റെ  വെപ്രാളം  കാണാം.ഒരുപക്ഷെ  ഇങ്ങനെയൊക്കെ അവകാശപ്പെടാന്‍  പറ്റുന്ന ബാല്യകാലം സ്വന്തമായുള്ള  അവസാനത്തെ  ജനറേഷന്‍ എന്റെതായിരിക്കാം!


 ജോലിക്ക്  പ്രവേശിച്ചതിന്  ശേഷം  ആദ്യമായാണ്   ഒരാഴ്ച  ലീവിന്  നാട്ടില്‍  വരാന്‍   പറ്റുന്നത്. സാധാരണ  രണ്ടോ  മൂന്നോ  ദിവസം  മാത്രമായിരിക്കും  അവധി .നമ്മള്‍ക്ക്  മാത്രം  ചെയ്യാന്‍  പറ്റുന്ന ജോലി  ആയതുകൊണ്ടോ  നമ്മളെ  കൊണ്ട്  പ്രത്യേകിച്ച്   എന്തെങ്കിലും   കാര്യം  ഉള്ളതുകൊണ്ടോ  ഒന്നുമല്ല. എന്നാലും ഒരാഴ്ചത്തെ  ലീവ്  ചോദിക്കുമ്പോള്‍  തന്റെ  ഒരേക്കര്‍  സ്ഥലം  വെറുതെ  കൊടുക്കുന്ന  പോലെ  ആണ്  മനേജറിനു .

  അതുകൊണ്ട് ഇത്തവണ അപ്രതീക്ഷിതമായി  കിട്ടിയ  ഒരാഴ്ചത്തെ   അവധിക്കാലം  ഞാന്‍  ശരിക്കും  അങ്ങാഘോഷിച്ചു.ബന്ധുജനങ്ങളെയും  സുഹൃത്തുക്കളെയുമെല്ലാം സന്ദര്‍ശിച്ചതിനു  ശേഷം വെറുതെ  കടന്നു  പോകുമായിരുന്ന ഒരു ശനിയാഴ്ച ദിവസം ഞാന്‍  പഴയ  സ്കൂളില്‍  ഒന്ന്  പോകാന്‍  തീരമാനിച്ചു.

   വിദ്യയുടെ  ആദ്യാക്ഷരങ്ങള്‍  പകര്‍ന്നു  തന്ന ആ  സരസ്വതി  മന്ദിരം സന്ദര്‍ശിക്കുന്നത്  ഏറെ  കാലത്തിനു  ശേഷമാണ് . ചീറിപായുന്ന  ബസ്സുകള്‍ ആരാധനാലയങ്ങള്‍ക്കു  മുന്നില്‍  എത്തുമ്പോള്‍  യാത്രക്കാരില്‍  ചിലര്‍  ഒരു  മിന്നായം  പോലെ  ഒന്ന്  കണ്ണടച്ച്  പ്രാര്‍ഥിക്കുന്നത്  പോലെ  ഞാനും  ഇത്  വഴി  ബസ്സില്‍  സഞ്ചരിക്കുമ്പോള്‍  മനസ്സില്‍  ഒന്ന്  വന്ദിക്കാറുണ്ട് - ഈ  വിദ്യാലയത്തെ.

 സ്കൂളിലേക്ക്  പോകുന്ന  ഈ  വഴിയുടെ  ഇരു  വശത്തും  ഒരുപാട്  ഓര്‍മ്മകള്‍  വീണു  കിടപ്പുണ്ട് . മിക്കതിനും   മുകളില്‍ ഇന്ന്  കോണ്‍ക്രീറ്റ്  സൌധങ്ങള്‍  കെട്ടിപടുത്തിട്ടുണ്ട് .ശ്രീരാമന്റെ  പാദസ്പര്‍ശം  ഏറ്റപ്പോള്‍  അഹല്യ എന്നപോലെ  എന്റെ  ഓരോ കാല്‍വെപ്പിലും  ഓര്‍മ്മയുടെ  തുടിപ്പുകള്‍  ഉയിര്‍ത്തെഴുന്നേറ്റു  വന്നു.


 വീട്ടില്‍ നിന്നും  കഷ്ടിച്ച്  ഒരു  കിലോമീറ്റര്‍  അകലെയാണ്  സ്കൂള്‍. 10 മണിക്ക്  തുടങ്ങുന്ന  ക്ലാസിനു  9.45 ആവുമ്പോള്‍ വീട്ടില്‍  നിന്നും  ഇറങ്ങും.വീട്ടില്‍  നിന്നും  സ്ചൂളിലെക്കുള്ള  റോഡിന്റെ  ഒരു  വശത്ത്‌  തോടാണ്.ഒരു  കയ്യില്‍  കുറേ പുസ്തകങ്ങളും  പെന്നും  പെന്‍സിലുകളും മഞ്ചാടിക്കുരുക്കളും  നിറച്ച  ഒരു  അലുമിനിയം  പെട്ടി. മറ്റേ  കയ്യില്‍  ഉച്ചയൂണ്‍ നിറച്ച  ഒരു  കുഞ്ഞി  ഡബ്ബ.

"മോനെ  വണ്ടി  വരുമ്പോള്‍  ശ്രദ്ധിക്കണം. റോഡിന്റെ  സൈഡിലൂടെ  മാത്രമേ  നടക്കാവൂ" എന്ന്  ഉപദേശിച്ച്  മുടി  ചീകിത്തന്നു അമ്മ  എന്നെ  യാത്രയാക്കും.

