2017, ജനുവരി 6, വെള്ളിയാഴ്‌ച

ഓറഞ്ച് ഗൺ

"ഷാരൂട്ടാ ,, മോനെ ..എണീക്ക് . ഇപ്പൊ വാൻ വരൂലേ " ചിരട്ടപ്പുട്ട് അടുപ്പത്തു വെച്ച് , തിളച്ചു പൊങ്ങുന്ന പാൽ ഓഫ് ചെയ്ത് കൊണ്ട് രൂപ  അടുക്കളയിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു .


ഡിസംബറിലെ ഈ തണുത്ത വെളുപ്പാൻ കാലത്ത് പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുന്ന മൂന്ന് വയസ്സുകാരൻ ഷാരവിനെ അമ്മയുടെ ആ അലാറം സ്പർശിച്ചതേയില്ല.

ബ്രേക്ക് ഫാസ്റ്റ് പാകം ചെയ്യുന്ന തിരക്കിലാണ് രൂപ. രാവിലെ എഴുന്നേറ്റാൽ പിന്നെ തുടങ്ങുകയായി അങ്കം. ആദ്യം ഭർത്താവിനു ഓഫീസിൽ പോകാനുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കണം, ഭർത്താവ് പോയി കഴിയുമ്പോഴേക്കും പുത്രന്റെ ഊഴം തുടങ്ങും. നഴ്സറി സ്കൂൾ വാൻ 8 .30 നു വരും. അപ്പഴേക്കും അവനെ പല്ലു തേപ്പിച്ച് , കുളിപ്പിച്ച് , യൂണിഫോം ഇട്ടുകൊടുത്ത് ഭക്ഷണം കഴിപ്പിച്ച് റെഡി ആക്കി നിർത്തണം. അവനും കൂടി പോയ് കഴിഞ്ഞാൽ പിന്നെ ഉത്സവപ്പിറ്റേന്ന് എന്ന് പറഞ്ഞപോലെ ആണ് വീടിന്റെ അവസ്ഥ. എല്ലാം ഒന്നടുക്കി വെച്ച വൃത്തിയാക്കി വെച്ചിട്ടു വേണം അവൾക്ക് ഒന്ന് നെടുവീർപ്പിടാൻ !


  ആദ്യ വിളിക്ക് തന്നെ ഷാരൂട്ടൻ അങ്ങനെ എഴുന്നേറ്റ് വരും എന്നു  അവൾ കരുതുന്നില്ലപക്ഷെ അപ്പോൾ   രണ്ടാമത്തെയും മൂന്നാമത്തെയും വിളി വിളിക്കണമെങ്കിൽ ആദ്യ വിളി സംഭവിക്കണമല്ലോ. അതുകൊണ്ട് വിളിച്ചു എന്ന് മാത്രം.

ഒരേ കോളേജിലെ രണ്ടു വ്യത്യസ്ത കോഴ്‌സുകൾ പഠിച്ചിറങ്ങുന്ന കമിതാക്കളെ പോലെ , ഒരേ അടുപ്പിൽ രണ്ടു ബർണ്ണറുകളിലായി പുട്ടും കടലയും പരസ്പരം കാണാൻ കൊതി പൂണ്ടിരുന്നു. ക്ലാസ് തീരേണ്ട സമയം ആയിട്ടും വിടാതെ ക്ലാസ് തുടരുന്ന ചില സാറമ്മാരെ തങ്ങളുടെ അസ്വസ്ഥത അറിയിക്കാൻ വേണ്ടി  പൊതുവെ നമ്മൾ കാട്ടിക്കൂട്ടുന്ന കലാപരിപാടികളായ ഡെസ്കിനു മുട്ടൽ ,ഉച്ചത്തിൽ നിലത്തു ചെരിപ്പുരക്കൽ , വാച്ചിൽ നോക്കൽ  ഒക്കെ പോലെ പുട്ട്  അല്പം ലോലമായി ആവി വിട്ടപ്പോൾ കടല കുക്കറിലൂടെ ഒരു മയവും  ഇല്ലാതെ പിന്നേം പിന്നേം ചീറ്റികൊണ്ടിരുന്നു .

"ഷാരു .ദാ സേജൽ ഒക്കെ റെഡി ആയി . വേഗം എണീക്ക് മോനെ "

ചുമ്മാ ! ഇതേ ഡയലോഗിൽ പേര് മാത്രം ഷാരവ് എന്നാക്കി  സേജലിനെ അവളുടെ അമ്മയും എഴുന്നേൽപ്പിക്കുന്നുണ്ടാവും . ഉറപ്പല്ലേ

അവന്റെ ക്ലാസ് മേറ്റും , കളിക്കൂട്ടുകാരിയും ബെസ്റ് ഫ്രണ്ടും ആണ് സേജൽ.  പോരാത്തതിന് അവളുടെ വീടും അതെ അപ്പാർട് മെന്റിന്റെ  ഒന്നാം നിലയിൽ തന്നെ ആണ്.സേജലിന്റെ അച്ഛൻ വരുണും ഷാരൂട്ടൻറെ അച്ഛനും പണ്ട് തൊട്ടേ സുഹൃത്തുക്കളും ആണ്. അതുകൊണ്ട് തന്നെ ആണ് ബാംഗ്ലൂരിൽ ഒരേ  അപ്പാർട്ട്മെന്റിൽ   താമസിക്കാൻ തീരുമാനിച്ചതും .

