2023, ഓഗസ്റ്റ് 2, ബുധനാഴ്‌ച

                                    ബാംഗ്ലൂർ ഓർമ്മകൾ -1 
                                --------------------------------------------
പത്തു പതിനെട്ടു വര്ഷങ്ങളുടെ വിദ്യാർത്ഥി  ജീവിതത്തിന്റെ ഒടുവിൽ , എനിക്ക് ജോലി ഓഫർ ചെയ്ത ബംഗളൂരിലെ കമ്പനിയിൽ ആദ്യദിനം ആണ്.
എത്താൻ പറഞ്ഞതിലും അല്പം നേരത്തെ തന്നെ ഞാൻ ഓഫീസിന്റെ മുന്നിൽ എത്തി. ഓഫീസിനു മുന്നിലെ സ്റ്റെപ്പുകൾ കേറുമ്പോൾ പെട്ടെന്നാണ് ഞാൻ അത് കണ്ടത് .

  മുന്നിൽ വലിയ ഒരു ചില്ല് വാതിൽ !

 അത് അടഞ്ഞു കിടക്കുന്നു.അത് തുറക്കുന്നത്  എങ്ങനെ ? വലിച്ചു തുറക്കാനോ തള്ളി തുറക്കാനോ ചില്ലിന്റെ മേലെ ഹാൻഡിൽ ഒന്നും കാണുന്നുമില്ല. ഞാൻ കേറി തള്ളി നോക്കിയാൽ... വല്ല അലാറവും മുഴങ്ങുമോ ? ആദ്യ ദിനം ആണ്. നാണം കെട്ടാൽ ഇനി അങ്ങോട്ട് എന്നും നാണക്കേടാ. ഇടിവെട്ടേറ്റ പോലെ സ്റ്റെപ്പിൽ ഒറ്റ നിപ്പാണ് ഞാൻ!

അകത്തിരിക്കുന്ന  റിസപ്‌ഷനിസ്റ് എന്റെ നേരെ നോക്കുന്നത് എനിക്ക് കാണാം. ചില്ലു മേടയിലിരുന്നെന്നെ കണ്ണെറിയുന്നോളെ ...  ഇത് തുറക്കാൻ അറിയാതോണ്ടാണ്  ഞാൻ ഇങ്ങനെ പോസ്റ്റ് ആയി നിക്കുന്നത് എന്നവൾക്ക് മനസ്സിലായോ ? ഏയ് അതനുവദിച്ചുകൂടാ.

 യുദ്ധകാലാടിസ്ഥാനത്തിൽ മാനം രക്ഷിക്കണം. ഉടനെ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് മൊബൈൽ പുറത്തെടുത്തു ചെവിയിൽ വെച്ച് "എന്താടാ വിളിച്ചത്?" എന്നും പറഞ്ഞോണ്ട്  ഞാൻ തിരിച്ചിറങ്ങി  എനിക്കൊരു കോൾ വന്നതുകൊണ്ടാണെന്ന് അവൾക്ക് വിശ്വസിച്ചു. മണ്ടി പെണ്ണ്!- മാനം ഹാപ്പി . മോനും ഹാപ്പി !

ഓഫീസിന്റെ മുന്നിലെ റോഡിനോട് ചേർന്ന് സാമാന്യം വലിയ ഒരു കുറ്റി  ചെടിയുണ്ട്. അതിന്റെ മറവിൽ ഞാൻ നിന്ന്. നിരീക്ഷണമാണ് . കേറി പോകുന്നവരെ. സ്വന്തം വീട്ടിലേക്ക് വരുന്നവരെ ഒളിച്ചു നിന്ന് നോക്കേണ്ടി വന്ന  വടക്കു നോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനെ പോലെ.

അധികം വൈകിയില്ല  അല്പം തടിച്ചു പൊക്കം കുറഞ്ഞ ഒരാൾ കയ്യിൽ ഒരു ബാഗുമെടുത്ത് നടന്നു കേറുന്നു. വാതിൽ താനേ തുറന്നു കൊടുക്കുന്നു. അയാൾ കേറി പോയ ഉടനെ വാതിൽ അടയുന്നു. ശെടാ !

അതുപോലെ ചുമ്മാ അങ്ങ് ഞാനും കേറിപോയാൽ വാതിൽ തുറന്നു തരുമോ? അങ്ങനെ എങ്കിൽ ആര് പോയാലും തുറക്കില്ലേ ? പിന്നെ എന്തിനാണ് അവിടെ ഒരു വാതിൽ . സംഗതി കോംപ്ലക്സ് ആവുകയാണ്.
 
ദേ അടുത്തവൻ നടന്നു പോകുന്നു. അവന്റെ  മുന്നിലും വാതിൽ താനേ തുറക്കപ്പെടുന്നു. പക്ഷെ അവന്റെ കഴുത്തിൽ ഒരു ഐഡി കാർഡ് തൂങ്ങി കിടക്കുന്നുണ്ട്. ഇനി അതാണോ ഇതിന്റെ ഗുട്ടൻസ്. പിന്നീട് കുറെ പേര് നടന്നു പോയി അവരുടെ ഒക്കെ കഴുത്തിൽ ഐഡി കാർഡുണ്ട് .

സമയം ഓടുകയാണ് .കാര്യം എന്ത് പണ്ടാരം വേണേലും ആട്ടെ. ചില്ലുവാതിലിനെ കുറിച്ച് പ്രബന്ധം എഴുതാൻ അല്ല ഞാൻ വന്നത് . പറഞ്ഞ സമയത്തു തന്നെ അകത്തു കേറി HR ഡിപ്പാർട്മെന്റിൽ റിപ്പോർട്ട് ചെയ്യണം. സമയനിഷ്ട   മുഖ്യം ബിഗിലെ!

 "ഉണക്കിലയുടെ കൂടെ പച്ചിലയും കത്തിക്കോളും" എന്ന് പണ്ട് അച്ഛൻ പഠിപ്പിച്ചു തന്ന ആ പഴഞ്ചോല്ലോർമ്മിച്ചു.ഐഡി കാർഡ് ധരിച്ചു നടന്നു പോകുന്ന രണ്ടു ചേട്ടൻമ്മാരുടെ ഇടയിൽ സ്ഥാനം പിടിച്ച് ഒരു സാൻവിച്ചായി  സകല ധൈര്യവും സംഭരിച്ച്   ഞാനും നടന്നകത്ത് കേറി . 

ഇതല്ല ഇതിലപ്പുറം ചാടി കടന്നവനാണീ കെ കെ ജോസഫ്!

ശുഭം !

ഇന്നും  ഇത്തരം ചില്ലു വാതിലുകൾ കാണുമ്പോ ആ പഴയ കാല ഓർമ്മകൾ പറന്നെത്താറുണ്ട് .

2023, ജൂലൈ 7, വെള്ളിയാഴ്‌ച

                                            വലിയെടാ വലി 



"എത്രയായി നമ്മൾ ഒരു ട്രിപ്പ്പോയിട്ട്" ഭാര്യയുടെ  സ്ഥിരം ചോദ്യത്തിന് മുന്നിൽ ഇത്തവണ കീഴടങ്ങാൻ ഞാൻ തീരുമാനിച്ചു. എനിക്കും വേണം ഒരു ബ്രേക്ക്.
"സിംഗപ്പൂർ, മലേഷ്യ,ബാലി അങ്ങനെ എവിടെ എങ്കിലും?"

 "അയ്യോ അതൊക്കെ ഒത്തിരി കാശ് ആവും. നടപടി ആവുന്ന കേസല്ല" - ഞാൻ അതവിടെതന്നെ  അടക്കം ചെയ്തു .

"എന്ന മാലിദ്വീപ് ആക്കാം . അത് ചീപ് ആയി പോയി വരാൻ പറ്റും എന്ന എന്റെ പല കൂട്ടുകാരും പറഞ്ഞിട്ടുണ്ട് " - അവൾ വിടാൻ ഉദ്ദേശ്യമില്ല.

 അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാന ടിക്കറ്റ് - നാല് പേർക്കുള്ളത് ,
താമസം , ഭക്ഷണം ഒക്കെ കണക്കു കൂട്ടിയപ്പോ എന്റെ പുരികം ചുളിഞ്ഞു.
ഒറ്റയ്ക്ക് നേരിടൽ പാടാണ് . അതുകൊണ്ട് സര്വ്വ സമ്മതനായ ഒരാളെ കൂട്ടിനു പിടിച്ചു ഞാൻ പറഞ്ഞു -"നീ മറന്നോ ഏറ്റവും വലിയ സഞ്ചാരി ആയ സന്തോഷ് ജോർജ് കുളങ്ങര സർ പറഞ്ഞത് , ആദ്യം നമ്മൾ ഭാരതം കണ്ടു തീർക്കണം എന്ന്. എന്തോരം കാണാൻ ഉണ്ട് നമ്മുടെ ഭാരതത്തിൽ"

"അതായാലും മതി കുളു ,മണാലി ഒക്കെ പോകാം " 

എന്നിലെ അബാക്കസ്സ് വീണ്ടും വർക്കുചെയ്തു. ഇതും നമ്മുടെ ഷഡ്ജം കീറുന്ന പരിപാടി ആണ് . ഇവളെ എങ്ങനെ എങ്കിലും കേരളമെന്ന ഇട്ടാവട്ടത്തിലേക്ക് കൊണ്ട്വന്നേ  പറ്റു . 

ഞാൻ പറഞ്ഞു -"സമ്മതിച്ചു . നമുക്ക് പക്ഷെ ആദ്യം കേരളത്തിൽ നിന്നും തുടങ്ങാം. ഇത്തവണ നമുക്ക് കൊച്ചി കണ്ടു തീർക്കാം. പിന്നെ പിന്നെ നമുക്ക് പടി പടിയായി  ഇന്ത്യ മൊത്തം കവർ ചെയ്യാം. "

ഒരു നിരാശയോടെ അവൾ അവിടുന്ന് എഴുന്നേറ്റു പോകും എന്ന് കരുതി കൺകോണിലൂടെ ഞാൻ ഒന്ന് വീക്ഷിച്ചപ്പോ അവൾ മന്ദഹസിച്ചുകൊണ്ട് എന്നെ നോക്കി ഇരിക്കുന്നു !എന്നിട്ട്  അവൾ മൊഴിഞ്ഞു - " കൊച്ചി യെ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളു . അങ്ങ് സിംഗപ്പൂരിൽ തുടങ്ങിയാലേ ഒടുക്കം കൊച്ചിയിൽ പിടി വീഴു എന്നറിയാവുന്നത്കൊണ്ട് തന്നെ ആണ് ഞാൻ പറഞ്ഞെ. ആദ്യം തന്നെ കൊച്ചി പറഞ്ഞിരുന്നേൽ ഏട്ടൻ പറയും നമ്മുക്ക് കണ്ണൂർ കോട്ട കാണാം , പയ്യാമ്പലം ബീച്ചിൽ പോകാം , ഐസ് ക്രീം കഴിച്ചു മടങ്ങാം .ചലോ കൊച്ചി " എന്നും പറഞ്ഞു അവൾ അടുക്കളയിലെ പണിയിലേക്ക് തിരിച്ചു പോയി.

ഒരു ദശകത്തെ വൈവാഹിക ജീവിതം എന്നത് ചെറിയ ഒരു പഠനകാലം അല്ല എന്നെനിക്ക് അവൾ മനസ്സിലാക്കി തന്നു .

ഇനി ടിക്കറ്റു ബുക്ക് ചെയ്യണം. 

 സാധാരണ ,ഫാമിലിയായി എവിടേക്കെങ്കിലും ട്രിപ്പ് പോകുമ്പോൾ യാത്രാമാർഗം ബുക്ക് ചെയ്യേണ്ട വേളയിൽ അങ്ങോട്ടുള്ള യാത്ര അല്പം കഷ്ടപ്പെട്ട് പോയാലും തിരിച്ചു വരവ് പരമാവധി സുഖകരമാക്കാൻ ആണ് ശ്രമിക്കാറുള്ളത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, അങ്ങോട്ട് ജെനെറൽ കമ്പാർട്ടുമെന്റിൽ പോയാലും തിരിച്ചു വരുന്നത്  ഒരു AC കംപാർട്മെന്റിൽആയിരിക്കും.

 ഒന്ന് രണ്ടു കാരണങ്ങൾ ഉണ്ടിതിന് പിന്നിൽ.

   ഒരു സ്ഥലത്തേക്ക് ട്രിപ്പ് പോകുമ്പോൾ  നമ്മൾ പൊതുവെ മാനസിക ശാരീരിക വെൽനെസ് ന്റെ മൂർദ്ധന്യത്തിൽ ആയിരിക്കുമല്ലോ. അതുകൊണ്ട് തന്നെ യാത്രയിൽ ചെറിയ കഷ്ടപ്പാടുകൾ ഉണ്ടായാലും നമ്മൾ അതൊക്കെ അവഗണിക്കാനോ തരണം ചെയ്യാനോ സുസജ്ജരായിരിക്കും.കാരണം മനസ്സ് മുഴുവൻ "ലക്ഷ്യത്തിൽ എത്തുക"  എന്ന ലക്‌ഷ്യം മാത്രമാണല്ലോ . അത് മുതലാക്കി അങ്ങോട്ടുള്ള യാത്രയിൽ എന്നെ പോലുള്ള  കുടുംബനാഥൻമ്മാർ പറ്റുന്നിടത്തൊക്കെ നുള്ളിപൊറുക്കി  സേവ് ചെയ്യും.
 
 തിരിച്ചു വരുമ്പോൾ നേരെ തിരിച്ചാവും കാര്യങ്ങൾ. കുറച്ചു ദിവസത്തെ സ്വപ്നതുല്യമായ ജീവിതത്തിനു ശേഷം നമ്മൾ വീണ്ടുംമണ്ണിലേക്ക് കാലുകുത്തേണ്ടി വരുന്ന അവസ്ഥ. 

 തിരിച്ചെത്തിയാൽ വീട്ടിലെ ജോലി, സ്കൂളിൽ പോക്ക് , ഓഫീസ് ജോലി എന്നിവയൊക്കെ ഡെമോക്ലിസിന്റെ വാളുപോലെ വീട്ടുപടിക്കൽ തൂങ്ങി നിക്കുന്നത് എത്ര ദൂരെ  നിന്ന്  നിന്ന് നോക്കിയാലും  നമുക്ക് എല്ലാവര്ക്കും  കാണാം. 

ഉല്ലസിക്കാൻ പോയി തിരിച്ചു വരുമ്പോൾ ഒരു ശോകം കളിയാടും മനസ്സിൽ.
മനസ്സു നല്ലതല്ലെങ്കിൽ ഒരു കൊതുകുകടി പോലും കഠാര കുത്തിക്കേറ്റലായി നമുക്ക് തോന്നും. അങ്ങോട്ട് പോകുമ്പോ നമ്മളെ കടിച്ച അതെ IRCTC  കൊതുകായിരിക്കും . അന്ന് സന്തോഷത്തിൽ വിജൃംഭിക്കുന്ന നമ്മൾ ഒരു ബേപ്പൂർ സുൽത്താൻ മോഡലിൽ  പറഞ്ഞിട്ടുണ്ടാവും "അല്പം ചോരയല്ലേ കൊതുകെ നിനക്ക് വേണ്ടു. വേദനിപ്പിക്കാതെ എടുത്തോളൂ " . അതിന്റെ മൂളൽ പോലും "എന്ത് സംഗീതാത്മകം. ഈ കൊതുകിനെ കൊണ്ട് കടിപ്പിക്കാൻ നമുക്കെന്തേ  മുന്നേ തോന്നാതിരുന്നേ " എന്ന ദാസൻ വിജയൻ ചോദ്യങ്ങൾ വരെ വന്നേക്കാം .
എന്നാൽ റിട്ടേൺ ജേർണിയിൽ നമ്മൾ രാക്ഷസരൂപം പൂണ്ടേക്കാം.
"ശെടാ  നല്ലൊരു മനുഷ്യൻ ആയിരുന്നു! കൊച്ചി കാണാൻ പോയതാ  " എന്ന് കൊതുക് ആത്മഗതം ചെയ്‌തെന്നു വരെ  വരാം .