  വീട്ടില്‍  നിന്നും  ഇറങ്ങി  അല്പദൂരം  ചെന്ന്  അമ്മയുടെ  കണ്‍വെട്ടത്തു   നിന്നും  ഒത്തിരി അകലെ  എത്തിയതിനു  ശേഷം  രണ്ടു  കയ്യിലേയും  സാധനങ്ങള്‍  താഴെ  റോഡില്‍  ഇറക്കിവെച്ച്  വഴിയോരത്ത്  നിന്നും ഒരില  പിഴുതെടുത്ത്  തോട്ടിലെ  വെള്ളത്തിലേക്ക്‌  ഇടും. മഴക്കാലത്ത്  നല്ല  ഒഴുക്കായിരിക്കും  വെള്ളത്തിന്‌. എന്നിട്ട്  ആ  ഇലയുടെ  കൂടെ  അതിനെ  നോക്കിക്കൊണ്ട്  പാതയോരത്ത്  കൂടി  ഞാനും  നടക്കും. തോട്ടിലെ  കല്ലുകളിലോ  കുറ്റിക്കാടിലോ വെള്ളത്തിന്റെ ചുഴിയിലോ  പെട്ട്  തങ്ങിനിന്ന്  ഒഴുകാന്‍  പറ്റാതെ  ആയാല്‍  വഴിയില്‍നിന്നും  കല്ലുകള്‍  പെറുക്കി  ഇലയുടെ ചുറ്റും എറിഞ്ഞു ഓളങ്ങള്‍ സൃഷ്ടിച്  വീണ്ടും ട്രാക്കിലേക്ക് തിരിച്ചു കൊണ്ടുവരും.അങ്ങനെ  പലദിവസങ്ങളിലും സ്ചൂളിലെക്കുള്ള  യാത്രയില്‍  എന്റെ ഉറ്റചങ്ങാതി  ഇലയായിരുന്നു.കൂട്ടുകാര്‍ കൂടെ ഉണ്ടെങ്കില്‍ എല്ലാവരും സ്വന്തം പേരില്‍  ഇലകള്‍ ഇറക്കി ആദ്യം ലക്ഷ്യസ്ഥാനത്ത് എത്താന്‍ വേണ്ടി മത്സരിക്കുമായിരുന്നു.


10 മണിക്ക്  പ്രാര്‍ത്ഥന  ചൊല്ലിയത്തിനു  ശേഷം  ക്ലാസ്സ്‌  തുടങ്ങും .പിന്നെ  മുളവടി  കഷണങ്ങള്‍  കൊണ്ട്  100  വരെ  എണ്ണിയും ടീച്ചരുറെ കയ്യില്‍നിന്നും   സ്ലേറ്റില്‍  "ശെരി"   വാങ്ങാന്‍  വേണ്ടി  മത്സരിച്ചും  ശെരി   കിട്ടികഴിഞ്ഞാല്‍  അതിന്റെ  വലുപ്പചെറുപ്പങ്ങള്‍  കൂട്ടുകാരുടെ
ശെരിയുമായി  താരതമ്യം  ചെയ്തു  കലഹിച്ചും  ഇടവേളകളില്‍  കളിച്ചും  ചിരിച്ചും  നാല്  മണി  വരെ  സമയം  കളഞ്ഞത് ഈ  വിദ്യാലയത്തില്‍  ആയിരുന്നു. ചില  വിരുതന്മാര്‍  ക്ലാസ്സ്‌ റൂം  ഒരു  കക്കൂസ് ആക്കിയപ്പോഴും  അവരെ  ചെറുതായി  ഒന്ന് ഉപദേശിച്ചതിന്  ശേഷം  സ്വന്തം  മക്കളെ  പോലെ  അവരുടെ  ചന്തി  കഴുകിക്കൊടുത്ത  മാതൃതുല്യരായ അധ്യാപികമാര്‍  ഈ  വിദ്യാലയത്തില്‍
ഉണ്ടായിരുന്നു. വേറെ ചിലര്‍  ക്ലാസ്സില്‍  ശര്‍ദ്ദിക്കുമ്പോള്‍  ആഘോഷം   പോലെ  പുറത്തേക്കോടി  മണല്‍  വാരി   കൊണ്ട്  വന്നു അവിടം  മൂടിയതുമെല്ലാം  സ്കൂള്‍ ജീവിതത്തിലെ നനുത്ത ഓര്‍മ്മകളാണ്


കുരുത്തക്കേട്‌  കാണിച്ചതിന്   കൃഷ്ണനെയും  ഉത്തമനെയും  മോഹനന്‍  മാഷ്‌  തല്ലുന്നതും, തല്ലിന്റെ  നിലവാരം  കൂട്ടാന്‍  വേണ്ടി ചില  വിദ്വാന്മാര്‍   പറമ്പത്ത്  നിന്നും  ചൂരല്‍  കൊണ്ട് വന്നു  മാഷിനു  കൊടുത്തതും,സ്കൂള്‍  ലീഡര്‍  ആയ  ഞാന്‍ ലോങ്ങ്‌  ബെല്‍  അടിക്കാന്‍  വേണ്ടി  കയ്യില്‍  മുട്ടിയും  പിടിച്ചു  4 മണി  ആവാന്‍  വേണ്ടി  കാത്തിരുന്നതുമെല്ലാം  ഇന്നും മനസ്സില്‍  നിന്നും  മാഞ്ഞിട്ടില്ല.


വൈകീട്ട്  ക്ലാസ്സ്‌  കഴിഞ്ഞാല്‍  കൂട്ടുകാരോടൊപ്പം  ആടിയും  പാടിയും  ആണ്  വീട്ടില്‍  എത്തിയിരുന്നത് .വഴിയോരത്ത്  നിന്നും സ്ലേറ്റ്‌  മായിക്കാനുള്ള  മഷി  തണ്ടുകള്‍  പറിച്ചെടുത്ത്  പെട്ടിയില്‍  വെക്കുമായിരുന്നു. പിന്നെ  ഗോപാലന്‍ മണിയാണിയുടെ  മാവിലെ ഉണ്ണി  മാങ്ങകള്‍  പിഴുതെടുത്തതും  അമ്പുഅച്ചാച്ചന്റെ  മാവിലേക്ക്‌  കല്ലെറിഞ്ഞും  ഒടുവില്‍  "ആരെടാ  മാങ്ങയ്ക്ക്  കല്ലെറിയുന്നത്‌ ????"എന്ന്  അമ്പു  അച്ചാച്ചന്‍   ഉറക്കെ  അലറുമ്പോള്‍  പേടിച്ചോടിയതുമെല്ലാം  ഈ  വിദ്യാലയ  ഓര്‍മകളുമായി  കൂട്ടിചേര്‍ത്തു  വായിക്കേണ്ടതാണ്.


സ്കൂള്‍  വിട്ടു  വീട്ടിലെത്തികഴിഞ്ഞാല്‍   പുസ്തകപ്പെട്ടി  വലിച്ചെറിഞ്ഞു  നേരെ  ഒരു  പോക്കാ... കളിക്കാന്‍.ആ കാലത്ത് ക്രികെറ്റിലോ ഫുട്ബാളിലോ മാത്രമായി തളചിട്ടിരുന്നില്ല ഞങ്ങളെ ആരും.  വൈവിധ്യമാര്‍ന്ന ഒരു  പാട് കളികളില്‍ വ്യാപ്രുതരായിരുന്നു  അന്നത്തെ ബാലകന്മ്മാര്‍. കൂട്ടുകാരികളോടൊപ്പം  ചോറും  കറിയും  വെച്ചുള്ള  കളിയും,മണ്ണപ്പം  ചുട്ടുള്ള   കളിയും,നിലത്തു കളം വരഞ്ഞു ഒറ്റക്കാലില്‍  ചാടിക്കൊണ്ടുള്ള  "മല"  കളിയും  പിന്നെ  കൂട്ടുകാരന്മാരോടൊപ്പം  കാക്ക  കളി, ഡപ്പ  കളി  (ചട്ടി  കളി) , ക്രിക്കറ്റ്‌  , ഫുട്ബോള്‍  എന്നീ  കളികളും കളിച്ചു ഉല്ലസിച്ചു. പിന്നെ  എല്ലാവരും  ഒരുമിച്ച്  ആണെങ്കില്‍  "ആകാശം  ഭൂമി"  കളിയും, "കുളം  കര " കളിയും
കണ്ണ്  പൊത്തി  കളിയും  "കള്ളനും  പോലീസും"  കളിയും , "കളര്‍ കളര്‍ " കളിയും  അങ്ങനെ  അങ്ങനെ  എന്തോരം  കളികള്‍!

ഈ  കളികള്‍  എല്ലാം  കൊടികുത്തി  വാണിരുന്നത്‌  ഓണം,ക്രിസ്മസ്, മധ്യവേനലവധി  സമയത്ത്  ആയിരുന്നു.മറ്റൊരു പ്രധാന  കളി  ഗോട്ടി  കളി  ആയിരുന്നു.ഗോട്ടികളിയിലെ രാജാക്കന്മാരായിരുന്നു  സിനീഷും  ജെനുവും. അവധിക്കാലം തീരുമ്പോള്‍  തങ്ങളുടെ  ആ സീസണിലെ സമ്പാദ്യമായ ഗോട്ടികള്‍  കാലിയായ  പാല്‍പ്പൊടി  ടിന്നിലും  പല വലുപ്പത്തിലുള്ള അളുവിലും  കുത്തി നിറച്ച്
ഇവര്‍  രണ്ടു   പേരും  അവരുടെ  വീട്ടു  പറമ്പില്‍  കുഴിചിടുമായിരുന്നു. അടുത്ത അവധിക്കാലം വരെ അവ കുഴിക്കുള്ളില്‍ നിര്‍വൃതിയാണ്ട് കിടന്നു.

മറ്റൊരു പ്രധാന വിനോദം മാങ്ങ  എറിഞ്ഞിടലാണ് . ഒത്തിരി  പൊക്കമുള്ള  മാവില്‍ മാങ്ങകള്‍ ഏറെയുള്ള ചില്ലകള്‍ ലക്ഷ്യമിട്ട്  എറിഞ്ഞു  വീഴ്ത്തുമ്പോള്‍ ആ മാങ്ങകള്‍ ഓടി ചെന്നെടുത്ത് ചുന കളയുന്ന ജോലി കൂട്ടുകാരികള്‍ക്കായിരുന്നു.ഏറെ എറിഞ്ഞിട്ടും  മാങ്ങ  ഒന്നും  വീണില്ലെങ്കില്‍ എവിടെ  നിന്നോ  മെല്ലെ  ഓടിയെത്തുന്ന  ഇളം  കാറ്റിന്റെ ചെവിയില്‍  "കാറ്റേ  കാറ്റേ
വീശു  നീ .. മാങ്ങേ  മാങ്ങേ  വീഴ്  നീ " എന്ന്  കൂട്ടത്തോടെ  പാടിയതും  ഒടുവില്‍  ദാനം  പോലെ ഒന്നോ  രണ്ടോ  മാങ്ങ വീണതും  അത്  ഓടി  ചെന്നെടുത്തതും  എല്ലാം  ഇന്നലെ  കഴിഞ്ഞ  പോലെ.