ഇതൊക്കെ അറിയാവുന്നതുകൊണ്ടാണ് രാത്രി 11 .30 നു എറണാകുളത്തു എത്തുന്ന  മാവേലി ട്രെയിൻ ന്റെ AC യിൽ തന്നെ റിട്ടേൺ   ബുക്ക് ചെയ്തു വെച്ചത്.A/C യിലാവുമ്പോൾ ട്രെയിനിന്റെ ശബ്ദങ്ങൾ ഒന്നും ഇല്ലാതെ സുഖമായി ഉറങ്ങാം എന്നതാണ് മെയിൻ ഹൈ ലൈറ്റ്.


അങ്ങനെ നമ്മൾ കൊച്ചിയിൽ എത്തി. നല്ലൊരു ഹോട്ടലിൽ തന്നെ സ്റ്റേ.
ഹോട്ടൽ റൂമിലെ ജീവിതം ആരെയും അലസപരതന്ത്രരാക്കുന്നത്ര ലാവിഷ് ആയിരുന്നു. അവിടെ സുഖ സുഷുപ്തിയിലാണ്ടു കുറച്ചു ദിവസം പിന്നിട്ടു. അവസാന ദിവസം ഉച്ചയ്ക്ക് ചെക്ക്‌ഔട്ട് ചെയ്തു. 

പിന്നീട് പട്ടണത്തിലൂടെ വെയിൽ കൊണ്ട് കറങ്ങി നടന്നു അവസാനം തൃപ്പുണിത്തറയുള്ള പ്രിയ കൂട്ടുകാരായ ശലാഖയുടെയും നിർമലിന്റെയും വീട്ടിലേക്ക് പോയി. ഇനി തലവേദന അവർ ഏറ്റെടുക്കട്ടെ . ഞങ്ങളെ ഞങ്ങൾ അവർക്കു സമർപ്പിച്ചു. 

ചായ കുടി സൽക്കാരങ്ങൾക്ക് ശേഷം ഞങ്ങളെ അവർ തൃപ്പുണിത്തറ  പാലസിലേക്ക് കൊണ്ടുപോയി. മണിച്ചിത്രത്താഴിൽ ലാലേട്ടൻ കാറോടിച്ചുപോയ ആ കൊട്ടാര വഴിയിൽ കാലെടുത്തു വെച്ച് നടന്നുപോയി ഞാനും ഭാര്യയും ധ്രിതംഗ പുളകിതരായി. വൃത്തിയിലും വെടിപ്പിലും സൂക്ഷിച്ചു വെച്ച കൊട്ടാരം നടന്നു കണ്ടു .

രാജാവിന്റെ ആഭരണ ശേഖരത്തിൽ ഏറെ മനസ്സിൽ പതിഞ്ഞത് സ്വർണ്ണവും രത്നവും ഒക്കെ പതിച്ച ആ കിരീടം ആയിരുന്നു. പോർച്ചുഗീസുകാർ സാമൂതിരി വഴി രാജാവിന് കൈമാറിയതാണത് പോലും. ഒരു വേള സാമൂതിരിയെ കുറിച്ച് ഞാൻ ഓർത്തു .

" ഇത്രേം വിലപിടിപ്പുള്ള കിരീടം സാമൂതിരി കൊടുക്കണമെങ്കിൽ .... !!!  ? ഒരു പക്ഷെ പോർച്ചുഗീസുകാർ കൊടുക്കാൻ ഏൽപ്പിച്ച കുറെ സാധനങ്ങളിൽ ഒരെണ്ണം മാത്രം ആയിരിക്കും കൊച്ചി രാജാവിന് കിട്ടിയിരിക്കുക.ബാക്കി  സാമൂതിരി ഇസ്‌കിയിട്ടുണ്ടാവും . ഇതൊക്കെ ആണ് എനിക്ക് കിട്ടിയത് എന്ന് പറഞ്ഞു ഫോട്ടോ എടുത്ത് വാട്സ്ആപ്പിൽ അയക്കാനൊന്നും രാജാവിന് സാധ്യമല്ലല്ലോ."

ഛെ ഡേർട്ടി മൈൻഡ് ...എന്തിനു ഇങ്ങനെ ഒക്കെ ചിന്തിക്കുന്നു. സത്യസന്ധമായി ഇതൊക്കെ നടന്നിട്ടുണ്ടാവും  എന്ന് വിശ്വസിക്കാൻ പറ്റാത്ത വിധം കലുഷിതമായിപോയോ ഇന്നിന്റെ സൃഷ്ടിയായ ഞാൻ!.

 ആ മായാലോകത്തിൽ നിന്നും ഉണർന്നു കൊട്ടാരം മുഴുവൻ ചുറ്റി നടന്നു കണ്ടു. 

 ഇന്നുച്ച മുതൽ അലച്ചിലാണ്. പകൽ മുഴുവൻ വെയിൽ കൊണ്ടതാണ് . തെറ്റില്ലാത്ത രീതിയിൽ ക്ഷീണം എല്ലാവരെയും ബാധിച്ചിട്ടുണ്ട് . ഇനി വേഗം ഒന്ന് നീണ്ടു നിവർന്നു കിടന്ന മതി . എന്നെ കിടത്തി ആട്ടിയുറക്കാനുള്ള മഞ്ചവുമായി മാവേലി എക്സ്പ്രസ്സ് തിരുവനന്തപുരത്തു നിന്ന് വിട്ടിട്ടു കുറച്ചു നേരമായി. 

കൃത്യസമയത്തിനു തന്നെ നിർമൽ ഞങ്ങളെ റയിൽവെ സ്റ്റേഷനിൽ എത്തിച്ചു.

ഏറെ വൈകാതെ ട്രെയിൻ എത്തി . നമ്മൾ കേറി. ഷാരൂട്ടൻ  അപ്പർ ബർത്തിലും ഭാര്യയും കുഞ്ഞൂസും മിഡിൽ ബർത്തിലും ; അവരെ മൂന്നു പേരെയും വീക്ഷിക്കാൻ എന്ന വണ്ണം എതിർ വശത്തെ അപ്പറിൽ ഞാനും കിടന്നു. വലിയ ബുദ്ധിമുട്ട് ഒന്നും തരാതെ കുഞ്ഞുങ്ങൾ തളർന്നുറങ്ങി . ഇനി സമാധാനമായി എനിക്കുറങ്ങാം എന്ന് കരുതി അലക്കി തേച്ചു മടക്കി വെച്ച വെള്ള വിരിപ്പ്   എടുത്തു പുതച്ചു . ഞാനും കണ്ണടച്ച്. ഗുഡ് നൈറ്റ് .

ഒരു 15 മിനിറ്റ് കഴിഞ്ഞു കാണും . അല്പം ദൂരെ നിന്നും ഒരു സ്‌പ്ലെണ്ടർ ബൈക്കിന്റെ ശബ്ദം എന്റെ ചെവിയിലേക്ക് അലയടിച്ചെത്താൻ തുടങ്ങി. പക്ഷെ കണ്ണ് തുറന്നു നോക്കാൻ വയ്യ. നല്ല ക്ഷീണം ഉണ്ട്. മാത്രമല്ല . സ്വപനം ആണെങ്കിൽ വെറുതെ കണ്ണ് തുറന്നു ഉറക്കം കളയുകയും വേണ്ട. ഫ്രീ ആയിട്ട് അത് കണ്ടേക്കാം എന്ന് തന്നെ കരുതി ഞാൻ എന്റെ ഉറക്കം തുടർന്ന്.

ചിലപ്പോൾ സ്വപ്‌നങ്ങൾ കാണുമ്പോൾ ഇതുപോലെ നിങ്ങള്ക്ക് തോന്നാറുണ്ടോ? സ്വപ്നം ആണോ അല്ലയോ എന്ന് നിങ്ങൾക്ക് സംശയം തോന്നും. എന്നാ കണ്ണ് തുറന്നു നോക്കാൻ വയ്യ. ഒടുവിൽ അസഹനീയം ആവുമ്പൊ ആണ് ഒന്ന് കണ്ണ് തുറന്നു ചുറ്റിലും നോക്കി അല്ലെങ്കിൽനമ്മളെ തന്നെ ഒന്ന് നുള്ളി നോക്കി ആ സ്വപ്നം തന്നെ എന്ന് ഉറപ്പിക്കുന്നത്. 


പക്ഷെ ഉറക്കം മുറിയുന്നു. നിശ്ചിത ഇടവേളയിൽ ആരോ സ്‌പ്ലെണ്ടർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്ന പോലെ. ഞാൻ കണ്ണ് തുറക്കാൻ വയ്യാതെ തന്നെ എന്നാൽ അല്പം ശ്രദ്ധയോടെ ഒന്ന് ചെവി പിടിച്ചപ്പോൾ ട്രെയിൻ അനങ്ങുന്നില്ല. എവിടെയോ നിർത്തിയിട്ടിരിക്കുവാനെന്നു എനിക്ക് മനസ്സിലായി. ഈശ്വര എന്നെ ദൂരെ ഏതോ ഗുണ്ടാസങ്കേതത്തിലേക്ക്  തട്ടിക്കൊണ്ടു പോയതാണോ . ഭാര്യയും മക്കളും കൂടെയില്ലേ അപ്പൊ! എന്നൊക്കെ ഉള്ള ചിന്തകൾ നുരഞ്ഞു പൊന്തിയപ്പോൾ സീറ്റിൽ നിന്നും ഉണർന്നു  പൊന്തി ഞാനും.

ചുറ്റിലും നോക്കി. ഞാൻ ട്രെയിനിൽ തന്നെ. മാത്രമല്ല കേറുമ്പോ ഉള്ള എല്ലാവരും ഇപ്പഴും കൂടെ ഉണ്ട് . അവരിൽ മിക്കവരും  ഉറക്കം തന്നെ .

അപ്പോൾ സ്‌പ്ലെണ്ടർ വെറും സ്വപ്നമായിരുന്നു? ! വീണ്ടും കിടക്കാൻ തുടങ്ങുമ്പോ ദേ  വീണ്ടും സ്‌പ്ലെണ്ടർ !

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തല തിരിച്ചു. അമ്പട !സൈഡ് അപ്പർ ബർത്തിലെ ചേട്ടന്റെ കൂർക്കം വലിയാണ് . ഉറക്കത്തിൽ ഞാൻ കേട്ടതിന്റെ എത്രയോ മടങ്ങു ശബ്ദം ഇപ്പൊ ഉണ്ട്. മാത്രമല്ല ഓരോ തവണ കിക്കർ അടിക്കുമ്പഴും എഞ്ചിൻ സൗണ്ട് കൂടി വരുന്നു. 

സാധാരണ ഇങ്ങനെ അനുഭവം വരുമ്പോ എവിടെ എങ്കിലും ഒന്ന് തട്ടി ശബ്ദം ഉണ്ടാക്കുക അല്ലെങ്കിൽ ഒന്ന് ചുമക്കുക ഒക്കെ ആണ് പതിവ്. അപ്പൊ അവർ ഞെട്ടി അൽപനേരം എൻജിൻ ഓഫ് ചെയ്തിടും.

 ചിലപ്പോഴൊക്കെ പാവം തോന്നും. അവർ അറിയുന്നില്ലല്ലോ കർത്താവേ അവർ ചെയ്യുന്നത് എന്താണെന്ന് എന്ന് കരുതി ക്ഷമിക്കും . ഇത്തവണ ടോളറൻസ് ലെവലിന്റെ ഒത്തിരി മുകളിൽ പോയിരിക്കുന്നു ഈ ശബ്ദം. കേട്ടില്ലെന്നു കരുതി അവഗണിച്ചു കളയാൻ പറ്റാത്ത അവസ്ഥ !
 
അപ്പോഴാണ് ഒരു ഐഡിയ. ഇയർഫോൺ തിരുകി പാട്ടും കേട്ട് കിടക്കാം. ഞൊടിയിടയിൽ ബാഗിൽ കയ്യിട്ടു. ഇല്ല . ഇയർഫോൺ എടുത്തില്ല! ഫാമിലി ആയി ട്രിപ്പ് പോകുമ്പോ ഞാൻ ഒറ്റയ്ക്ക് എന്ത് പണ്ടാരം  കേൾക്കാനാണ് എന്ന് കരുതി വീട്ടിൽ നിന്നും ഇയർഫോൺ മനഃപൂർവം എടുക്കാതെ മാറ്റിവെച്ച എന്റെ ആ നല്ല മനസ്സിന് ഞാൻ നമസ്കാരം പറഞ്ഞു.

ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടേക്കുവായിരുന്നു. ഇപ്പൊ വീണ്ടും അനങ്ങി തുടങ്ങിയിട്ടുണ്ട്. ആ അനക്കത്തിൽ പുള്ളിക്കാരൻ ഞെട്ടി. ഇനി കുറച്ചു നേരം ശാന്തമാണ്‌ . ഈ അവസരം മുതലാക്കുക തന്നെ. ഞാൻ വീണ്ടും കിടന്നുറങ്ങാൻ ശ്രമിച്ചു പക്ഷെ മനസ്സിൽ മുഴുവൻ അയാൾ എപ്പോ വീണ്ടും വലിക്കും എന്ന ചിന്ത മാത്രം. ഉറക്കം വരുന്നേയില്ല.

 എനിക്ക് വരാത്ത ഉറക്കത്തെ കൂടി കെട്ടി വലിക്കുന്നതു പോലെ മാരകം ആ കൂർക്കം വലി . ഇനി രക്ഷയില്ല. ഇന്നത്തെ രാത്രി ആഘോഷത്തിന്റെ ആണ് എന്ന സിനിമ ഡയലോഗ് എവിടുന്നോ ഓടിയെത്തി.

  നാളെ രാവിലെ ഡ്യൂട്ടിക്ക് കേറേണ്ടതാണ്. പക്ഷെ മനുഷ്യ പ്രകൃതിയുടെ ലീല വിലാസങ്ങൾക്ക് മുന്നിൽ പകച്ചു നിക്കാനെ  ഇപ്പൊ എനിക്ക് നിവൃത്തിയുള്ളു.

മൊബൈൽ എടുത്തു. വാട്സാപ്പ് ഗ്രൂപുകളിൽ നിശാ ജീവികൾ ഉണ്ടാവും. ഒന്നും രണ്ടും പറഞ്ഞിരിക്കാം. 

നിശാ സഞ്ചാരികളായി ചങ്ക്‌സ് ഗ്രൂപ്പിൽ ലതീഷുണ്ട് ,നൗഫൽ ഉണ്ട് . ഫ്രണ്ട്‌സ് ഗ്രൂപ്പിൽ അർജുൻ ഉണ്ട്. അവരോടൊക്കെ ഞാൻ കാര്യം പറഞ്ഞു.

നൗഫൽ പറഞ്ഞു -" ഞാൻ എന്താ ഈ നേരത്ത് ഇങ്ങനെ ഓൺലൈൻ എന്ന് നിങ്ങൾ ചോദിച്ചിട്ടില്ലേ.ഇത് തന്നെ കാരണം ! "

അവൻ ഗൾഫിലാണ്. ഒരുപാടുപേര് ഒരുമിച്ചു ഒരു റൂമിൽ കഴിയുന്നതാണ് . എന്നും ഇത് സഹിച്ചു ഉറങ്ങേണ്ടി  വരുന്ന അവന്റെ കാര്യം ഓർത്തപ്പോ ഒരു രാത്രി മാത്രം  ഇതിൽ  പെട്ടുപോയ എന്റെ കാര്യം ചീള് കേസ് . ഞാൻ സമാധാനിച്ചു.

ആ സമാധാനത്തിന്റെ വെള്ളരിപ്രാവായി ഞാൻ അങ്ങനെ കുറച്ചുനേരം അടങ്ങിക്കൂടി. പക്ഷെ സൈഡ് അപ്പറിൽ മേളം കൊഴുക്കുവാണ് . സ്‌പ്ലെണ്ടർ മൂത്ത് എൻഫീൽഡ് ആയിട്ടുണ്ട്.കുറച്ചു  കൂടി കഴിഞ്ഞപ്പോ മരണക്കിണറിലെ ബൈക്കോട്ടം പോലെ . 