ഓണക്കാലത്ത്  പൂക്കള്‍  തേടി  വളപ്പില്‍  ഓടി  നടന്നിട്ടുണ്ട്. അപ്പോള്‍   അറിയാതെ  ഒന്ന്  മുട്ടി  പോയതിനു തൊട്ടാല്‍വാടി  ചെടി പരിഭവം കാണിച്ചിട്ടുണ്ട്. ഉപ്പിലയുടെ  ഇലകള്‍  കോട്ടിപിടിച്ച്   ഈര്‍ക്കില്‍ കഷണങ്ങള്‍ കൊണ്ട് തുന്നി ചേര്‍ത്ത്  അതില്‍  ചുവന്ന  മുരിക്കിന്‍  പൂക്കള്‍  നിറച്ചിട്ടുണ്ട് .. ചെമ്പക മരത്തില്‍  കല്ലെറിഞ്ഞു  വെള്ള  ചെമ്പകപ്പൂക്കള്‍  വീഴ്ത്തിയിട്ടുണ്ട്...ഒരു പകല്‍ മാത്രം ആയുസുള്ള മഞ്ഞ കളറിലുള്ള പൂക്കളുടെ ഉള്ളില്‍ നിന്നും വണ്ടിനെ പിടികൂടി തീപ്പെട്ടി കൂട്ടിലാക്കി അതിന്റെ മുരളല്‍ കേട്ട് രസിച്ചിട്ടുണ്ട്...മറ്റുള്ളവരെ രസിപ്പിച്ചിട്ടുണ്ട് .മഞ്ഞിന്‍  കണങ്ങള്‍  കടിച്ചു  തൂങ്ങിനില്‍ക്കുന്ന  പുല്ലിന്റെ  അറ്റം  എടുത്ത്  കണ്ണില്‍  തലോടിയപ്പോള്‍  അനുഭവപ്പെട്ട  ആ  കുളിര്‍മ്മ ... അച്ചടി  ഇലകള്‍  പിഴുതെടുത്  തുടയില്‍  വെച്ച്   ശക്തിയായി   ഒന്ന് അമര്‍ത്തിയത്തിനു   ശേഷം  ഇല  മാറ്റി  തുടയില്‍ പതിഞ്ഞിരിക്കുന്ന  ഇലയുടെ  വെള്ള  ചിത്രം  നോക്കി  രെസിചിട്ടുണ്ട് ...തരിശു  ഭൂമിയില്‍  തഴച്ചു  വളരുന്ന പുല്ലിന്റെ  കൂര്‍ത്ത മുനയുള്ള  ഭാഗം  പിഴുതെടുത്  മുന്നില്‍  നടന്നു  പോകുന്ന  കൂട്ടുകാരന്റെ  യുനിഫോം ഷര്ട്ടിലേക്ക് എറിഞ്ഞു  വേദനിപ്പിച്ചിട്ടുണ്ട് ...പച്ച  തെങ്ങോല  മടഞ്ഞു  അതുകൊണ്ട്  തിരിട്ടം  ഉണ്ടാക്കി ...ബോള്‍  ഉണ്ടാക്കി ... ആ ബോള്‍  വെച്ച്   തലമ  കളിച്ചു ...ഈര്‍ക്കില്‍  ചെറിയ  കഷണങ്ങള്‍  ആക്കി  മുറിച്ചു ഈര്‍ക്കില്‍  കളി  കളിച്ചു...സമചതുര  കളങ്ങള്‍  വരഞ്ഞു   നിര  കളിച്ചു ... തീരെ  ചെറുതല്ലാത്ത  ഉരുണ്ട  കല്ലുകള്‍  കൊണ്ട്  "കൊത്തന്‍  കല്ലു"കള്‍ കളിച്ചു ...ചിരട്ടകള്‍  വടിയുടെ  രണ്ടറ്റത്തും  വാഴനാരു  കൊണ്ട്  കെട്ടിതൂക്കി  ത്രാസ്  ഉണ്ടാക്കി  കച്ചവടം  ചെയ്തു  ...വാഴയില  കൊണ്ട്  കുഞ്ഞി പായ  മെടഞ്ഞു ... മാവിന്റെ  കൊമ്പത്ത്  ഊഞ്ഞാല  കെട്ടി അതില്‍  ഓല  മടല്‍  കൊണ്ട്  സീറ്റ്‌  ഉണ്ടാക്കി...ഫിഷര്‍  ഹവായ്  ചപ്പലുകള്‍  വട്ടത്തില്‍  വെട്ടിയെടുത്ത്  ടയറുകള്‍  ഉണ്ടാക്കിയിട്ട്  ഉജാലപ്പാട്ടായുടെ താഴെ ഭാഗത്ത്‌ കൂടെ തുളച്ചു കേറ്റിയ കമ്പിന്റെ രണ്ടറ്റത്തും ഈ ടയറുകള്‍ ഫിറ്റ്‌ ചെയ്ത്   അടപ്പിന്റെ  ഭാഗത്ത്‌ നീളം കൂടിയ എന്നാല്‍ വണ്ണം  കുറഞ്ഞ  ഓല  മടല്‍  കുത്തിക്കേറ്റി  വണ്ടി  ഉണ്ടാക്കി  ഓടിച്ചു  കളിച്ചു ... തക്കാളി  പെട്ടിയ്ക്ക്‌  ഈ  ടയറുകള്‍ ഫിറ്റ്‌  ചെയ്ത്  ലോറി   ഉണ്ടാക്കി  കെട്ടി  വലിച്ചു.

അങ്ങനെ രസകരമായ എന്തോരം കളികള്‍... ഇതൊക്കെ ഓര്‍ക്കുന്ന ഈ വേളയില്‍ ഞാനും ഒരു കൊച്ചു കുഞ്ഞിനെ പോലെ ചെറുതായതായി എനിക്ക് തോന്നി.