ഇപ്പൊ എന്താ അവസ്ഥ എന്ന് കൂട്ടുകാർ .

" സ്‌പ്ലെണ്ടർ ഉം എൻഫീൽഡ് ഉം കഴിഞ്ഞു മരണക്കിണർ ആയിട്ടുണ്ട് " 

"എങ്കിൽ ഉടൻ തീർന്നോളും " എന്ന് നൗഫൽ .

ഞാൻ വിടർന്ന മിഴികളോടെ തളരാത്ത മനസ്സോടെ ആ പാവത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി. ഒന്നും ചെയ്യാനില്ല. ഇനി അല്പം നിരീക്ഷണം ആവാം. അവസാനം കൂർക്കം വലിയെ കുറിച്ചുള്ള രണ്ടു പ്രബന്ധങ്ങൾ എന്റെ പേരിൽ ആയാലോ !

ശ്വാസം അകത്തേക്ക് വലിക്കുമ്പോഴാണ്  ഈ ശബ്ദം.
 പുറത്തേക്ക് വിടുമ്പോൾ പ്രശ്നമില്ല.കഷ്ടപ്പെട്ട് വലിച്ചു കേറ്റിയത്  ഒരു സെക്കന്റ് കൊണ്ട് കാറ്റ് പോയ ബലൂൺ പോലെ താഴേക്ക് വിടുന്നു. നാറാണത്തു ഭ്രാന്തന്റെ കല്ലുരുട്ടിക്കേറ്റൽ കഥ പോലെ. 

കുറേനേരം നിരീക്ഷിച്ചപ്പോ എനിക്ക് സങ്കടം തോന്നി. ഓരോ ശ്വാസം വിടലിലും പുള്ളിയുടെ അതുവരെയുള്ള അദ്ധ്വാനം ആണ് ചോർന്നു പോകുന്നത് .ഇതിനു തടയണ ഇടണ്ടേ . വേണം .

"ചേട്ടാ ,ശ്വാസം ഞാൻ വിട്ടോളാ , നിങ്ങൾ വലിച്ചുപിടിച്ചോ" എന്ന് പറയാൻ തോന്നി. മാത്രല്ല ഒരേ വലിയാണെകിൽ തുടർച്ചയായ നിർത്താതെയുള്ള ശബ്ദം ആവും വരിക. അതു കുഴപ്പം ഇല്ല. ഈടക്കിടക്കു നിർത്തി സ്റ്റാർട്ട് ആക്കുമ്പോഴാണ് എന്റെ ഉറക്കം പോകുന്നത്.

ഇതിനിടയിൽ ഫോൺ ചിലച്ചു. 
അർജുൻ ന്റെ മെസ്സേജ് - " അളിയാ ഹെഡ്‍ഫോൺ എടുത്തു കുത്തു"
"ഹെഡ് ഫോൺ എടുക്കാൻ മറന്നളിയാ "
"എങ്കിൽ അയാളോട് തന്നെ ചോദിക്കളിയാ "

ഒരുവേള ഞാൻ ചിരിച്ചു. ആ ചിരിയിൽ അതുവരെയുള്ള ക്ഷീണം ഒക്കെ പോയപോലെ.

ചങ്ങാതിമാർ അങ്ങനെയാണ്. ഒരിക്കലും വിഷമിക്കാൻ സമ്മതിക്കില്ല.

സമയം രാത്രി 3 ആയിരിക്കുന്നു.ഇതിനിടയിലും ഉറങ്ങാൻ പറ്റിയ ഭാഗ്യജീവികളെ നോക്കി ഞാൻ അസൂയപ്പെട്ടു. അവരൊക്കെ ശരിക്കും ഈ മേളം തുടങ്ങുന്നതിനു മുന്നേ തന്നെ ഉറങ്ങിയവർ ആവും .

ഞാൻ എന്തിനു ഇങ്ങനെ എഴുന്നേറ്റിരിക്കുന്നു ! കള്ളൻ പോയിട്ട് TTE പോലും ഇതുവഴി വരാൻ ധൈര്യപ്പെടില്ല. നാളെ ഡ്യൂട്ടി ഉണ്ട് . എനിക്കും ഉറങ്ങണം. വീണ്ടും കിടന്നു. 


ദേ അടുത്തത് - എന്റെ നേരെ താഴെ ഉള്ള മിഡിൽ ബർത്തുകാരനും തുടങ്ങിയിക്കുന്നു മേളം.മറ്റേത് പോലെ കർണ്ണ കഠോരമല്ല പക്ഷെ നമ്മുടെ കട്ടിലിന്റെ അടിയിൽ കിടന്നു  ഒരാൾ കൂർക്കം വലിക്കുമ്പോ ഉള്ള ഒരിതുണ്ടല്ലോ .

ഇനി രക്ഷയില്ല. പ്രതികരിക്കാതെ പിടിച്ചു നിക്കാൻ ആവില്ല. ഞാൻ എന്റെ കാലുകൊണ്ട് ആഞ്ഞൊരു ചവിട്ട് ട്രെയിനിന്റെ ബോഗിയിൽ. ആ ശാബ്ദത്തിൽ മിനിമം 6  ഞെട്ടൽ . 
ഒന്ന് ഞാൻ. 
പിന്നെ കൂർക്കം വലിക്കുന്ന രണ്ട്  പേര് . 
സുന്ദരമായി ഉറങ്ങുകയായിരുന്ന കുഞ്ഞുസ് !
അവൻ  കരച്ചിൽ തുടങ്ങിയപ്പോ ഞാൻ ഒന്നുകൂടെ ഞെട്ടി. 
ഭാര്യയും ഞെട്ടി. 
ഇനിയും  ഞെട്ടാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അതറിഞ്ഞു എനിക്ക് ഒരു ഞെട്ടൽ  കൂടെ ആവാം.


ഞാൻ ഇത് വരെ ഉറങ്ങിയിട്ടില്ല എന്ന് ദയനീയമായ നോട്ടത്തോടെ ഞാൻ ഭാര്യയോട് പറഞ്ഞു.അവരും അറിയണമല്ലോ എന്റെ അതിജീവന കഥകൾ.

സമയം പുലർച്ചെ 4 ആയി . മോൻ കരച്ചിൽ നിർത്തുന്നില്ല . അമ്മയ്ക്ക് ആണേൽ മോന്റെ കരച്ചിൽ അടയ്ക്കാൻപറ്റുന്നുമില്ല .കുഞ്ഞിനെ കയ്യിൽ എടുത്ത് എന്റെ നേരെ നീട്ടിയിട്ടു അവൾ മൊഴിഞ്ഞു - " ഏട്ടന് ഏതായാലും ഉറക്കമില്ലല്ലോ .കുറച്ചു നേരം മോനെ എടുത്തു നടക്ക് . ഇനി അങ്ങനെയേ ഇവനെ ഉറക്കാൻ പറ്റു ."

 ഒന്നും ഉരിയാടാൻ എനിക്കില്ല. ഞാൻ താഴേക്കിറങ്ങി. കുഞ്ഞിനേയും എടുത്ത് പലകുറി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇതിനിടക്ക് രാവിലെ എഴുന്നേൽക്കാൻ ഉള്ള എന്റെ അലാറം അടിച്ചു. കണ്ണൂർ എത്താൻ ഇനി 20 മിനിറ്റ് കൂടെ ഉണ്ട്. മോൻ ഉറങ്ങിയിരിക്കുന്നു.

ഇനി എനിക്ക് ഉറങ്ങാൻ സമയമില്ല. സാധ്യവുമല്ല . എങ്കിലും അപ്പർ ബർത്തിൽ ഒന്ന് കൂടെ കേറിയിരുന്നു മറ്റു രണ്ടു പേരുടെയും കൂടെ ഞാനും ആസ്വദിച്ചു വലിച്ചു - ഉറങ്ങാതെ എന്നാൽ ഉറക്കെ .

നല്ല ആശ്വാസം ഉണ്ടിപ്പോ. ഇങ്ങനെ ചെയ്താ മതിയാരുന്നു നേരത്തെ. നമ്മൾ പലതിലും കൂടി നിൽക്കാതെ മാറി നിൽക്കുന്നതാണ് അപ്പൊ പ്രെശ്നം. 

അല്ല ഇനിയിപ്പോ ഇതേ കാരണം കൊണ്ടാണോ ആ ലോവർ ബർത്തുകാരനും വലി തുടങ്ങിയത്!


 ------------------------ ------------------ ----------------
   











2019, ജനുവരി 17, വ്യാഴാഴ്‌ച

എന്റെ മത്തിക്കുറിപ്പുകൾ

                   

" ചേട്ടാ , ആവോലിക്ക് എത്രയാ "

         " കെ.ജി 560 "

 " ചെമ്മീനോ ? "

         " കെ.ജി 450 "

" അതിനപ്പുറത്തുള്ള ആ അയക്കൂറക്കോ "

         " കെ.ജി 980 "

" എത്രയാ പറഞ്ഞെ 980 യോ ?   ഓക്കേ  .ഒരു അര കിലോ ..................................................................................................................................... മത്തി   ! "

മിക്ക ശനിയാഴ്ചകളിലും  അരങ്ങേറാറുള്ള പതിവ് കലാപരിപാടി തന്നെ ഇത്തവണയും നടന്നു. അങ്ങനെ മത്തിയും വാങ്ങി ധൃതംഗപുളകിതനായി വീട്ടിൽ ഞാൻ ഭാര്യസമക്ഷം  പ്രത്യക്ഷപ്പെട്ടു. 

"ഇന്നും മത്തിയോ ! വേറെ ഒന്നും കിട്ടീല്ലേ ഏട്ടാ?"

സഹധർമ്മിണി (സ.ധ )യുടെ പരിവേദനം പ്രതീക്ഷിച്ചപോലെ തന്നെ വന്നു .

"എടീ അവിടെ ആവോലി അയക്കൂറയൊക്കെ ഉണ്ട് , പക്ഷെ അത്രയ്ക്ക് ഫ്രഷ് അല്ല."

കൺകോണിലൂടെ ഞാൻ ഒന്നു നോക്കി. കുഴപ്പം ഇല്ല . ഏൽക്കുന്നുണ്ട് . ട്രൈലെർ നു കിട്ടിയ സ്വീകാര്യത  ഊർജ്ജമാക്കി സിനിമ മുഴുവൻ ഞാൻ റിലീസ് ചെയ്തു .

" മത്തി ഫ്രഷ് ആണ്. അതിൽ ഒമേഗ 3 യും 4 ഉം ഒക്കെ ഉണ്ട്. കുറെ പോഷണങ്ങളും. കുട്ടികൾക്ക് മത്തി പോലെ നല്ലൊരു മീനില്ല .ആൻഡ് യു നോ , വിലയോ തുച്ഛം ഗുണമോ മെച്ചം !"

സ.ധ പണിത്തിരക്കിൽ ആയതുകൊണ്ടാണോ അല്ല ഇതൊക്കെ കേട്ട് പഴകിച്ച കഥകൾ ആയതുകൊണ്ടാണോ എന്നറിയില്ല  ഞാൻ പറഞ്ഞ കാര്യങ്ങളോട് വല്യ ഇഷ്ടമോ അനിഷ്ടമോ കാണിക്കാതെ നിസ്സങ്കത ഭാവത്തോടെ നിലകൊണ്ടു എന്നത്  തന്നെ എനിക്ക് ധാരാളം .

സമയം കുറെ മുന്നോട്ട് പോകുന്നു .രാത്രി 8 മണി ആവുന്നു. ഇതിനിടയിൽ മത്തി കറി വെക്കൽ , പൊരിക്കൽ, കഴിക്കൽ, ഭാര്യയുടെ തൊണ്ടയിൽ മുള്ളു തറിക്കൽ ഒക്കെ നടക്കുന്നു. അതെ മത്തിയുടെ മുള്ളു തൊണ്ടയിൽ തറച്ചു.

മുള്ളു തറയ്ക്കുന്നത് സാധാരണ ആണ് . അല്പം പച്ച ചോറ് വിഴുങ്ങിയാൽ പോകും എന്ന് ഞാൻ ഉപദേശിച്ചു.ചോറ് വിഴുങ്ങി , പഴം വിഴുങ്ങി , പരിപ്പ് കറി വിഴുങ്ങി അങ്ങനെ കാണുന്നതെല്ലാം വിഴുങ്ങിയിട്ടും മുള്ളു പോകാതെ അവൾ മോന്റെ നേരെ നോക്കുന്നത് കണ്ടപ്പോ അവനെ കൂടി വിഴുങ്ങണ്ട എന്ന് കരുതി ഞാൻ മോനെ ബലമായി പിടിച്ച് എന്നോട് ചേർത്തു നിർത്തി.


മുള്ളെടുക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നു. മുള്ളിനെ കുറിച്ച് കേട്ട് അയൽ ഭവനങ്ങളിൽ നിന്നുവരെ ആളുകൾ കുതിച്ചെത്തി. ഒരിക്കൽ എങ്കിലും മീൻ മുള്ളു തൊണ്ടയിൽ കുരുങ്ങാത്ത ഒരു മലയാളി പോലും വന്നവരിൽ ഉണ്ടായിരുന്നില്ല എന്നത് പ്രശ്നത്തിന്റെ ലഘൂകരണത്തിനും ഉപദേശ-നിർദ്ദേശങ്ങളുടെ ബാഹുല്യത്തിനും ഇടയാക്കി.


"മത്തിയുടെ മുള്ളല്ലേ പൊയ്ക്കോളും" എന്ന  വാചകം അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടേ ഇരുന്നപ്പോ ആദ്യമാദ്യമൊക്കെ അതൊരു ആശ്വാസ വചനമായി തോന്നിയെങ്കിലും സമയം ചെല്ലും തോറും ചെറിയ സംശയങ്ങൾ എന്നിൽ ഉടലെടുത്തു - "മത്തിയുടെ മുള്ളു പൊയ്ക്കോളും" എന്നാണോ "ആള് പൊയ്ക്കോളും" എന്നാണോ അവർ ഉദ്ദേശിച്ചത് എന്ന സംശയം എന്നിൽ മുളച്ചു .

 ഇതിനിടയിൽ അടുത്ത വീട്ടിലെ ഗ്രെഷ്മ  ഒരു ചെറിയ പ്ലക്കർ കൊണ്ടുത്തന്നു. അതുകൊണ്ട് ആഞ്ഞു ശ്രമിച്ചപ്പോൾ വായുടെ ഏറ്റവും ഉള്ളിലായി തൊണ്ടയുടെ അടുത്തായി ഒരു ചെറിയ മുള്ളിനെ ഞാൻ കണ്ടെത്തി. പ്ലക്കറിന് നീളം കുറവായതിനാൽ മുള്ളിനെ പറിച്ചെടുക്കാൻ പറ്റിയില്ല. പകരം അതിനെ പലവുരു തലോടിയിട്ട് നിന്നെ പിന്നെ കണ്ടോളാം എന്ന് മനസ്സിൽ പറഞ്ഞു എനിക്ക് പിൻവാങ്ങേണ്ടിവന്നു.

അരവൈദ്യൻമാരുടെ പലവിധ ശ്രമങ്ങളും വിഫലമായപ്പോൾ സമയം രാത്രി പത്തു കഴിഞ്ഞു . മുള്ളും തൊണ്ടയിൽ വെച്ച് വെള്ളമിറക്കാൻ പോലും പറ്റാതെ എന്റെ സ.ധ  മണിക്കൂറുകൾ  പിന്നിട്ടു കഴിഞ്ഞിരിക്കുന്നു!.

മാനസികമായും ശാരീരികമായും തളർന്ന സ.ധ യുടെ മുഖത്ത് അനിതരസാധാരണമായ പല ഭാവങ്ങളും വിരിയുന്നത് കണ്ട എനിക്ക് കാര്യങ്ങൾ കൈവിട്ടു പോകുന്നോ എന്ന തോന്നൽ ശക്തമായി.

ഇനി രക്ഷയില്ല. നേരെ ഹോസ്പിറ്റലിലേക്ക് പോകാം എന്ന് തീരുമാനിച്ചു. പാതി ഉറക്കത്തിൽ ആയ മോനെ കയ്യിലേന്തി ഞാനും, മുള്ളിനെ തൊണ്ടയിലേന്തി ഭാര്യയും കാറിൽ കേറി.

രാത്രി 10.30 ആയപ്പോ  വീടിനു ഏറ്റവും അടുത്തുള്ള ഒരു വൻകിട ഹോസ്പിറ്റലിന്റെ കേഷ്വാലിറ്റിയിലേക്ക് ഞങ്ങൾ കുതിച്ചു . കേഷ്വാലിറ്റി യിൽ സാമാന്യം മോശമല്ലാത്ത തിരക്ക് ഉണ്ടായിരുന്നു.വേഗം ചെന്ന് നേഴ്സ് നോട് കാര്യം പറഞ്ഞു.

"വെയിറ്റ് ചെയ്യൂ . വിളിക്കാം " എന്ന് പറഞ്ഞു അവർ അവരുടെ ജോലികളിൽ വ്യാപൃതരായി.

15 മിനിറ്റ് കഴിഞ്ഞു. നോ വിളി !

പിന്നേം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ ഞാൻ ചെന്ന് ഒന്നുടെ ഓർമ്മിപ്പിച്ചു.
അപ്പഴും പറഞ്ഞു അതെ മറുപടി " വിളിക്കാം. വെയിറ്റ് "

മുക്കാൽ മണിക്കൂർ കഴിഞ്ഞും വിളി വരാതായപ്പോ ഞാൻ ഒന്നുടെ പോയി അവരോടു കാര്യത്തിന്റെ ഗൗരവാവസ്ഥ മനസ്സിലാക്കി കൊടുത്തു. കൈ പൊട്ടിയും, കാൽ പൊട്ടിയും, ശ്വാസം കിട്ടാതെയും വരുന്ന കേസുകളുടെ മുന്നിൽ ഈ മുള്ളു കേസ് വളരെ നിസ്സാരമാണെന്ന് ഒരുപക്ഷെ അവർ ചിന്തിച്ചു പോയിക്കാണും.

ഒടുവിൽ ഒരു മണിക്കൂർ ആയപ്പോൾ ഒരു ഡോക്ടർ വന്നു ഞങ്ങളെ വിളിച്ചു.
അദ്ദേഹത്തിന്റെ റൂമിലേക്ക് പോയി.

എന്താ കാര്യം എന്ന് ചോദിച്ചപ്പോ "മത്തിയുടെ മുള്ളു തറച്ചതാ" എന്നറിയിച്ചു.

അത് കേട്ടപ്പോൾ ഡോക്ടറുടെ മുഖത്ത് വല്ലാത്തൊരു ഷോക്കും അന്ധാളിപ്പും.
മത്തി എന്നൊരു മീൻ ഉണ്ടെന്നും ആ മീനിന്  മുള്ളുണ്ടെന്നും മുള്ള് ചിലപ്പോ ഇത് പോലെ തൊണ്ടയിൽ തറച്ചേക്കാം എന്നുമൊക്കെ ഒരുപക്ഷെ ജീവിതത്തിൽ ആദ്യമായി കേൾക്കുന്നതുപോലെ ആയിരുന്നുഅദ്ദേഹത്തിൻറെ  മുഖഭാവം.

എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന അദ്ദേഹം കേൾക്കെ ഞാൻ ഭാര്യയോട് പറഞ്ഞു " അവിടെ ഇരിക്കൂ . എന്നിട്ട് വാ തുറന്നു കാണിച്ചു കൊടുക്ക് ".

ഒരു വീട്ടിൽ വിരുന്നു പോയ അതിഥി ആതിഥേയനോട്  ഇരിക്കാൻ പറയുന്ന കണക്കെ ,ഡോക്ടറുടെ മുന്നിൽ  "പ്രൊ-ആക്റ്റീവ്"  ആയി ഞങ്ങൾ മാതൃക രോഗികൾക്കുള്ള പുരസ്‌കാരത്തിന് സ്വയം അപേക്ഷ സമർപ്പിച്ചു . രോഗികൾ "പ്രൊ-ആക്റ്റീവ് " ആയപ്പോൾ  ഡോക്ടർക്കും "ആക്റ്റീവ് " ആകാതെ വയ്യെന്നായി.

ഡോക്ടർ വായിലേക്ക് ലാഘവത്തോടെ ഒന്ന് കണ്ണോടിച്ചിട്ട് പറഞ്ഞു
" മുള്ളെവിടെ. ഒന്നും കാണുന്നില്ലല്ലോ "

മിഥുനം സിനിമയിൽ ലാലേട്ടന്റെ "ദാക്ഷായണി ബിസ്‌ക്കറ്റി"ന്റെ യൂണിറ്റ് ഇൻസ്‌പെക്ഷനു വന്ന ഉദ്യോഗസ്ഥനെ പോലെ ഡോക്ടർ പെരുമാറിയപ്പോൾ ഇന്നസെന്റ് ചേട്ടനെ പോലെ ഞാൻ പറഞ്ഞു

"സൂക്ഷിച്ചു നോക്ക് സർ . കാണും. അങ്ങ് ഉള്ളിലോട്ടാണ്  "

കയ്യിൽ ഉണ്ടായിരുന്ന മൊബൈലിൽ ഫ്ലാഷ് ഓൺ ചെയ്തു ഡോക്ടർ ഒന്നുടെ നോക്കിയിട്ട് പറഞ്ഞു " എനിക്ക് കാണാൻ പറ്റുന്നില്ല".

ദൈവത്തിന്റെ പ്രതിപുരുഷൻ ആയ  ഡോക്ടർ കയ്യൊഴിഞ്ഞപ്പോൾ പ്രിയതമയുടെ മനസ്സ് പിടഞ്ഞു. എന്നാൽ ഞങ്ങൾ തിരിച്ചു പോകാൻ തയ്യാറാവാതെ ഒന്നുടെ അമർന്നങ്ങ്  ഇരുന്നപ്പോൾ ഡോക്ടർക്ക് നയം വ്യക്തമായി.

ഡോക്ടർ പറഞ്ഞു " വെയിറ്റ് . ഞാൻ ഒന്ന് E N T ഡോക്ടർ നെ ഒന്ന് വിളിച്ചു നോക്കട്ടെ എന്നും പറഞ്ഞു ഡോക്ടർ അപ്രത്യക്ഷൻ ആയി. പഴയൊരു സിനിമയിൽ ഇന്നസെന്റിന്റെ കാർ മരത്തിൽ ഇടിച്ചിട്ട് ഓടി വന്നു സങ്കടത്തോടെ പറവൂർ ഭരതൻ  "അങ്ങുന്നേ .....അങ്ങുന്നേ.... ഇത്രേം കാലം ഇത് വഴു പോയിട്ടും അങ്ങനെ ഒരു മരം അവിടെ കണ്ടില്ല !" എന്ന് പറഞ്ഞ പോലെ ഈ ഡോക്ടർ E N T  ഡോക്ടറിനോട് പറഞ്ഞു കാണും " ഇത്രേം  കാലം ഇവിടെ ജോലി ചെയ്തിട്ടും ഇങ്ങനെ ഒരു മീൻ മുള്ളിന്റെ കേസ് എനിക്ക് ആദ്യായിട്ടാ ! "

E N T  ഡോക്ടറുമായുള്ള രഹസ്യ സംഭാഷണത്തിന് ശേഷം ഇദ്ദേഹം തിരിച്ചെത്തി ഞങ്ങളോട് പറഞ്ഞു .

"X -Ray എടുക്കണം "

"വാട്ട് !!! " ഞാനും ഭാര്യം ഒരുമിച്ച് ഒരു പോലെ ഇംഗ്ലീഷിൽ ഞെട്ടിയപ്പോ ഇംഗ്ലീഷ് മീഡിയം ആയ മോൻ ഉറക്കത്തിൽ നിന്നുംകണ്ണ് തുറന്നു ഞങ്ങളെ നോക്കി.

ഞെട്ടലുകൾ ഒരുപാട് കണ്ടും കൊടുത്തും ശീലമുള്ള ആളാണ് താൻ എന്ന രീതിയിൽ യാതൊരു സന്ദേഹവുമില്ലാതെ ഡോക്ടർ തുടർന്നു- " ഇപ്പ X -Ray എടുക്കണം. നാളെ രാവിലെ E N T ഡോക്ടർ വരുമ്പോൾ റിപ്പോർട്ട് കാണിക്കാം. എന്നിട്ട് തീരുമാനിക്കാം എന്ത് ചെയ്യണം എന്ന്.

" അപ്പൊ നാളെ രാവിലെ വരെ ഈ മുള്ളും പേറി ഞാൻ !" - ആത്മഗതത്തോടെ സ.ധ യുടെ ബോധം പകുതീം പോയി.

ഇനീം ഇത് കേട്ടോണ്ടിരിക്കാൻ മാത്രം പൊട്ടൻ അല്ല ഞാൻ. എന്നിലെ ഭർത്താവും , മനുഷ്യസ്നേഹിയും ഉണർന്നു. ഞാൻ ഡോക്ടറിനോട് പറഞ്ഞു.
" സർ, X -Ray എടുക്കേണ്ട കേസ് ഒന്നുമല്ല ഇത്. സാധാരണ ഒരു ഡോക്ടർ ഒരു പ്ലക്കർ ഉപയോഗിച്ച് ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് മുള്ളു എടുത്തു പുറത്തിടും.  നന്ദി ഉണ്ട് സാറേ. ഞങ്ങൾ വേറെ എവിടെയെങ്കിലും പൊയ്ക്കോളാം !" അരo പ്ലസ് അരം മൂവിയിൽ ജഗതി പറഞ്ഞ പോലെ " പണി അറിയാവുന്ന ഏതേലും പണിക്കാരെ വെച്ച് ചെയ്യിച്ചോളാം " ലെവൽ .

സമയം രാത്രി 12കഴിഞ്ഞു . അടുത്ത ആശുപത്രി ലക്ഷ്യമാക്കി കുതിപ്പ് തുടങ്ങി. രണ്ടു ആശുപത്രികളിൽ ചെന്നപ്പോ അവിടെ ഒന്നും ഈ നേരത്ത് ഡോക്ടർ ഇല്ലെന്നു പറഞ്ഞ് ഞങ്ങളെ തിരിച്ചയച്ചു.  പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. സ.ധ യുടെ  അവസ്ഥ ദയനീയമായി മാറിക്കൊണ്ടിരിക്കുകയാണ്.

അവസാനം മറ്റൊരു പ്രശസ്ത ആശുപത്രിയിൽ എത്തി ഭാഗ്യത്തിന് അവിടെ ഡോക്ടർ ഉണ്ടായിരുന്നു.എന്ന് മാത്രമല്ല അവിടെ ഞങ്ങളെ വരവേറ്റത് രണ്ടു മലയാളി നഴ്‌സ്‌മാർ . അത് കണ്ടപ്പോ തന്നെ ഞങ്ങൾക്ക് പകുതി ആശ്വാസമായി. കാരണം ഒന്ന് തൊണ്ടയിൽ മുള്ളും വെച്ച് ഇംഗ്ലീഷ് പറയുക വല്യ പാടാണ്. രണ്ട് : മീനിനെയും മീൻ മുള്ളിനെയും ഒക്കെ പറ്റി ഒരുപക്ഷെ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ കണ്ടിട്ടും കേട്ടിട്ടും ഉണ്ടാവുന്നത് മലയാളീസ് തന്നെ ആവും. അപ്പൊ കാര്യങ്ങളുടെ ഗൗരവവും ശാശ്ത്രവും അവർക്ക് എളുപ്പം പിടികിട്ടും.

പ്രതീക്ഷ പാഴായില്ല. നല്ലൊരു ഡോക്ടർ നെ തന്നെ കിട്ടി. അൽപ നേരത്തെ കഠിന ശ്രമത്തിനു ശേഷം അദ്ദേഹം മുള്ളു പുറത്തെടുത്തു തന്നു. അങ്ങനെ എത്രയോ മണിക്കൂർ നേരത്തെ  പരിഭ്രാന്തിക്കും അലച്ചിലുനും വിട ! സമയം രാത്രി രണ്ടു മണിയാവാറായിരുന്നു . എങ്കിലും വല്ലാത്തൊരു ശാന്തതയും സാന്ത്വനവുംഞങ്ങളെ  തലോടി നിന്നു .

ആ ഡോക്ടർ മലയാളി ആയിരുന്നില്ല പക്ഷെ ഞങ്ങൾക്ക് അയാൾ ദൈവം  ആയിരുന്നു. എല്ലാം കഴിഞ്ഞതിനു ശേഷം കാശ് കൊടുക്കാനായി ചെല്ലുമ്പോൾ അദ്ദേഹം പറഞ്ഞു " നിങ്ങൾ പൊക്കൊളു. ഇതിനു ക്യാഷ് ഒന്നും വേണ്ട!" ആവർത്തിച്ചു ചോദിച്ചിട്ടും അദ്ദേഹം നിരസിച്ചുതന്നെ നിന്നു.   പാതിരാ നേരത്ത് അതും ബാംഗ്ലൂർ നഗരത്തിലെ ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഇത്രയും അസ്വസ്ഥരായി എത്തിയ ഞങ്ങളോട് അദ്ദേഹത്തിന് ഡബിൾ ചാർജ് വേണേൽ വാങ്ങാമായിരുന്നു പക്ഷെ ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാണോ അല്ല കാശ് വാങ്ങാൻ മാത്രം ജോലി ചെയ്തിട്ടില്ല എന്ന തോന്നലുകൊണ്ടാണോ എന്താണ് കാര്യമെന്ന് എനിക്ക് മനസ്സിലായില്ല എന്നിരുന്നാലും ആ ദൈവികതയുടെ അംശം ഒന്നൂടെ കൂടിയാതായി എനിക്ക് തോന്നി.

മാസങ്ങൾ കുറച്ചു കഴിഞ്ഞു എങ്കിലും മത്തി കാണുമ്പോൾ ഇപ്പഴും ഉള്ളൊന്നു പിടയും.

ഒരു ദിവസം, ഒരു സന്ധ്യാ നേരത്ത്  ഒന്നും ചെയ്യാനില്ലാതെ വെറുതെ മഴയും നോക്കി ഇരിക്കുകയായിരുന്ന സ .ധ യുടെ  അടുത്ത് ചെന്ന് വളരെ റൊമാന്റിക് ആയി ഞാൻ ചോദിച്ചു .
" നിനക്ക് മത്തി വല്ലാതെ മിസ് ആവുന്നുണ്ടല്ലേ ?"
"അതെ " എന്നവൾ പതുക്കെ തലകുലുക്കി സമ്മതിച്ചു.
"അടുത്ത മാസം നമ്മൾ നാട്ടിൽ പോകുവല്ലേ. നാട്ടിൽ ചെന്നിട്ട് മത്തിയോ അയലയോ എന്താണ് വെച്ചാ കഴിച്ചോളൂ "  :)


-----------------------THE END --------------------------


   

2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

"കാർ എൻജിൻ ഔട്ട് കമ്പ്ലീറ്റ്‌ലി "


സായം സന്ധ്യ നേരത്ത് പൊടിക്കാറ്റ് ഏറ്റ് , വാഹനങ്ങളുടെ  പുകയും ശ്വസിച്ച് , തട്ടുകടയിലെ പാന്‍ പരാഗിന്‍റെ  മണമുള്ള ചായയും നുണഞ്ഞുകൊണ്ട് ഹോണ്‍ അടി ശബ്ദങ്ങളും അസ്വദിച്ചു  നില്‍ക്കുമ്പോഴാണ് ആ വാര്‍ത്ത എന്നെ തേടിയെത്തിയത് .

സഹമുറിയനായ നന്ദന്‍ കാര്‍ വാങ്ങിക്കാന്‍ പോകുന്നു !

ഫ്തൂ ... ആ ചായ ഞാന്‍ തുപ്പികളഞ്ഞു.

ഡസ്പ് !!!