തുറസ്സായ  സ്ഥലത്ത്  അല്പം  ഭക്ഷണം  വിതറി  അതിനു മുകളില്‍  ഒരു  കമ്പിന്റെ  സഹായത്തോടെ  ഒരു കൂട്ട  പകുതി  ഉയര്‍ത്തിവെച്ച്  കംബിനോട് ഒരു  കയര്‍  കെട്ടി  അതിന്റെ  മറ്റേ  അറ്റം കയ്യില്‍  പിടിച്ചു   ദൂരെ  വരാന്തയില്‍ മൈനയെ കാത്തിരുന്നു ഒടുവില്‍ മൈന വന്നു ഭക്ഷണം  കൊത്തുമ്പോള്‍  കയര്‍  വലിച്ചു  കൂട്ട  വീഴ്ത്തി മൈനയെ പിടിക്കുന്ന ഷിജു..
ചൂണ്ടയില്‍  മണ്ണിരയെ  കോര്‍ത്ത്‌  മീനിനെ  വഞ്ചിച്ച  പ്രിനീഷ് ...
തോട്ടിന്റെ  വക്കത്തുള്ള  മാളങ്ങളില്‍  നിന്നും  വല്ലപ്പോഴും  പുറത്തേക്കു  എത്തി  നോക്കുന്ന  ഞാന്ടിനെയും  കാത്ത്  ഊരാംകുടുക്കുമായി  കാത്തു  നിന്ന  അനൂപ്‌...
കലക്കവെള്ളത്തില്‍  തോര്‍ത്തുമുണ്ട്  ഇറക്കി  മീന്‍  വേട്ട  നടത്തുന്ന  റിജു...

ഇവരെല്ലാം എന്റെ കളിക്കൂട്ടുകാര്‍ ... ലോകത്തിന്റെ പലകോണുകളില്‍ ഇരുന്നു ഇതൊക്കെ വല്ലപ്പോഴുമൊക്കെ ഇവര്‍ ഓര്‍ക്കുന്നുണ്ടാവും.. കാരണം  ഈ  ഓര്‍മകളുടെ  ലഹരിയില്‍ നിന്നും മുക്തി നേടാന്‍ ആര്‍ക്കും ആവില്ല.

ഇന്നത്തെ  ബാല്യമേ  പറയൂ .. ഇത്രയും  സമ്പല്‍സമ്രിദ്ധി   അവകാശപ്പെടാന്‍ നിനക്ക് പറ്റുമോ? പറ്റില്ലെങ്കില്‍  നീ   അല്ല  കുറ്റക്കാരന്‍ ... ഞാന്‍  ആണോ  എന്നെനിക്കറിയില്ല. കമ്പ്യൂട്ടര്‍  ഗെയിമുകളിലും ട്യൂഷന്‍  സെന്‍റരുകളിലും വിരാജിക്കുവാന്‍ വിധിക്കപ്പെട്ടതായി പോയി നിന്റെ കാലം. നിനക്ക്  കളിക്കാന്‍ പറമ്പുകളോ പറിക്കാന്‍ പൂക്കളോ എറിയാന്‍ മാവുകളോ ഒന്നും ഞാന്‍  ബാക്കി വെച്ചില്ല...അങ്ങനെ ബാക്കി വെക്കുന്നതിനെ കുറിച്ച ഞാന്‍  ചിന്തിച്ചിരുന്നോ എന്നും എനിക്കറിഞ്ഞൂടാ.














2012, ജനുവരി 1, ഞായറാഴ്‌ച

(അ)പരിചിതന്‍


"നല്ല   പരിചയമുള്ള  ആള്‍"  എന്ന്  മനസ്സ് തറപ്പിച്ച്  പറയുന്നു.പക്ഷെ  എപ്പോ  എവിടെവച്ച്  ഇതിനു  മുന്‍പ്  അയാളെ  കണ്ടെന്നോ  അയാളുടെ പേര്  എന്തെന്നോ  ഓര്‍ത്തെടുക്കാന്‍  പറ്റുന്നില്ല. ഇങ്ങനെ   ഒരു  അവസ്ഥയിലേക്ക്  എന്നെ  തള്ളിവിട്ടിട്ട്   കടന്നുപോയ  നിമിഷങ്ങള്‍ എന്റെ  ജീവിതത്തില്‍  പലപ്പോഴായി  ഉണ്ടായിട്ടുണ്ട്. "ഇതൊരു  രോഗമാണോ  ഡോക്ടര്‍? " എന്നെഴുതി  വല്ല  പട്ടാംബിയിലെയോ  പൊന്കുന്നത്തെയോ രമണിയുടെയോ  യെശോഥയുടെയോ പേരില്‍  "ഡോക്ടറോട്  ചോദിക്കാം" പംക്തിയില്‍  ഏതെങ്കിലും  വാരികകളില്‍  അയച്ചുകൊടുത്താലോ  എന്ന്
ചിലപ്പോള്‍ ഒക്കെ ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട് .എന്തായാലും അതിനു ഞാന്‍ ഇത് വരെ തുനിഞ്ഞിട്ടില്ല