കൂടെയുള്ളവന്‍ നല്ല നിലയില്‍ എത്തുന്നു എന്നറിയുമ്പോള്‍ മനസ്സിലുണ്ടാവുന്ന വ്യസനവും നമ്മളെ കൊണ്ട് ഇതൊന്നും പറ്റുന്നില്ലല്ലോ എന്നറിയുമ്പോ ഉണ്ടാവുന്ന നിരാശയും എന്നില്‍ പൊട്ടി മുളച്ചു ."രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലെറ്റുന്നതും ഭവാന്‍" - പണ്ട് രാധ ടീച്ചര്‍ ചൊല്ലിത്തന്ന മലയാളം കവിത മനസ്സില്‍ ഓടിയെത്തി.

സുഖ ഭോഗങ്ങള്‍ ക്ഷണപ്രഭാചന്ജലങ്ങള്‍ ആണെന്ന കവി വചനം പലവട്ടം മനസ്സില്‍ ഉരുവിട്ടെങ്കിലും മനസ്സിന് തീരെ ആശ്വാസം ലഭിച്ചില്ല എന്ന് മാത്രമല്ല കാര്‍ ഓടിച്ചോണ്ട് പോകുന്ന നന്ദന്റെ മുഖം മനസ്സില്‍ തെളിഞ്ഞു വരികയും ചെയ്തു

അല്‍പ നേരത്തിനു ശേഷം ഞാന്‍ യാതാർത്ഥ്യവുമായി പൊരുത്തപ്പെട്ടു. നമുക്ക് തോൽപ്പിക്കാൻ പറ്റാത്തതിനോട് യുദ്ധം പ്രഖ്യാപിച്ചിട്ട് കാര്യമില്ല. അപ്പോൾ രമ്യതയിൽ പോകുന്നതാണ് നല്ലത് അതാണ് ലോക നിയമം.

എന്നിലെ ഡ്രൈവിംഗ് സ്വപ്നങ്ങളെ ഞാൻ  ഉദ്ദീപിപ്പിച്ചു . ഡ്രൈവിംഗ് പഠിക്കാനുള്ള ഏറെ നാളത്തെ ആഗ്രഹം കൂടിയാണ് പൂവണിയുന്നത്. അങ്ങനെ രണ്ടു പേരും ഡ്രൈവിംഗ് ക്ലാസ്സിലൊക്കെ പോയി വിജയകരമായി ലൈസൻസ് നേടി എടുത്തു.

കാർ ഓടിക്കാൻ പഠിച്ചതും ലൈസൻസ് കിട്ടിയതും എല്ലാം വെറും മൂന്ന് ആഴ്ച മുന്നേ മാത്രം ആയതുകൊണ്ട് ആ സമയത്തെ ഓട്ടം ശരിക്കും രസകരമായിരുന്നു. ജീവിതത്തിൽ  എന്ത് കാര്യവും പഠിച്ചു വരുന്ന ആ സമയത്ത്, അല്ലെങ്കിൽ പഠിച്ചു കഴിഞ്ഞ ഉടനെയുള്ള കുറച്ചുനാൾ ആയിരിക്കും ഏറ്റവും ആസ്വാദ്യകരം. അതിൽ തഴക്കവും പഴക്കവും നേടിക്കഴിഞ്ഞാൽ മറ്റെല്ലാ കാര്യങ്ങളും പോലെ അതും നിത്യ  ജീവിതത്തിന്റെ ഭാഗമാകുന്നതു കൊണ്ടാവാം  അതിലെ രസം അവിടെ തീരുന്നു. ആദ്യമായി സൈക്കിൾ ഉരുട്ടിയപ്പോഴും പിന്നെ അത്  ഓടിക്കാൻ പഠിച്ചപ്പോഴും ഉണ്ടായിരുന്ന ത്രില്ല് പിന്നീടൊരിക്കലും സൈക്കിളിൽ പോകുമ്പോൾ ഉണ്ടായിരുന്നില്ല. അത് പോലെ പലതിലും.

വണ്ടി നന്ദന്റേത് ആയിരുന്നെങ്കിലും, അവൻ എടുക്കാത്ത ദിവസങ്ങളിൽ എല്ലാം ഞാൻ അതും എടുത്തോണ്ട് ഓഫീസിൽ പോകുമായിരുന്നു.വെറും മൂന്നാഴ്ച തഴക്കമുള്ള ഡ്രൈവർ ആണ് നമ്മൾ എന്നത് ആർക്കും തോന്നാൻ പാടില്ല എന്ന കോംപ്ലക്സ് ഉണ്ടായിരുന്നത് കൊണ്ട്  ഒരു കൂൾ ഡ്രൈവർ ആണെന്നും വര്ഷങ്ങളായി വണ്ടി ഓടിക്കുന്നവൻ ആണെന്നും ഉള്ള ഒരു തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കാനായി - വെറുതെ ഇരിക്കുമ്പോൾ പുതിയ കാറുകളുടെ ഫീച്ചറുകൾ ഗൂഗിളിൽ നോക്കി പഠിച്ചു മനസ്സിൽ വെച്ച് നാലുപേർ കൂടുന്നെടുത്തു ചെന്ന് സ്വന്തം കണ്ടെത്തലുകൾ പോലെ വിളമ്പുക,  കാറിൽ ഉറക്കെ പാട്ട്  വെക്കുക, പാട്ടുകേട്ടുകൊണ്ട് സ്റ്റീറിങ്ങിൽ താളം പിടിക്കുക , ഒറ്റ കൈ കൊണ്ട് ഓടിക്കുക ഈ വിഭാഗത്തിൽ പെട്ട ചില പൊടിക്കൈകൾ ഒക്കെ ഞാനും പ്രയോഗിച്ചു എന്റെ ഉള്ളിൽ ഞാൻ തന്നെ സൃഷ്‌ടിച്ച - കാൽ നടയാത്രക്കാരനെയും , സഹ വാഹനങ്ങളിലെ യാത്രക്കാരെയും  ഒക്കെ അത്ഭുതപ്പെടുത്തി വർണ്ണ വിരാചിത അത്ഭുത ലോകത്തിൽ ഞാൻ ഷുമാക്കർ ആയി  അലിഞ്ഞു ചേർന്ന് പുളകിതനായി നിമിഷങ്ങൾ കടന്നു പോകുമ്പോഴായിരുന്നു തൊട്ടു മുന്നിലുള്ള സെന്റ് ജോൺസ് സിഗ്നൽചുവപ്പു മാറ്റി പച്ചയാക്കിയത്.

പച്ചയായി എന്ന് ഞാൻ അറിഞ്ഞതു തുരുതുരെ ഉള്ള ഹോണടി കേട്ടാണ്. സിഗ്നലിൽ ഏറ്റവും മുന്നിലെ നിരയിൽ ആയിരുന്നു എന്റെ കാർ.പൊതുവെ  മുൻ നിരയിൽ സിഗ്നൽ കാത്തു കിടക്കുന്ന വണ്ടികൾ സിഗ്നൽ പച്ചയായി എന്നറിയുന്നത് പുറകിലെ വണ്ടികളുടെ ഗർജ്ജനങ്ങൾ കേട്ടായിരിക്കും. അതങ്ങനെയാണ്. മുന്നിൽ നിൽക്കുന്നവന്റെ മുന്നിൽ ലോകം പരന്നങ്ങനെ   കിടക്കുവാണ്.അവന്റെ മുന്നിലുള്ള നൂറു കണക്കിന് കാഴ്ചകളിൽ ഒന്ന് മാത്രമാണ് സിഗ്നൽ ലൈറ്റുകൾ. അതുകൊണ്ട് തന്നെ അവൻ അലസനും ആയിരിക്കും.  എന്നാൽ പിറകിൽ നിൽക്കുന്നവർക്ക് ആകെ കൂടിയുള്ള കാഴ്ച മുന്നിലെ വണ്ടികളുടെ ആസനങ്ങളും , സിഗ്നൽ ലൈറ്റുകളും മാത്രമാണ് . അതിൽ നിന്നും രക്ഷപ്പെട്ട് ഓടാനുള്ളഏതവസരവും കാത്തിരിക്കുന്ന അവർക്ക്  വിജിലന്റ്ആയെ പറ്റു.

ഞാൻ പെട്ടെന്ന് കാര് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു. സ്റ്റാർട്ട് ആവുന്നില്ല. ചെറിയ ഞരക്കം മാത്രം. വീണ്ടും ശ്രമിച്ചു. നോ രക്ഷ. പിറകിൽ നിന്നുള്ള ഹോണടികൾ ചീത്ത വിളികളായി എന്നെ തേടിയെത്താൻ തുടങ്ങി. വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും വണ്ടി സ്റ്റാർട്ട് ആവുന്നില്ല.പുറകിലുള്ള വണ്ടികൾ എന്റെ വലതു വശത്തൂടെയും ഇടതു വശത്തൂടെയും തൊട്ടു തൊട്ടില്ല എന്ന മട്ടിലും, എന്നാൽ കണ്ണുരുട്ടൽ, തെറി പറച്ചിൽ, പുച്ഛം തുടങ്ങിയ ഐറ്റംസ് എന്നെ നല്ല പോലെ സ്പര്ശിച്ചും തന്നെ കടന്നു പോയി. വീണ്ടും സിഗ്നൽ ചുവപ്പായി. പുറകിലെ നാടകങ്ങൾക്ക് തൽക്കാലം ഇടവേളയായി.

ഞാൻ വേഗം ഇറങ്ങിചെന്ന് അടുത്തുള്ള പോലീസുകാരനോട്
" സർ വണ്ടി സ്റ്റാർട്ട് ആവുന്നില്ല. എന്തോ കംപ്ലയിന്റ് ഉണ്ട് "
പ്രത്യേകിച്ച് സഹായം ഒന്നും കിട്ടിയില്ല .
പക്ഷെ എന്റെ അവസ്ഥ കണ്ടു സങ്കടം തോന്നിയ രണ്ടു ചെറുപ്പക്കാർ ഓടി വന്നു വണ്ടി തള്ളി തന്നു. വണ്ടി റോഡിൽ നിന്നുംമാറ്റി സെന്റ് ജോൺസ് പള്ളിയുടെ അടുത്തേക്ക് കൊണ്ടുവച്ചു. അങ്ങനെ ഞാൻ എന്ന പ്രതിബന്ധംമാറ്റിക്കൊടുത്തു. പക്ഷെ എന്റെ പ്രതിബന്ധങ്ങൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.

ഞാൻ ആണെങ്കിൽ "എം.സി.എ" ആയതു കൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച്  ഒരു പിടിപാടും എനിക്ക് ഇല്ലായിരുന്നു. അടുത്താണെങ്കിൽ ഒരു മെക്കാനിക് നെയും കാണാനുമില്ല.

" നന്ദനെ വിളിച്ചു പറഞ്ഞാലോ കാര്യങ്ങൾ ?"

" വേണ്ട." കാരണം അവനെ ഇതൊന്നും അറിയിക്കണ്ട. അവനു താങ്ങാൻ പറ്റില്ല എന്നതുകൊണ്ടല്ല ,പിന്നെ ഭാവിയിൽ എനിക്ക് അവൻ വണ്ടി തന്നില്ലെങ്കിലോ എന്ന പേടി! പ്രതിസന്ധികളിലും നമ്മൾ ബുദ്ധിശക്തി കൈവിടരുത്.

ഒന്നും നോക്കിയില്ല.  വണ്ടികളുടെ സർവവിജ്ഞാനകോശമായ , " മനുഷ്യരേക്കാൾ നന്ദിയുള്ള വർഗമാണെടോ വണ്ടികൾ " എന്ന് പറയുന്ന , ജനങ്ങൾ " വണ്ടി മേനോൻ, വണ്ടി മേനോൻ" എന്ന് വിളിക്കുന്ന എന്റെ  കൂട്ടുകാരൻ സിജോയെ ഞാൻ ഫോൺ വിളിച്ചു കാര്യം പറഞ്ഞു.
" സിജോ, വണ്ടിക്ക് എന്തോ ഒരു കംപ്ലയിന്റ്. സ്റ്റാർട്ട് ആവുന്നില്ല.  ഇവിടെ റോഡ് സൈഡിൽ നിർത്തിയേക്കുവാ. എന്തെങ്കിലും ഐഡിയ ?"

പുള്ളിക്കാരൻ  ഫുൾ ഡീറ്റെയിൽസും  കളക്ട് ചെയ്തു . എന്നിട്ട് ഐഡിയകൾ ഓരോന്നായി പറഞ്ഞു തരാൻ തുടങ്ങി.

" മിക്കവാറും സ്പാർക്ക്  പ്ലഗ്ഗ് തകരാർ ആയിട്ടുണ്ടാവും"

 " എന്ത് ... ഇത്രേം കാലം വണ്ടി ഓടിച്ചിട്ടും അങ്ങനൊരു പ്ളഗ് ഞാൻ കണ്ടിട്ടില്ലല്ലോ" (ആത്മഗതത്തിൽ നിർത്തി) "

" അല്ലെങ്കിൽ ചിലപ്പോ വണ്ടിയുടെ ബാറ്ററി ഡൌൺ ആയിട്ടുണ്ടാവാം "

 " ഹേ അതാവില്ല സിജോ . എന്നും ഓടുന്ന വണ്ടിയല്ലേ.. അങ്ങനെയൊക്കെ ഡൌൺ ആവോ?" (ഹോ എന്തെങ്കിലും ഒക്കെ പറഞ്ഞു നിക്കാൻ പറ്റി. ഭാഗ്യം ! ഡക്കിൽ ഔട്ട് ആയില്ല )

പക്ഷെ സിജോ എറിഞ്ഞിട്ടു " ആയിക്കൂടാ എന്നില്ല .വീക്ക് ബാറ്ററിയും നോൺ-ചാർജിങ് ഡയനാമോയും ആണേൽ സംഭവിക്കാവുന്നതേ ഉള്ളു "

ഒരു മാതിരി " വിഘടന വാദികളും പ്രതിക്രിയാ വാദികളും തമ്മിലുള്ള അന്തർധാര " സിദ്ധാന്തം പോലെ തോന്നിയപ്പോ കൂടുതൽ ഒന്നും പറയാതെ , " ഓക്കേ , ഞാൻ നോക്കട്ടെ. വിളിക്കാം " എന്ന് മാത്രം പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു .

ചുറ്റിലും നോക്കി . ഒരു വർക്ക് ഷോപ്പും  കാണാനില്ല. കണ്ടാൽ ഒറ്റ നോട്ടത്തിൽ മെക്കാനിക് ആണെന്ന് തെറ്റിദ്ധരിക്കാൻ വക ഒരാൾ പോലും അത് വഴി പോയതുമില്ല. നേരം ഇരുട്ടി തുടങ്ങി.

ശെടാ പുലിവാല് ആയല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ,പഴെയൊരു വണ്ടി ഫ്രണ്ട് -സരുൺ നെ  വിളിച്ചാലോ എന്ന് തോന്നിയത്.

അവൻ പറഞ്ഞു " ചെലപ്പോ ലൂസ് കോൺടാക്ട് ആവാം. അല്ലേൽ ക്ലച്ച് ബേൺ . അതിപ്പോ വന്നു നോക്കിയാലേ പറയാൻ പറ്റു ഡാ. വേണേൽ ഞാൻ വരാം. പക്ഷെ ഏതാണ് 2  മണിക്കൂർ പിടിക്കും."

" ഓഹ് .. ഓക്കേ. ശരി ഞാൻ വേറെ വല്ല വഴിയും ഉണ്ടോന്നു നോക്കട്ടെ " ന്നു പറഞ്ഞു ആ കോളും കട്ട് കിയ.


ഒരാളെ കൂടിയേ ഇനി  വിളിച്ചു  നോക്കാനുള്ളു . ഷൈജു . ഷൈജു തോമസ്. ഫോണെടുത്തു ഞെക്ക്കി.കാര്യങ്ങൾ എല്ലാം പറഞ്ഞ ശേഷം അവൻ എന്തേലും പറയുന്നതിന് മുന്നേ ഞാൻ അങ്ങോട്ട് പറഞ്ഞു " ബാറ്ററി ഡൗൺ ,സ്പാർക്ക്  പ്ലഗ്ഗ് തകരാർ,ലൂസ് കോൺടാക്ട്,ക്ലച്ച് ബേൺ  ഇതൊന്നുമല്ലാതെ ലളിതമായി എന്തെങ്കിലും മൊഴിയാൻ ഉണ്ടോ?

" ഇതൊന്നുമല്ലെങ്കിൽ സ്റ്റാർട്ടിങ് മോട്ടോർ ഇഷ്യൂ എന്നൊരു വകുപ്പ് അടിയൻ പറഞ്ഞാൽ? ഹ ഹ . ഒരു കാര്യം ചെയ്യാം . എനിക്ക് പരിചയം ഉള്ള ഒരു മെക്കാനിക് ഉണ്ട്. ഞാൻ പുള്ളിയെ അങ്ങോട്ട് വിടാം. ഒരു മുപ്പത് മിനിറ്റ് എടുക്കും എത്താൻ . ഓക്കേ ആണോ ? "

" ഡബിൾ ഓക്കേ." സമാധാനമായി.

ഈ കാർ എന്ന് പറയുന്നത് ഒരു വലിയ സംഭവം ആണെന്നും , മുകളിൽ പറഞ്ഞ മാതിരി നൂറു കൂട്ടം സാധനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാണ് ഇത് ഓടുന്നതെന്നും , അതിന്റെ അകത്തു കേറിയിരുന്നു വളയം തിരിക്കുന്ന എനിക്ക് ഒരു കണയും  അറിയില്ലാ എന്നും ഇതോടെവെളിപാടുണ്ടായി.

ഏതാണ്ട് പറഞ്ഞ സമയം ആയപ്പോൾ മെക്കാനിക്ക് എത്തി. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വന്ന ഉടനെ ബോണറ്റ് പൊക്കി. എന്നോട് വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു. സ്റ്റാർട്ട് ആവുന്നില്ല .

"ഹാവു  ഭാഗ്യം . ഇഷ്യൂ ഈസ് റീ പ്രൊഡ്യൂസബ്ൾ !!!"

സാധാരണ ഇത് പോലുള്ള ഘട്ടങ്ങളിൽ ടെക്‌നിഷ്യൻ വരുമ്പോൾ അത് വരെ വർക്ക് ചെയ്യാതിരുന്ന ഉപകരണങ്ങൾ വർദ്ധിത വീര്യത്തോടെ പ്രവർത്തിക്കുന്നത് പല തവണ ഞാൻ കണ്ടിട്ടുണ്ട് .ഏതായാലും ഇന്നങ്ങനെ ഉണ്ടായില്ല.മെക്കാനിക്കിന് വെറുതെ പണം കൊടുക്കണ്ടല്ലോ.

മെക്കാനിക് വന്നു പണി തുടങ്ങി. പൊക്കി വെച്ച ബോണറ്റിന്റെ ഇടയിൽ കൂടി തല പുറത്തേക്കു വലിച്ചു ഒരു അലസ മട്ടിൽ , ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന എനിക്ക് നേരെ കണ്ണെറിഞ്ഞുകൊണ്ട്  ചോദിച്ചു . " പെട്രോൾ ഉണ്ടല്ലോ അല്ലെ ? "

ടക്ക് !!! പെട്രോൾ !!!  ഞാൻ തകർന്നു പോയി. നാണക്കേടിന്റെ പടുകുഴിയിൽ
ഒരു തുരങ്കം ഉണ്ടാക്കി അതിന്റെ അങ്ങേ അറ്റത്ത് വെറും നിലത്ത് ഇനിയുള്ള കാലം കഴിഞ്ഞു കൂടാൻ എനിക്ക് തോന്നി.

എന്തോ പന്തികേട് തോന്നിയ അയാൾ ഉടനെ എന്റെ അടുത്ത് വന്നുഫ്യുവൽ ഇൻഡിക്കേറ്റർ നോക്കി . എന്നിട്ടു പറഞ്ഞു " സാറേ, പെട്രോൾ ഇല്ലാതെ എങ്ങനെ വണ്ടി സ്റ്റാർട്ട് ആവും " !!

കൂടുതൽ ഒന്നും പറഞ്ഞില്ല. പുതുതായി ആരും അറിയേണ്ട എന്ന് കരുതി പുള്ളി അർഹിക്കുന്നതിലും ഒരു നൂറു രൂപ കൂടുതൽ ഞാൻ അങ്ങ് കൊടുത്തു അയാളെ യാത്രയാക്കി.ഒരു പണിയും എടുക്കാതെ, ചുളുവിൽ എന്റെ മാനത്തിന്റെ വിലയും മടക്കി പോക്കറ്റിലാക്കി മടിവാളയിലെ തെരുവിലൂടെ അയാൾ കട്ടപ്പയെ പോലെ നടന്നകന്നു.

കാലം കടന്നു പോയി ...ചീറി പായുന്ന വാഹനങ്ങളെ നോക്കി വീടിന്റെ ഉമ്മറത്തു വെറുതെ ഇരുന്നു പാഴാക്കുന്ന ചില നേരത്തൊക്കെ ഈ ജാള്യത കഥ ഒരു ഓക്കാനം പോലെ തീകട്ടിയെത്തും. പക്ഷെ അപ്പോഴൊക്കെ ആശ്വസിക്കാൻ ഞാൻ ഒരു വഴി കണ്ടെത്തിയിരുന്നു .  "വണ്ടിയുടെ കൊമ്പത്തെ ആൾക്കാർ ആയിരുന്നിട്ടും ഷൈജു,സിജോ,സരുൺ ഇവർ  ആർക്കും  തോന്നിയില്ലല്ലോ പെട്രോളിന്റെ കാര്യം. അപ്പൊ അത്രയൊക്കെയേ ഉള്ളു!!!

" എന്നാലും ആ സരുണിന്റെ ഒക്കെ വീട് എന്റെ വീടിത്തെ അടുത്താ.. എന്നിട്ടും അവനെന്നോട് ഇങ്ങനെ ... !! " 

2018, ജനുവരി 29, തിങ്കളാഴ്‌ച

ഒരു പേരും കുറേ പേരും



" മൂലയ്ക്കൽ കുഞ്ഞുംപിടുക്ക "

 " എന്താന്ന് ???"

"  മൂലയ്ക്കൽ കുഞ്ഞുംപിടുക്ക "

HR കാരൻ ദയനീയമായി എന്നെ നോക്കി. ദയനീയതയുടെ ബുർജ്ജ് ഖലീഫയിലിരുന്നു ഞാൻ തിരിച്ചും.

പാവം അയാൾക്ക് ഒരെത്തും പിടീം   കിട്ടീല്ല.

അത് പറഞ്ഞപ്പഴാ ,വായനക്കാരായ  നിങ്ങൾക്ക് ഇതെന്താന്ന് പുടികിട്ടിയ?

ഇല്ലെങ്കിൽ ബാക്കി കൂടി പറയാം . അപ്പൊ പുടി കിട്ടും .

" ഞാൻ ടൈപ് ചെയ്തു  തരാം "  അയാളുടെ കയ്യിൽനിന്നും   കീബോർഡ് വാങ്ങിച്ചു ഞാൻ ടൈപ്പ് ചെയ്തു.

PRAJITH MOOLAKKAL KUNHUMPIDUKKA

"എന്തോന്നെടേയ് വല്ല  കാട്ടുജാതിയും ആണോ" എന്ന മട്ടിൽ ഒന്നുടെ എന്നെ നോക്കി അയാൾ ഊറിയൂറി ചിരിച്ചു.

ഞാനും കൂടെ ചിരിച്ചു. ഫ്രണ്ട്സ് സിനിമയിൽ ശ്രീനിവാസൻ ചിരിച്ച പോലെ ഏതാണ്ട് ഞാനും അങ്ങ് ചിരിച്ചപ്പോ അയാൾ ജനാർദ്ദനനെ  പോലെ സീരിയസ് ആയി. എന്റെ മുഴുവൻ പേര് പറഞ്ഞ വേളയിലെല്ലാം ഒരു പുച്ഛ ചിരി ജീവിതത്തിൽ പലപ്പോഴായി ഞാൻ കേട്ടിട്ടുണ്ട്. ആദ്യമൊക്കെ അരോചകമായി എനിക്ക് തോന്നിയെങ്കിലും ചിരിയെ ചിരി കൊണ്ട് നേരിടണം എന്ന ശ്രീനിവാസൻ മോഡൽ പയറ്റാൻ തുടങ്ങിയതിൽ പിന്നെ ഈ രംഗങ്ങൾ അധികം വലിച്ചു നീട്ടലില്ലാതെ പെട്ടെന്ന് കർട്ടൻ ഇട്ട് അവസാനിപ്പിക്കാൻ എനിക്ക് പറ്റാറുണ്ട്. ശ്രീനിയേട്ടന് വീണ്ടും നന്ദി.

ക്യാമ്പസ് ഇന്റർവ്യൂ കഴിഞ്ഞു ജോലികിട്ടിയ ആദ്യ കമ്പനിയിലെ ജോയ്‌നിങ് ഡെയിൽ HR കാരന് ഡീറ്റെയിൽസ് കൊടുക്കുന്നതാണ് ഇപ്പഴത്തെ ഈ രംഗം. പുള്ളി മലയാളി ആയതുകൊണ്ട് കാര്യങ്ങൾ സുഗമമായി നടക്കുമെന്ന പ്രത്യാശയിൽ ആണ് ഒരു ഹിന്ദിക്കാരൻ HR എന്നെ വിളിച്ചപ്പോൾ , പെട്ടെന്ന് എന്തോ പേപ്പർ മിസ് ആയ പോലെ ഞാൻ എന്റെ ഫയൽ എടുത്ത് എണ്ണിയ പേപ്പർ വീണ്ടും വീണ്ടും വീണ്ടും വീണ്ടും എണ്ണിക്കൊണ്ട് , തൊട്ടു പിറകിൽ നിന്ന പയ്യനെ, സന്ദേശത്തിലെ മാമൂക്കോയ പറഞ്ഞ പോലെ  " എന്ത് വിലകൊടുത്തും നിങ്ങൾ ഈ  മണ്ഡലം പ്രസിഡന്റിന്റെ ജീവൻ രക്ഷിക്കണം " എന്ന മട്ടിൽ ഞാൻ സ്വയപ്രഖ്യാപിത മണ്ഡലം പ്രെസിഡന്റായി  ദുരന്തമുഖത്തേക്ക് തള്ളിവിട്ടു.

പക്ഷെ ജോഷി ചതിച്ചാശാനെ !

ഇതിലും ഭേദം ഒരു പക്ഷെ ആ ഹിന്ദിക്കാരൻ HR ആയേനെ.

" അല്ല ഇതിപ്പോ എന്തിനാ ഫുൾ നെയിം എക്സ്പാന്റ് ചെയ്യണേ. SSLC  ബുക്ക് ലും ബാക്കി എല്ലാ സർട്ടിഫിക്കറ്റ് ലും പ്രജിത്ത് എം കെ എന്ന് മാത്രല്ലേ ഉള്ളു "

" അത് ശരിയാണ് പ്രജിത്ത്. പക്ഷെ ഈ കമ്പനിയിൽ ഈമെയിൽ ഐഡി ക്രിയേറ്റ് ചെയ്യുന്നത്  "ഫസ്റ് നെയിം ഡോട്ട് ലാസ്‌റ്  നെയിം @കമ്പനി നെയിം.കോം " എന്ന ഫോർമാറ്റിൽ ആണ്. പാസ്പോര്ട്ട് കൊണ്ടുവരണം എന്ന് പ്രത്യേകം പറഞ്ഞത് ഈ ഒരു ആവശ്യത്തിന് കൂടിയാണ്.

" ഓഹ് ഒക്കെ. അപ്പൊ എന്റെ മെയിൽ ഐഡി എങ്ങനെ വരും ? "

" നിങ്ങളുടെ ഐ ഡി ഇങ്ങനെ ആയിരിക്കും. പ്രജിത്ത് ഡോട്ട് കുഞ്ഞുംപിടുക്ക @ ക്യാരിറ്റർ ഡോട്ട് കോം"

ഒന്നുടെ അയാൾ ചിരിച്ചോ എന്നൊരു സംശയം.

" സർ ഒരു ഹെല്പ് . ലാസ്‌റ് നെയിമിന് പകരം മിഡിൽ നെയിം ആയാൽ കുഴപ്പമുണ്ടോ? പ്ളീസ് "

HR കാരനിലെ മനുഷ്യ സ്‌നേഹി ഉണർന്നു. പുളളി പറഞ്ഞു അത് കുഴപ്പമില്ല. അങ്ങനെ ചെയ്യാം. അപ്പോൾ പ്രജിത്ത് ഡോട്ട് മൂലയ്ക്കൽ @ക്യാരിറ്റർ ഡോട്ട് കോം "

തമ്മിൽ ഭേദം മൂലയ്ക്കൽ ആണെന്നും  കുഞ്ഞുംപിടുക്ക എന്നത് മാറ്റി മൂലയ്ക്കൽ എന്നാവുമ്പോൾ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നുമാണ്  ഞാൻ കരുതിയത്. എന്നാൽ "പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നെ" ഉണ്ടായിരുന്നുള്ളു . മലയാളികൾ തിങ്ങി പാർത്തിരുന്ന ഒരു കമ്പനി ആയിരുന്നതുകൊണ്ട് എന്റെ പേരും കൂട്ടത്തിൽ ഞാനും അങ്ങ് പെട്ടന്ന് ഹിറ്റ് ആയി തുടങ്ങി.

പേരിന്റെ ആദ്യഭാഗം ഒഴിവാക്കി പലരും എന്നെ മൂലക്കൽ എന്ന് വിളിച്ചു തുടങ്ങി. ചിലർ അതിനെ " മൂലം കൽ " , " മുലക്കൽ " എന്നിങ്ങനെ പറഞ്ഞു പറഞ്ഞു അവസാനം  " മൂലം കുഴിയിൽ " വരെ എത്തിച്ചു. ഓഫീസിൽ എനിക്ക് ഇരിക്കാൻ വേണ്ടി മാനേജർ തന്ന സ്ഥലം ഒരു മൂലയിൽ ആയിരുന്നു എന്നതും കണ്ടപ്പോൾ "എല്ലാവരും കുമ്പിടിയുടെ ആൾക്കാരാ " ണെന്നു എനിക്ക് മനസ്സിലായി.

അങ്ങനെ മൂന്നുവർഷം കടന്നു പോയി. ഒരു ശരാശരി സോഫ്റ്റ്‌വെയർ എഞ്ചിനീയർ പുതിയ കമ്പനി യിലേക്ക് ചാടേണ്ട സമയം സമാഗതമായി. അടുത്ത പോർക്കളം ഇൻഫോസിസ് ആയിരുന്നു.

വീണ്ടും ജോയ്‌നിങ് ഡേ... ഫോം ഫില്ലിംഗ് വിത്ത് HR . എല്ലാം പഴേ പോലെ തന്നെ. പക്ഷെ മെയിൽ ഐഡി ആണ് ഞാൻ കാത്തിരിക്കുന്ന ഐറ്റം. എന്നാൽ ആദ്യ കമ്പനിയിലെ പോലെ എന്റെ കൈകടത്തലുകൾക്കൊന്നും അവർ തുനിഞ്ഞില്ല എന്ന് മാത്രമല്ല ഞാൻ എന്ത് പറഞ്ഞാലും " പോളിസി ഇങ്ങനെയാണ് " , " പോളിസി മാറ്റാൻ പറ്റില്ല "  എന്ന മറുപടികൾ മാത്രമായപ്പോൾ ഞാൻ ഏറെ ഭയന്ന കുഞ്ഞുംപിടുക്ക തന്നെ എന്റെ മെയിൽ ഐ ഡി ആയി മാറി. പ്രജിത്ത് ഡോട്ട് കുഞ്ഞുംപിടുക്ക @ഇൻഫോസിസ് ഡോട്ട് കോം ആയി ഞാൻ തളയ്ക്കപ്പെട്ടു.