  അവസാനമായി  ഇങ്ങനെ  ഒരു  അവസ്ഥയില്‍  ഞാന്‍  എത്തിപ്പെട്ടത്  കഴിഞ്ഞ  വെള്ളിയാഴ്ച  ദിവസം  ആയിരുന്നു. ഫുഡ്‌  കോര്‍ട്ടില്‍  നിന്നും  ഉച്ച ഭക്ഷണവും  കഴിച്ചു   സഹ  ഉച്ചഭക്ഷികരെ  കുറിച്ച്   കുറെ  ഉള്ളതും  ഇല്ലാത്തതും  പറഞ്ഞു  കളിയാക്കി  ഞാന്‍ തിരിച്ച് ഓഫീസിലേക്ക്  നടന്നു  പോവുകയായിരുന്നു .അപ്പൊ  എതിരെ  വരുന്നു  ഒരു  പരിചിത  മുഖം.ദൂരെ  നിന്ന്  തന്നെ അയാളുടെ കണ്ണുകള്‍ അല്പം  അത്ഭുതത്തോടെ  എന്റെ  മുഖത്തോട്ടു  നോക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പുള്ളിക്ക്  എന്നെ  മനസ്സിലായി  എന്നുറപ്പ്.പക്ഷെ എനിക്കങ്ങട് ആളെ പിടി കിട്ടുന്നില്ല.എന്റെ നാട്, ബന്ധുവീടുകള്‍, ഞാന്‍  പഠിച്ച  സ്കൂളുകള്‍, കോളേജുകള്‍ എല്ലായിടത്തും  ഞാന്‍  ഒരു  ഓട്ടപ്രദക്ഷിണം നടത്തി.ഒരു  രെക്ഷേം ഇല്ല. പുള്ളിയുടെ  വിലാസം കിട്ടുന്നില്ല. നടത്തം  പുരോഗമിക്കുംതോറും  പുള്ളിയും  ഞാനും  തമ്മിലുള്ള  അകലം  കുറഞ്ഞു  കുറഞ്ഞു വരികയാണ്. പഠിപ്പിച്ച  പാഠഭാങ്ങളിലെ   ചോദ്യം  മാഷ്  ചോദിച്ചിട്ട്  എക്സ്ട്രാ  ടൈം  കഴിഞ്ഞിട്ടും  ഉത്തരം കൊടുക്കാന്‍  പറ്റാതെ  എന്നാല്‍ നാക്കിന്‍തുമ്പില്‍  ഉത്തരം   ഉണ്ടെന്ന  ഒരു  ഫീലിങ്ങില്‍  നില്‍ക്കുന്ന  ഒരു  വിദ്യാര്‍ഥിയെ   പോലെ  ഞാന്‍  പരുങ്ങി.



അവസാനം  പുള്ളി  ഒരു  കൈ  അകലത്തില്‍  എത്തി .രണ്ടുപേരും  ഒന്ന്  നിന്നു .അയാള്‍  എന്നെ  നോക്കി  ഒന്ന്  പുഞ്ചിരിച്ചു.അപരിചിതത്വം  നടിക്കാതെ ഞാനും  ഒന്ന്  മന്ദഹസിച്ചു.ചിരിയുടെ  റോള്‍  തീര്‍ന്നു. "അടുത്തതായി  രംഗത്ത്  വരുന്നത്  ചെസ്റ്റ്  നമ്പര്‍  36" എന്ന്  സ്കൂള്‍  യുവജനോത്സവ വേദിയില്‍  അനൌണ്‍സ്   ചെയ്യുന്നത്  പോലെ  ആരോ  നിശബ്ദമായി   നാക്കിനെ  അരങ്ങത്തേക്ക്   വിളിച്ചു.

 നാക്ക്  വന്നു.പക്ഷെ   എന്ത്  ചോദിക്കണം  എവിടെ  തുടങ്ങണം  എന്നൊരു  ധാരണയും  ഇല്ല.ആദ്യം  ഇയാള്‍  ഏതു  ഭാഷക്കാരന്‍  ആണെന്ന്  അറിയണം. എന്നാലേ  "എടാ എന്തുണ്ട് ?" എടുക്കണോ  "hi, how are you" എടുക്കണോ  എന്ന്  തീരുമാനിക്കാന്‍  പറ്റു. ഒരു  ലോക  ഭാഷ  എന്ന  നിലയില്‍  "hi how are you" എടുക്കുന്നത്  സൈദ്ധാന്തികമായി   തെറ്റില്ല  പക്ഷെ  പ്രതിക്രിയാ  വാദികളും  ബൂര്‍ഷ്വാസികളും  തക്കം  പാര്‍ത്തിരിക്കുന്നത്  കാരണം അത്  പറ്റില്ല. ഒരു  മലയാളി  മറ്റൊരു  മലയാളിയോട്  ഇംഗ്ലീഷില്‍  സംസാരിച്ചാല്‍ ( അതും  ഏറെ  കാലത്തിനു  ശേഷം  കാണുന്ന  ഒരാളോട് ) അഹങ്കാരത്തിന്റെ  തലതൊട്ടപ്പന്‍  ആയി  ആ  ആംഗലേയ  മലയാളിയെ  വാഴ്ത്തിക്കൊണ്ട്   തനിമലയാളി  ഒരു  അമ്പലം  തന്നെ  പണിയും.എന്നിട്ട  അവന്‍  അറിയാവുന്ന  ആള്‍ക്കാരെ   ഒക്കെ  വിളിപ്പിച്ച്  മിനിമം  100 പുഷ്പാഞ്ജലി എങ്കിലും  കഴിപ്പിച്ചേ  അടങ്ങു. നമ്മളും
ചെയ്തിട്ടുള്ളതാണിതൊക്കെ. അതുകൊണ്ട്  നല്ല  ധാരണ  ഉണ്ട്.


 പെണ്‍കുട്ടി  ആയിരുന്നു  എങ്കില്‍  ഒറ്റ  നോട്ടത്തില്‍  മലയാളി  ആണോ  അല്ലയോ  എന്ന്  പറഞ്ഞേനെ. ഇതിപ്പോ  ആണാ  വര്‍ഗ്ഗം. ആണ്‍ പിള്ളേരുടെ   സ്വദേശ നിര്‍ണ്ണയത്വം നടത്തി  ശീലിച്ചിട്ടില്ല



അയാള്‍ക്ക്‌  നേരെ  പിടിച്ച  ചിരിയുടെ  നീളം  കൂട്ടിയും  കുറച്ചും  അതിനൊപ്പം  താളത്തില്‍  മൂളിയും  ഞെരങ്ങിയും  എന്തെങ്കിലും സംഭവിപ്പിക്കണേ ദൈവമേന്നു പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ നിന്നു.ടയര്‍  ചെളിയില്‍ പൂണ്ടു പോയ വണ്ടിയുടെ ഡ്രൈവര്‍ നെപോലെ ആരെങ്കിലും വന്നു ഒന്ന്  തള്ളാന്‍ വേണ്ടി ഞാന്‍ കാത്തു നിന്നു.