പഴയ കമ്പനിയിലെ പോലെ പൊങ്കാല ഇടാൻ ഒരു അവസരം ഞാൻ ആയി ഉണ്ടാക്കി കൊടുക്കേണ്ട എന്നോർത്തു സൊ കോൾഡ് മലയാളീസിൽ നിന്നും ഞാൻ പരമാവധി ഓടിയൊളിച്ചു. എങ്കിലും ചില വിരുതൻമാർ മണത്തറിഞ്ഞു അടുത്ത് വന്നു " ഹായ് കുഞ്ഞും പീടിക" , " ഹായ് പിടുക്കാ " " ഹായ് കുന്നിൻ പീടിക" എന്നൊക്കെ തോണ്ടിയിട്ട് പോകാൻ ഒരു വൈക്ലഭ്യവും കാണിച്ചില്ല.

അമേരിക്കയിലെ സായിപ്പൻമ്മാരുമായുള്ള ടെലിഫോൺ  മീറ്റിങ്ങിൽ ആയിരുന്നു ഏറ്റവും രസം. കുഞ്ഞും പിടുക്കയിലെ "ഞ്ഞ" എന്ന ത്രയംബക വില്ലൊടിക്കാനായി ഭൂമി അമേരിക്കയിൽ നിന്നും ഒരു കൂട്ടം സായിപ്പൻമ്മാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വില്ലൊടിക്കാൻ പോയിട്ട് ഒന്നനക്കാൻ പോലും പറ്റാതെ ഇന്ത്യയുടെ ഈ വീരപുത്രന് മുന്നിൽ കുമ്പിട്ടപ്പോൾ ഭാരതാംബയുടെ യശസ്സ് പാറി പറന്നുകാണണം.   ഒടുവിൽ അവർ " മിസ്റ്റർ എം കെ " എന്ന സുന്ദരമായ രണ്ടക്ഷരത്തിൽ സമരസപ്പെട്ടു.

കാലം കുറെ മുന്നോട്ടു പോയപ്പോൾ ഞാൻ  വീണ്ടും കമ്പനി ചാടി. പുതിയ കമ്പനി എന്നെ ഓൺസൈറ്റ് എന്നും പറഞ്ഞു അമേരിക്കയിലേക്ക് കേറ്റിവിട്ടു.പല എയർപോർട്ടിലും ഡിപാർചർ ടെർമിനലിൽ എന്റെ പേര് ഉറക്കെ വിളിച്ചത് എന്റെ ശരിക്കും പേരുമായി പുലബന്ധം പോലും ഇല്ലാത്ത രീതിയിൽ ആയിരുന്നു. എന്റെ പേരിന്റെ എല്ലാ അവസ്ഥാന്തരങ്ങളും ഞാൻ നേരിട്ട് കണ്ടത് അവിടെ വെച്ചായിരുന്നു. പിന്നീട് അമേരിക്കയിലെ ഓഫീസിൽ എത്തിയപ്പോഴും ,പല സായിപ്പൻമ്മാരും അക്ഷരങ്ങൾ കൂട്ടിച്ചൊല്ലാൻ പറ്റാത്ത  കിടാങ്ങളെ പോലെ  വിഷമിക്കുന്ന വേളയിൽ ഞാൻ രക്ഷകനെ പോലെ അവതരിച്ചു പറഞ്ഞു " യു കാൻ കോൾ  മി എം കെ ".

അങ്ങനെ കുഞ്ഞുംപിടുക്കയുമായുള്ള മൽപ്പിടുത്തം ഇപ്പഴും തുടരുന്നു. തറവാട്ടു പേരാണിത് എന്നതിൽ കവിഞ്ഞു  എങ്ങനെ ഇത് വന്നു , എന്താണിതിന്റെ അർഥം എന്നൊന്നും എനിക്ക് ഇപ്പഴും അറിയില്ല.ഇനി കുഴപ്പമില്ല പേരിലെ ഒരു കൗതകമായി അതവിടെ അങ്ങനെ കിടക്കട്ടെ എന്ന് ഞാനുംകരുതി . ഹോ  ബാക്കി എല്ലാം അറിയണ പോലെ !





                    

2017, ജനുവരി 6, വെള്ളിയാഴ്‌ച

ഓറഞ്ച് ഗൺ

"ഷാരൂട്ടാ ,, മോനെ ..എണീക്ക് . ഇപ്പൊ വാൻ വരൂലേ " ചിരട്ടപ്പുട്ട് അടുപ്പത്തു വെച്ച് , തിളച്ചു പൊങ്ങുന്ന പാൽ ഓഫ് ചെയ്ത് കൊണ്ട് രൂപ  അടുക്കളയിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു .


ഡിസംബറിലെ ഈ തണുത്ത വെളുപ്പാൻ കാലത്ത് പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുന്ന മൂന്ന് വയസ്സുകാരൻ ഷാരവിനെ അമ്മയുടെ ആ അലാറം സ്പർശിച്ചതേയില്ല.

ബ്രേക്ക് ഫാസ്റ്റ് പാകം ചെയ്യുന്ന തിരക്കിലാണ് രൂപ. രാവിലെ എഴുന്നേറ്റാൽ പിന്നെ തുടങ്ങുകയായി അങ്കം. ആദ്യം ഭർത്താവിനു ഓഫീസിൽ പോകാനുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കണം, ഭർത്താവ് പോയി കഴിയുമ്പോഴേക്കും പുത്രന്റെ ഊഴം തുടങ്ങും. നഴ്സറി സ്കൂൾ വാൻ 8 .30 നു വരും. അപ്പഴേക്കും അവനെ പല്ലു തേപ്പിച്ച് , കുളിപ്പിച്ച് , യൂണിഫോം ഇട്ടുകൊടുത്ത് ഭക്ഷണം കഴിപ്പിച്ച് റെഡി ആക്കി നിർത്തണം. അവനും കൂടി പോയ് കഴിഞ്ഞാൽ പിന്നെ ഉത്സവപ്പിറ്റേന്ന് എന്ന് പറഞ്ഞപോലെ ആണ് വീടിന്റെ അവസ്ഥ. എല്ലാം ഒന്നടുക്കി വെച്ച വൃത്തിയാക്കി വെച്ചിട്ടു വേണം അവൾക്ക് ഒന്ന് നെടുവീർപ്പിടാൻ !


  ആദ്യ വിളിക്ക് തന്നെ ഷാരൂട്ടൻ അങ്ങനെ എഴുന്നേറ്റ് വരും എന്നു  അവൾ കരുതുന്നില്ലപക്ഷെ അപ്പോൾ   രണ്ടാമത്തെയും മൂന്നാമത്തെയും വിളി വിളിക്കണമെങ്കിൽ ആദ്യ വിളി സംഭവിക്കണമല്ലോ. അതുകൊണ്ട് വിളിച്ചു എന്ന് മാത്രം.

ഒരേ കോളേജിലെ രണ്ടു വ്യത്യസ്ത കോഴ്‌സുകൾ പഠിച്ചിറങ്ങുന്ന കമിതാക്കളെ പോലെ , ഒരേ അടുപ്പിൽ രണ്ടു ബർണ്ണറുകളിലായി പുട്ടും കടലയും പരസ്പരം കാണാൻ കൊതി പൂണ്ടിരുന്നു. ക്ലാസ് തീരേണ്ട സമയം ആയിട്ടും വിടാതെ ക്ലാസ് തുടരുന്ന ചില സാറമ്മാരെ തങ്ങളുടെ അസ്വസ്ഥത അറിയിക്കാൻ വേണ്ടി  പൊതുവെ നമ്മൾ കാട്ടിക്കൂട്ടുന്ന കലാപരിപാടികളായ ഡെസ്കിനു മുട്ടൽ ,ഉച്ചത്തിൽ നിലത്തു ചെരിപ്പുരക്കൽ , വാച്ചിൽ നോക്കൽ  ഒക്കെ പോലെ പുട്ട്  അല്പം ലോലമായി ആവി വിട്ടപ്പോൾ കടല കുക്കറിലൂടെ ഒരു മയവും  ഇല്ലാതെ പിന്നേം പിന്നേം ചീറ്റികൊണ്ടിരുന്നു .

"ഷാരു .ദാ സേജൽ ഒക്കെ റെഡി ആയി . വേഗം എണീക്ക് മോനെ "

ചുമ്മാ ! ഇതേ ഡയലോഗിൽ പേര് മാത്രം ഷാരവ് എന്നാക്കി  സേജലിനെ അവളുടെ അമ്മയും എഴുന്നേൽപ്പിക്കുന്നുണ്ടാവും . ഉറപ്പല്ലേ

അവന്റെ ക്ലാസ് മേറ്റും , കളിക്കൂട്ടുകാരിയും ബെസ്റ് ഫ്രണ്ടും ആണ് സേജൽ.  പോരാത്തതിന് അവളുടെ വീടും അതെ അപ്പാർട് മെന്റിന്റെ  ഒന്നാം നിലയിൽ തന്നെ ആണ്.സേജലിന്റെ അച്ഛൻ വരുണും ഷാരൂട്ടൻറെ അച്ഛനും പണ്ട് തൊട്ടേ സുഹൃത്തുക്കളും ആണ്. അതുകൊണ്ട് തന്നെ ആണ് ബാംഗ്ലൂരിൽ ഒരേ  അപ്പാർട്ട്മെന്റിൽ   താമസിക്കാൻ തീരുമാനിച്ചതും .

ഇപ്പൊ ഒരു ഞരക്കം കേൾക്കാം ബെഡ്‌റൂമിൽ നിന്നും. ആ വിളിക്ക് ഉള്ള ഒരു അക്‌നോളജ്‌മെന്റ് ആണത്. കണ്ണ് തുറന്നില്ല എങ്കിലുംവലതു പക്ഷം മാറി ഇടതു പക്ഷത്തേക് ഒരു ചായ്‌വ് കാണിച്ചിട്ടുണ്ട്.ഈ സമയത്ത് വീട്ടിലെ ടീവിയിൽ ഏഷ്യാനെറ്റിൽ മുഖ്യമന്ത്രി പിണറായിയെ കുറിച്ചുള്ള വാർത്ത ഉച്ചത്തിൽ മുഴങ്ങുന്നുമുണ്ടായിരുന്നു

കുളിക്കാൻ ഉള്ള വെള്ളവും ചൂടാക്കിയ ശേഷം , ഇനി വൈകിക്കൂടാ എന്ന് തീരുമാനിച്ചുറപ്പിച്ച് രൂപ അവന്റെ കട്ടിലിനടുത്ത് ചെന്ന് നിന്ന് ഒന്ന് നോക്കി .

"എത്ര സുന്ദരമായാണ് അവൻ ഉറങ്ങുന്നത്. ഈശ്വരാ വിളിച്ചുണർത്താൻ ,മനസ്സുണ്ടായിട്ടല്ല ; വേറെ വഴിയില്ലാത്തോണ്ടാ " പല കുരുത്തക്കേടുകൾക്കും ശേഷം  ശാന്തമായി ഉറങ്ങുന്ന ആ മുഖത്തെ നിര്മലത ഒന്നുടെ ആസ്വദിച്ചു കൊണ്ട് , കൊതുകു വല മടക്കി വെച്ച് അവനെ എഴുന്നേൽപ്പിച്ചു.

കുട്ടികൾ ഉണർന്ന്നിരിക്കുമ്പോൾ എങ്ങനേലും പിടിച്ച് ഉറക്കാൻ നോക്കും. എന്നിട്ട് ഉറങ്ങുമ്പോ സങ്കടത്തോടെ പറയും " അയ്യോ പാവം ..ഉറങ്ങുന്ന കണ്ടില്ലേ " എന്ന് .കാലാ കാലങ്ങളിലായി എല്ലാ അമ്മമാർക്കും തോന്നാറുള്ളത് ആ "അത് " തന്നെ അവൾക്കും തോന്നാറുണ്ട് .

മുഖം കഴുകി പല്ലു തേപ്പിച്ച ഉടനെ ഷാരൂട്ടൻ അമ്മയോട് പറഞ്ഞു - "ഓറഞ്ച് ഗൺ വേണം "

അമ്മ മൈൻഡ് ചെയ്തില്ല . ഈയിടെ ആയി അവനു എന്ത് കണ്ടാലും വേണം. ഓരോ ദിവസവും ഓരോ സാധനം വേണം എന്ന് പറഞ്ഞു വാശി പിടിച്ചു കരയലാണ് പുതിയ രീതി . അതുകൊണ്ട് വിഷയം മാറ്റാൻ വേണ്ടി അവൾ പറഞ്ഞു "വാ.. വേഗം കുളിച്ചിട്ട് മോന് പുതിയ ഷർട്ട് ഇടണ്ടേ !" എന്നും പറഞ്ഞു വാരി എടുത്തോണ്ട് അവനെ കുളിമുറിയിലേക്ക് കൊണ്ട് പോയി . കുളി കഴിഞ്ഞ് ഷർട്ട് ഇടുമ്പോഴും അവൻ പറഞ്ഞു - "ഓറഞ്ച് ഗൺ വേണം "

"താരാലോ ... ഭക്ഷണം കഴിച്ചാൽ ഓറഞ്ച് ഗൺ തരാം "

"വേണ്ട .ഇപ്പൊ വേണം "

"ഗൺ തന്നാൽ ഭക്ഷണം കഴിക്കുവോ ? "
അവൻ തല കുലുക്കി സമ്മതിച്ചു.

അവനെ ഭക്ഷണം കഴിപ്പിക്കൽ വലിയ പാടാണ് .ഇത് പോലെ ഉള്ള കൊച്ചു കൊച്ചു ഓഫറുകളിൽ ഒക്കെ പിടിച്ചാണ് ഓരോ നേരവും രൂപ കാര്യം സാധിക്കുന്നത് .

അലമാരിയിൽ നിന്നും ഒരു പഴയ റെഡ് ഗൺ എടുത്തു അവന്റെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു "ഇതല്ലേ മോന്റെ ഗൺ !!! ഇനി വാ ഫുഡ് കഴിക്കു "

ആ ഗൺ ലേക്ക് ഒരു നിമിഷം നോക്കി ,ദേഷ്യത്തോടെ കാൽ നിലത്തു ചവിട്ടി അവൻ പറഞ്ഞു
"ഇത് റെഡ് ഗൺ ആണ്. നിക്ക് ഓറഞ്ച് ഗൺ വേണം"

"കുടുങ്ങി ! ഇവന് ഓറഞ്ചും റെഡും ഒക്കെ തിരിച്ചറിയാറായോ ! ഇവന്റെ അച്ഛൻ ആയിരുന്നേൽ എളുപ്പായിരുന്നു  അങ്ങേർക്ക് പച്ച, മഞ്ഞ , ചോപ്പ്, നീല , കറുപ്പ്, വെള്ള അങ്ങനെ കുറച്ചു വർണ്ണങ്ങൾ മാത്രേ ഉള്ളു. ഓറഞ്ച് , പർപ്പിൾ , മജെണ്ട എന്നൊക്കെ  അവിടെ പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല . ഹും ..ഒരു തരത്തിൽ ആശ്വാസം ഉണ്ട്. ആ കഴിവ് കേടിന്റെ പാരമ്പര്യം അവിടെ തീരുമല്ലോ" -രൂപ മനസ്സിൽ ഓർത്തു . 

"ഓറഞ്ച് ഗൺ ഒ ?  ഏത് ഓറഞ്ച് ഗൺ ! ഇതല്ലേ മോന് അച്ഛൻ വാങ്ങി തന്ന ഗൺ . നല്ല സൂപ്പർ ഗൺ ! "

അവന്റെ വാശി ഇരട്ടിച്ചു "ഇതല്ല... വരുവിന്റെ കയ്യിൽ ഉള്ള ഓറഞ്ച് ഗൺ ആണ് വേണ്ടേ " (വരുണിനെ അവൻ വിളിക്കുന്നത് "വരൂ" എന്നാണു )

അത് ശരി .അപ്പൊ അതാണീ ഓറഞ്ച് ഗൺ ! ഇന്നലെ രാത്രി ഉറക്കത്തിലും   ഷാരൂട്ടൻ ഓറഞ്ച് ഗൺ എന്ന്  പറയുന്നത് രൂപ ഓർത്തെടുത്തു . അപ്പൊ അവൾക്ക് ഒന്നും മനസ്സിലായില്ല എങ്കിലും ഇപ്പോൾ ക്ലിയർ ആയി.വരുവിന്റെ കയ്യിൽ ഇവൻ ഒരു ഓറഞ്ച് ഗൺ കണ്ടിട്ടുണ്ട്.

അവൾ അവന്റെ മുഖത്തു ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു "മോൻ ഈ ഫുഡ് കഴിച്ചാൽ നമുക്ക് വരുവിന്റെ വീട്ടിൽ പോയി ഓറഞ്ച് ഗൺ വാങ്ങാം . പക്ഷെ ഫുഡ് കഴിച്ചാലേ പറ്റു "

അവൻ രമ്യതപ്പെട്ടു.

ഓറഞ്ച് ഗൺ ഉം മനസ്സിൽ പ്രതിഷ്ഠിച്ച് ഷാരൂട്ടൻ  എങ്ങനെയൊക്കെയോ ധ്രിതിയിൽ ഭക്ഷണം കഴിച്ചു . ഇനി ഓപ്പറേഷൻ ഓറഞ്ച് ഗൺ !

അമ്മമ്മയുടെ കൈ പിടിച്ച് പുറത്തിറങ്ങി നടന്നു ചെന്ന് വരുണിന്റെ ഡോർ നു മുട്ടി. സേജലിനെ സ്കൂളിൽ പോകാൻ റെഡി ആക്കുന്ന തിരക്കിലായിരുന്ന വരുൺ പെട്ടെന്ന് തന്നെ വാതിൽ തുറന്നു.

ഒട്ടും വൈകിപ്പിക്കാതെ തന്നെ രൂപ ആവശ്യം ഉന്നയിച്ചു

"വരുണേട്ടാ, ഒന്ന് ആ ഓറഞ്ച് ഗൺ കൊടുക്ക്വോ  ഇവന് ? രാവിലെ എഴുന്നേറ്റപ്പോ തുടങ്ങിയതാ ...വരുവിന്റെ കയ്യിൽ ഉണ്ട് പോലും "

വരുണിനു ഒന്നും മനസ്സിലായില്ല . അത്ഭുതത്തോടെ അവൻ രൂപയെയും ഷാരൂട്ടനെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു

"ഓറഞ്ച് ഗണ്ണോ  ??!!! ഏത് ഓറഞ്ച് ഗൺ ? "

അത് വരെ സംയമനം പാലിച്ചിരുന്ന ഷാരൂട്ടൻ ഉടനെ ഇടപെട്ടു

"വരുവിന്റെ കയ്യിൽ ഉണ്ട്. അവിടെ വെച്ചിട്ടുണ്ട് " എന്നും പറഞ്ഞു അവൻ അലമാരിയിലേക്ക് ചൂണ്ടി.

എല്ലാവരുടെയും ശ്രദ്ധ ഒരു നിമിഷം അങ്ങോട്ട് തിരിഞ്ഞു. അലമാരിയിൽ സാധനങ്ങൾ ഓരോന്നോരായി നോക്കി നോക്കി എല്ലാ കണ്ണുകളും വലഞ്ഞു.

"ഞാൻ അറിയാതെ എന്റെ വീട്ടിൽ ഓറഞ്ച് ഗൺ ഓ !!" ഒരു പിടിയും കിട്ടാതെ വരുണും തെരച്ചിൽ തുടങ്ങി. തിരച്ചിലിന്റെ ദൈർഘ്യം കൂടും തോറും ഷാരൂട്ടൻ അക്ഷമനായി കൊണ്ടിരുന്നു . എങ്കിലും ആ കണ്ണുകളിലെ പ്രതീക്ഷ ജ്വലിച്ചു തന്നെ നിന്ന്.

എന്താണ്  ഇവിടെ നടക്കുന്നത് എന്നറിയാതെ   പകച്ചു നിൽക്കുക യായിരുന്ന സേജൽ നെ നോക്കി ഷാരു പറഞ്ഞു
"ഷാരൂന്റെ ഓറഞ്ച് ഗൺ "
എന്നിട്ട്  അവളെ അലമാരയുടെ ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു.  സത്യം പറഞ്ഞാൽ ഒരുതരം ചൊറിച്ചിൽ ആയിരുന്നു അത്. ആ ചൊറിച്ചിലിനു ഫലവും ഉണ്ടായി.

സേജൽ ഉറക്കെ കരയാൻ തുടങ്ങി. "നിക്കും വേണം ഓറഞ്ച് ഗൺ !!!" ഞാൻ കാണാതെ എന്റെ അച്ഛൻ ഇവന് ഗൺ വാങ്ങി കൊടുത്തോ എന്ന ചിന്ത ആയിരിക്കണം

അവൾ ഓടി ചെന്ന് അച്ഛന്റെ ഒരു കാൽ കെട്ടി പിടിച്ചു കരയാൻ തുടങ്ങി . അത് വരെ പടിക്കൽ നിന്നിരുന്ന ഷാരുട്ടനും , ഇത് കണ്ട ഓടി ചെന്ന് വരുവിന്റെ മറ്റേ കാലും കെട്ടി പിടിച്ച് കരയാൻ തുടങ്ങി.

കാൽ പിടിക്കാത്തതിന്റെ പേരിൽ ഗൺ മിസ്സാവരുതല്ലോ !

ഇനി കൂടുതൽ ഉച്ചത്തിൽ കരയുന്ന ആൾക്കാണ് ഗൺ കിട്ടുന്നത് എങ്കിലോ .. രണ്ടു പേരും മറ്റുസരിച്ച് കരയാൻ തുടങ്ങി . അലമാര മുഴുവൻ തപ്പിയിട്ടും ഓറഞ്ച് ഗൺ പോയിട്ട് ഓറഞ്ചിന്റെ തൊലി പോലും കിട്ടിയില്ല .

ഒരു പ്രശനം തീർക്കാൻ പോയ രൂപ അറിയാതെ  രണ്ടു ദുരന്തങ്ങൾ ഒരുമിച്ച് സൃഷ്ടിച്ച ആഘാതത്തിൽ  പതുക്കെ സ്കൂട്ടാവാൻ ശ്രമിച്ചു . രണ്ടു കാലും മുറുകെ പിടിച്ച് രണ്ടു പിള്ളേരും ഉറക്കെ കരയുന്ന ആ നിസ്സഹായാവസ്ഥയിൽ പെട്ട് പോയ വരുണിന്റെ ദയനീയ നോട്ടത്തിൽ അവൾക്ക് മനം നൊന്തു. നടന്ന കാര്യങ്ങൾ മുഴവൻ അവൾ വിശദീകരിച്ചപ്പോൾ ആണ് രണ്ടു പേർക്കും ആ സത്യം മനസ്സിലായത് . ഷാരൂട്ടൻ സ്വപ്നം കണ്ടതാണീ ഓറഞ്ച് ഗൺ !!! സ്വപ്നത്തിൽ ഒരു പക്ഷെ അത് വരുണിന്റെ കയ്യിൽ ആയിരിക്കാം കണ്ടത് .

സംഗതി അപ്പൊ ക്ലിയർ ആയി.ഹോ  പ്രെശ്നം തീർന്നല്ലോ! രാവിലെ മുതൽ തുടങ്ങിയതാ!

കാര്യം പറഞ്ഞുമനസ്സിലാക്കി കൊടുക്കാനായി പുഞ്ചിരിയോടെ  അവൾ  രണ്ടു പേരെയും അടുത്തേക്ക് വിളിച്ചു ... എന്നിട്ട്  മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു

"ഓറഞ്ച് ഗൺ വരുവിന്റെ കയ്യിൽ ഇല്ല. ഷാരു അത് സ്വപ്നത്തിൽ കണ്ടതാണ് മോനെ"

"അല്ല ...അല്ല... ഇല്ല... ഇല്ല..ഷാരു  കണ്ടു . ഗൺ വേണം " എന്ന് പറഞ്ഞു അവൻ കൂടുതൽ ഉറക്കെ കരയാൻ തുടങ്ങി. പ്രതീക്ഷയോടെ ഇത്രയും നേരം കാത്തിരുന്ന ആ കൊച്ചു മനസ്സിൽ നിന്നും അമ്മ കരുതിയ പോലെ എല്ലാം വളരെ പെട്ടെന്ന് ഉടച്ചുകളയാൻ സാധ്യമല്ലായിരുന്നു.

എത്ര ശ്രമിച്ചിട്ടും അവൾ പറഞ്ഞത് അവൻ ഉൾകൊള്ളാതെ ഇരുന്നപ്പോഴാണ് മറ്റൊരു സത്യം അവൾ തിരിച്ചറിഞ്ഞത് .

സ്വപ്നം എന്ന് പറഞ്ഞാൽ എന്താണെന്ന് അവനറിയില്ല !!!
അതെങ്ങനെ പറഞ്ഞു കൊടുക്കും എന്ന് അവൾക്കും മനസ്സിലായില്ല.

പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു.

ഒടുവിൽ ബലമായി അവനെ പിടിച്ചു വലിച്ചുഅവൾ  മോനെ തന്റെ വീട്ടിലേക്ക് കൊണ്ട് പോയി. അവൻ വളർന്നു വലുതാവുമ്പോൾ സ്വപ്നത്തെ കുറിച്ച് അവനെ ബോധ്യപ്പെടുത്താം എന്നവൾ മനസ്സിൽ കരുതി. ഇതൊന്നും മനസ്സിലാവാതെ ഷാരൂട്ടൻ കരഞ്ഞു കരഞ്ഞു  തളർന്നുറങ്ങി.അതിന്റെ ബാക്കി പത്രമെന്നോണം അവൻ പോകുന്നത് നോക്കി കണ്ണീരൊലിപ്പിച്ച് സേജലും വാതിൽക്കൽ തന്നെ നിന്നു.






2015, ഡിസംബർ 28, തിങ്കളാഴ്‌ച

ക്ലാസ്സ്‌റൂം തമാശകൾ - 1



രതീശന്‍ മാഷ് ക്ലാസ്സിലേക്ക് കേറി വന്നു. ക്ലാസ്സിലെ ശബ്ദ കോലാഹലങ്ങള്‍ കുറഞ്ഞു കുറഞ്ഞു വന്നു. മുന്‍ നിരയിലെ ബെഞ്ചില്‍ ഇരിക്കുന്ന ചിലരോട് അല്പസ്വല്പം കുശലാന്വേഷണങ്ങള്‍ നടത്തിയതിനു ശേഷം മാഷ്‌ ആരുടെയോ കയ്യില്‍ നിന്ന് ഒരു മലയാളം പുസ്തകം വാങ്ങി  കയ്യില്‍ പിടിച്ചു. താളുകള്‍ മറിച്ചു നോക്കി ... എന്നിട്ട് പുസ്തം നടുവേ മടക്കി  ഇടതു  കയ്യില്‍  പിടിച്ചതിനു ശേഷം വലതു കൈ കൊണ്ട് ഒന്ന് ഇസ്തിരി ഇട്ടു. അത് കഴിഞ്ഞു വലതു കയ്യിലെ പെരുവിരലും നടുവിരലും കൂട്ടി ഉരസി ഒരു "ടക്" ശബ്ദം ഉണ്ടാക്കി. എന്നിട്ട് ക്ലാസ്സിനെ നോക്കി ചോദിച്ചു ... 

"അപ്പൊ തുടങ്ങലോ"  

  "തുടങ്ങണ്ട" എന്ന് പറയാന്‍ പറ്റില്ലല്ലോ... എല്ലാവരും തലകുലുക്കി സമ്മതിച്ചു. 

ക്ലാസ്സ്‌ തുടങ്ങി... രതീശന്‍ മാഷ്‌ കത്തി കേറാന്‍ തുടങ്ങി ...കുട്ടികൃഷ്ണമാരാര്‍ കേരളത്തിന്‌ നല്‍കിയ സമഗ്ര സംഭാവനകളെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്. അപ്പൊ ക്ലാസ്സിലെ ബാക്ക് ബെഞ്ചില്‍ ഒരു മുറുമുറുപ്പ് ... മാഷ് ഒരു കണ്ണിട്ടു നോക്കി. മുറുമുറുപ്പ് കുറയുന്നില്ല. കൂടെ എല്ലാവരും തിരിഞ്ഞു നോക്കി. 

ദീപക് അടുത്ത് ഇരിക്കുന്ന ആളോട് കാര്യമായി സംസാരിക്കുകയാണ്. എന്തോ പറഞ്ഞു തര്‍ക്കിക്കുന്നു. ഇടയ്ക്കിടക്ക്  ജനാലയിൽ കൂടി പുറത്തേക്ക് നോക്കുന്നുമുണ്ട്. പുറത്തേക്കു നീട്ടി പിടിച്ച ആ മുഖത്ത് ആകാംക്ഷയും അമ്പരപ്പും മാറി മാറി വരുന്നുണ്ട് . പക്ഷെ ഇത്രയും പേര്‍ തിരിഞ്ഞു നോക്കിയിട്ടും , കുട്ടി കൃഷ്ണമാരാരുടെ സംഭാവനകള്‍ പൊടുന്നനെ നിലച്ചിട്ടും ദീപക്  അറിഞ്ഞതെയില്ല.

 അത്രയും ഗഹനമായ ആ ചർച്ചാ വിഷയം എന്തെന്നറിയാൻ എല്ലാവര്ക്കും ആകാംക്ഷ ആയി.

ക്ലാസ്സ്‌ മുഴുവന്‍ നിശബ്ദമായി ...അടക്കി പിടിച്ചാണെങ്കിലും   ഇപ്പൊ എല്ലാവര്‍ക്കും സംസാരം വ്യക്തമായി കേള്‍ക്കാം. 

ദീപക് : "അത് മാധവേട്ടന്റെ കാറ് തന്ന്യ.."
പ്രവീണ്‍ : "അല്ല  ഡ  " (പതുക്കെ ) 
ദീപക്: "നീ അന്നോടാ പറീന്ന് ? ഒച്ച കേട്ടാല്‍ അനക്കറയ മോനെ.. "

ദൂരെ എവിടുന്നോ സ്കൂൾ അങ്കണം ലക്ഷ്യമാക്കി വരുന്ന  ഏതോ ഒരു കാറിന്റെ ശബ്ദം അടിസ്ഥാനമാക്കിയായിരുന്നു ഈ ഘോരമായ ചർച്ച!

ദേഷ്യംകൊണ്ട് തുടുത്ത രതീശന്‍  മാഷ്‌ ദീപക്കിനെ നോക്കി വിരല്‍ ഞൊടിച്ചു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു ...

 "ദീപക്കേ... പൊറത്ത് പൊയ്ക്കോ"

ദീപക്ക് തറവാടി ആണ്. മാഷ് ഒരു തവണ പറഞ്ഞപ്പോ തന്നെ യാതൊരു മടിയും കൂടാതെ ദീപക് എഴുന്നേറ്റു. പുറത്തേക്ക് പോകാന്‍ വേണ്ടി തുടങ്ങവേ അവസാനമായി ഒന്ന് കൂടി ജനാലയില്‍ കൂടി പുറത്തേക്ക് എത്തി നോക്കി ... എന്നിട്ട് തിളങ്ങുന്ന കണ്ണുകളോടെ  പ്രവീണിനെ നോക്കി പറഞ്ഞു 

"ഞാന്‍ പറഞ്ഞില്ലേ... അത് മാധവേട്ടന്റെ കാറാന്നു ! നോക്ക്.. വണ്ടി അതാ ആട! "

ക്ലാസ്സില്‍ ഒരു കൂട്ട ചിരി ആയിരുന്നു പിന്നെ...ദേഷ്യത്താല്‍ വിറയ്ക്കുന്ന മാഷിന്റെയും  പരിഹാസ ചിരിയോടെ  തുറിച്ചു നോക്കുന്ന പിള്ളേരുടെയും    മുന്നിലൂടെ ഇളിഭ്യനായി ദീപക് പുറത്തേക്ക് നടന്നകന്നു. പക്ഷെ അവന്റെ മനസ്സില്‍ അവന്‍ വിജയശ്രീ ലാളിതന്‍ ആയ സേതുരാമയ്യര്‍ ആയിരുന്നു.

അന്യാധീനപ്പെട്ടു പോകുമായിരുന്ന ഒരു കാറിനു ഉടമസ്ഥനെ കണ്ടെത്താനായ സേതുരാമയ്യര്‍ ! 



                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...