  ദൈവം  വിളി  കേട്ടു. എന്റെ  പരുങ്ങല്‍  കണ്ടിട്ടോ  എന്തോ  എന്നറിയില്ല നിശബ്ധതയ്ക്ക്  ഭംഗം  ഇട്ടുകൊണ്ട്  ആ  പുള്ളിക്കാരന്‍  ചോദിച്ചു

 "എന്താ  മനസ്സിലായില്ലേ ?"

വെള്ളത്തില്‍  മുങ്ങി  മരിക്കാന്‍  പോകുന്നവന്  നേരെ  എറിഞ്ഞു  കൊടുത്ത  മുറിഞ്ഞു  തൂങ്ങുന്ന  ഒരു  കയര്‍  പോലെ  ആയിരുന്നു  ആ  ചോദ്യം. കാരണം പുള്ളി  മലയാളി  ആണെന്ന്  മനസ്സിലായി. പക്ഷെ അതോടൊപ്പം  വന്ന  " മനസ്സിലായില്ലേ?"  എന്ന  ചോദ്യം  വീണ്ടും  പ്രശ്നമാകുന്നു . എന്റെ  അടുത്തതോ   അകന്നതോ  ആയ   ബന്ധുജന  ചങ്ങലയിലെ ഏതെങ്കിലും  ഒരു  കണ്ണിയാണ്  ഇയാള്‍  എങ്കില്‍  ഞാന്‍  " മനസ്സിലായില്ല " എന്ന്  പറഞ്ഞാല്‍  അടുത്ത  തവണ  നാട്ടില്‍  ഏതെങ്കിലും  ഒരു  ബന്ധുവിന്റെ കല്യാണവീട്ടില്‍ വെച്ചോ മറ്റോ  എന്നെ  കിട്ടിയാല്‍  ബന്ധുസഭ  എന്നെ  നിര്‍ത്തി  പൊരിക്കും.കളിയാക്കി കൊല്ലും. അതുകൊണ്ട്  രണ്ടും   കല്‍പ്പിച്ച്  ഞാന്‍  പറഞ്ഞു.

"അയ്യോ  അറിയാതെ  പിന്നെ ! ഈ  കമ്പനിയില്‍  തന്നെ  ഉണ്ടായിരുന്നോ  ഇത്രേം  കാലം? "

"ഹേയ്‌  ഇല്ല . ഞാന്‍  ഒരു  മാസമേ  ആയുള്ളൂ  ജോയിന്‍  ചെയ്തിട്ട് " എന്ന് പുള്ളി മൊഴിഞ്ഞു.

"ഏതു  ബില്‍ഡിംഗ്‌ ?.. ഏതു  പ്രൊജക്റ്റ്‌ ?.. വര്‍ക്ക്‌  ചെയ്യുന്ന  ടെക്നോളജി ?.. എവിടെ  താമസം ?" എന്നൊക്കെ  ചോദിച്ചു -  ചരല്‍   വാരി  ഏറിയുന്ന  പോലെ. ഏതെങ്കിലും  ഒന്ന്  എനിക്ക്  സഹായകമായ  ഉത്തരം  തരുമെന്ന്  കരുതി . പക്ഷെ  എല്ലാം  വ്യര്‍ത്ഥമായിപ്പോയി.വെറും  വെറുതെ  ആയി  പോയി.

ഇന്ധനം  തീര്‍ന്നു . ഇനി  എന്ത്  ചോദിക്കണം  എന്നറിയില്ല .പുള്ളി  ആണേല്‍  ഒന്നും  ഇങ്ങോട്ട്  ചോദിക്കുന്നുമില്ല. വീണ്ടും  പുഞ്ചിരി  തുടര്‍ന്നു.  അയാളുടെ കഴുത്തില്‍  തൂങ്ങി  കിടക്കുന്ന  ഐഡി   കാര്‍ഡില്‍  ഒരു  മിന്നായം  പോലെ ഒന്ന്   നോക്കി പേര് വായിച്ചെടുക്കാന്‍ ഒരു ശ്രമം ഞാന്‍ നടത്തി. നോ  രക്ഷ . വായിക്കാന്‍ പറ്റുന്നില്ല.

അവസാനം ഒരു  ബള്‍ബ്‌  കത്തി .
 "ഇപ്പൊ  എമ്പ്ലോയീ  നമ്പര്‍  ഒക്കെ  എവിടെ  എത്തി  എന്നൊന്ന്  നോക്കട്ടെ ...ഒരു പാട് പേര്‍ ജോയിന്‍ ചെയ്യുന്നുണ്ടല്ലോ ഈയിടെ ആയി " എന്നും  പറഞ്ഞു  കഴുത്തില്‍  തൂങ്ങി  കെടക്കുന്ന അയാളുടെ  ഐഡി  കാര്‍ഡ്‌  ഞാന്‍  കയ്യില്‍  എടുത്തു.. വായകൊണ്ട് ഉറക്കെ അയാളുടെ എമ്പ്ലോയീ  നമ്പറും മനസ്സുകൊണ്ട്  പതിയെ അയാളുടെ പേരും ഞാന്‍ വായിച്ചു  പേരാണ് വായിക്കുന്നത് എന്ന് പുള്ളിക്ക് തോന്നരുതല്ലോ.

 യുട്യൂബില്‍  മനസ്സിന് ഇമ്പമാര്‍ന്ന  വീഡിയോകള്‍   കാണുമ്പോള്‍  ബാക്ക്ഗ്രൌണ്ട്  ല്   ഭക്തിപ്പാട്ട്   ഉറക്കെ  വെച്ച്  എല്ലാവരെകൊണ്ടും  മാന്യന്‍, ശുദ്ധഭക്തന്‍,ഭക്ത കുചേലന്‍    എന്നൊക്കെ  തെറ്റിദ്ധരിപ്പിച്ചിരുന്ന  എന്റെ  റൂംമേറ്റ്‌  ഷിനുവിനു സ്തുതി ... ഇങ്ങനെ  ഒരു  ഐഡിയ  കാണിച്ചു  തന്നതിന്.

അങ്ങനെ  പുള്ളിയുടെ പേര് കിട്ടി- ശ്രീകാന്ത്

"ഓഹ്  ഇത്രെയും  ആയി  അല്ലെ നമ്പര്‍ !..." എന്ന് ഒരു ആത്മഗതമെന്നോണം ഞാന്‍ പറഞ്ഞു.

"അപ്പൊ  നിങ്ങളുടെത്  എത്രയ?" എന്ന്  ചോദിച്ചോണ്ട്   അയാളും  എന്റെ  ഐഡി   കാര്‍ഡ്‌  പിടിച്ചു  വായിച്ചു.

 ഓഹ്   ഹോ  അപ്പൊ  പുള്ളിയും  അതേ  ട്രിക്ക് ഉപയോഗിച്ചോ !"ജോസഫേ കുട്ടിക്ക് ഇംഗ്ലീഷ് അറിയാം " എന്ന് പറഞ്ഞ ജഗതിയുടെ അവസ്ഥയായി എന്റെതും.

ഇനിയിപ്പോ  ശെരിക്കും  എമ്പ്ലോയീ  നമ്പര്‍  അറിയാന്‍  വേണ്ടി  തന്നെ  ആണോ ? അങ്ങനെ  ആണെങ്കില്‍  ഓക്കേ .അല്ലെങ്കില്‍...  അയാളുടെ  വീട്ടിലും ഭക്തി  സാന്ദ്രമായ  അന്തരീക്ഷം  സൃഷ്ടിക്കുന്ന  മറ്റൊരു  ഷിനോജ്  ഉണ്ടെന്നോ  അല്ലെങ്കില്‍  ഇത് കാലദേശ   ഭേദമന്ന്യേ  എല്ലായിടത്തും  മനുഷ്യര്‍ ഇത് പോലെ ഉള്ള സാഹചര്യങ്ങളില്‍  ഉപയോഗിച്ചിരുന്ന  ട്രിക്ക്  ആണെന്നോ  ഞാന്‍  വിശ്വസിക്കേണ്ടിയിരിക്കുന്നു.

അപ്പോഴാണ്‌ അടുത്ത മാരണം പിടിച്ച ചോദ്യം അയാള്‍ ചോദിച്ചത് .
 "നമ്മുടെ കോളേജില്‍  നിന്നുള്ള ആരൊക്കെ ഉണ്ട് ഇവിടെ?"

ഗുഡ്.അപ്പൊ .കോളേജില്‍ വെച്ചാണ്  ഈ ബാധ എന്നില്‍ കേറിയത്. പക്ഷെ ഡിഗ്രിയ്ക്ക് പഠിച്ച കോളേജ് ആണോ അതോ പിജിയ്ക്ക് പഠിച്ച കോളേജ് ആണോ എന്നറിയില്ല. അതുകൊണ്ട് എങ്ങും തൊടാതെ  ഞാന്‍ ഇങ്ങനെ മൊഴിഞ്ഞു.

"ഇവിടെ ഇപ്പൊ ... ആരാ.. ഹേ ഇല്ല.. വേറെ ആരും ഇല്ല എന്ന് തോന്നുന്നു.."

" അപ്പൊ അനിലേട്ടനും ഇവിടം വിട്ട് പോയോ? " പുള്ളി ചാടിക്കേറി ചോദിച്ചു ?

അനിലേട്ടനോ.. ഓഹ്.. നമ്മുടെ അനില്‍ . എന്റെ എം .സി.എ ക്ലാസ്സ്‌ മേറ്റ്. അത് ശെരി അപ്പൊ അങ്ങനെ വഴിക്ക് വാ... എല്ലാം പിടികിട്ടി. എം സി എ യ്ക്ക് എന്റെ ജൂനിയര്‍ ആയിരുന്ന ആ ശ്രീകാന്ത് ആണ് ഈ ശ്രീകാന്ത്.

എങ്കിലും നമ്മള്‍ തോറ്റു കൊടുക്കരുതല്ലോ. ഇത്രയും നേരത്തെ അദ്ദ്ധ്വനം വെറുതെ ആവാന്‍ പാടില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞു


"അനില്‍ ഇവിടെ തന്നെ ഉണ്ട്.. അത് അറിഞ്ഞൂടായിരുന്നോ ? ഞാന്‍ കരുതി വേറെ ആരാ ഉള്ളത് എന്നാ ചോദിച്ചത് എന്ന് " 

അങ്ങനെ അശ്വമേഥം പരിപാടിയില്‍ ഉത്തരം കിട്ടിക്കഴിഞ്ഞു  വിജയശ്രീ ലാളിതനായി ക്യാമറയെ നോക്കുന്ന ശ്രീമാന്‍ ജി എസ് പ്രദീപിനെ പോലെ ഞാന്‍ അവന്റെ മുഖത്തേക്ക്നോക്കി. പിന്നെ കുറെ നേരം സംസാരിച്ചു. അവസാനം  ഒരു  ലെമണ്‍ ജ്യൂസ്‌ കുടിച്ച്  ഞങ്ങള്‍  പിരിഞ്ഞു.


തിരിച്ചു  ഓഫീസിലേക്കുള്ള  നടത്തത്തില്‍ , എതിരെ  വരുന്ന  ആരുടേയും  മുഖത്ത്  നോക്കാതിരിക്കാന്‍  ഞാന്‍  പ്രത്യേകം ശ്രെദ്ധിച്ചിരുന്നു. അടുത്ത അപരിചിതനായ പരിചിതനെ നേരിടുന്നതിനു മുന്‍പ് എനിക്ക് ഒരല്പം വിശ്രമം വേണം.








.






                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...