ഇപ്പൊ ഒരു ഞരക്കം കേൾക്കാം ബെഡ്‌റൂമിൽ നിന്നും. ആ വിളിക്ക് ഉള്ള ഒരു അക്‌നോളജ്‌മെന്റ് ആണത്. കണ്ണ് തുറന്നില്ല എങ്കിലുംവലതു പക്ഷം മാറി ഇടതു പക്ഷത്തേക് ഒരു ചായ്‌വ് കാണിച്ചിട്ടുണ്ട്.ഈ സമയത്ത് വീട്ടിലെ ടീവിയിൽ ഏഷ്യാനെറ്റിൽ മുഖ്യമന്ത്രി പിണറായിയെ കുറിച്ചുള്ള വാർത്ത ഉച്ചത്തിൽ മുഴങ്ങുന്നുമുണ്ടായിരുന്നു

കുളിക്കാൻ ഉള്ള വെള്ളവും ചൂടാക്കിയ ശേഷം , ഇനി വൈകിക്കൂടാ എന്ന് തീരുമാനിച്ചുറപ്പിച്ച് രൂപ അവന്റെ കട്ടിലിനടുത്ത് ചെന്ന് നിന്ന് ഒന്ന് നോക്കി .

"എത്ര സുന്ദരമായാണ് അവൻ ഉറങ്ങുന്നത്. ഈശ്വരാ വിളിച്ചുണർത്താൻ ,മനസ്സുണ്ടായിട്ടല്ല ; വേറെ വഴിയില്ലാത്തോണ്ടാ " പല കുരുത്തക്കേടുകൾക്കും ശേഷം  ശാന്തമായി ഉറങ്ങുന്ന ആ മുഖത്തെ നിര്മലത ഒന്നുടെ ആസ്വദിച്ചു കൊണ്ട് , കൊതുകു വല മടക്കി വെച്ച് അവനെ എഴുന്നേൽപ്പിച്ചു.

കുട്ടികൾ ഉണർന്ന്നിരിക്കുമ്പോൾ എങ്ങനേലും പിടിച്ച് ഉറക്കാൻ നോക്കും. എന്നിട്ട് ഉറങ്ങുമ്പോ സങ്കടത്തോടെ പറയും " അയ്യോ പാവം ..ഉറങ്ങുന്ന കണ്ടില്ലേ " എന്ന് .കാലാ കാലങ്ങളിലായി എല്ലാ അമ്മമാർക്കും തോന്നാറുള്ളത് ആ "അത് " തന്നെ അവൾക്കും തോന്നാറുണ്ട് .

മുഖം കഴുകി പല്ലു തേപ്പിച്ച ഉടനെ ഷാരൂട്ടൻ അമ്മയോട് പറഞ്ഞു - "ഓറഞ്ച് ഗൺ വേണം "

അമ്മ മൈൻഡ് ചെയ്തില്ല . ഈയിടെ ആയി അവനു എന്ത് കണ്ടാലും വേണം. ഓരോ ദിവസവും ഓരോ സാധനം വേണം എന്ന് പറഞ്ഞു വാശി പിടിച്ചു കരയലാണ് പുതിയ രീതി . അതുകൊണ്ട് വിഷയം മാറ്റാൻ വേണ്ടി അവൾ പറഞ്ഞു "വാ.. വേഗം കുളിച്ചിട്ട് മോന് പുതിയ ഷർട്ട് ഇടണ്ടേ !" എന്നും പറഞ്ഞു വാരി എടുത്തോണ്ട് അവനെ കുളിമുറിയിലേക്ക് കൊണ്ട് പോയി . കുളി കഴിഞ്ഞ് ഷർട്ട് ഇടുമ്പോഴും അവൻ പറഞ്ഞു - "ഓറഞ്ച് ഗൺ വേണം "

"താരാലോ ... ഭക്ഷണം കഴിച്ചാൽ ഓറഞ്ച് ഗൺ തരാം "

"വേണ്ട .ഇപ്പൊ വേണം "

"ഗൺ തന്നാൽ ഭക്ഷണം കഴിക്കുവോ ? "
അവൻ തല കുലുക്കി സമ്മതിച്ചു.

അവനെ ഭക്ഷണം കഴിപ്പിക്കൽ വലിയ പാടാണ് .ഇത് പോലെ ഉള്ള കൊച്ചു കൊച്ചു ഓഫറുകളിൽ ഒക്കെ പിടിച്ചാണ് ഓരോ നേരവും രൂപ കാര്യം സാധിക്കുന്നത് .

അലമാരിയിൽ നിന്നും ഒരു പഴയ റെഡ് ഗൺ എടുത്തു അവന്റെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു "ഇതല്ലേ മോന്റെ ഗൺ !!! ഇനി വാ ഫുഡ് കഴിക്കു "

ആ ഗൺ ലേക്ക് ഒരു നിമിഷം നോക്കി ,ദേഷ്യത്തോടെ കാൽ നിലത്തു ചവിട്ടി അവൻ പറഞ്ഞു
"ഇത് റെഡ് ഗൺ ആണ്. നിക്ക് ഓറഞ്ച് ഗൺ വേണം"

"കുടുങ്ങി ! ഇവന് ഓറഞ്ചും റെഡും ഒക്കെ തിരിച്ചറിയാറായോ ! ഇവന്റെ അച്ഛൻ ആയിരുന്നേൽ എളുപ്പായിരുന്നു  അങ്ങേർക്ക് പച്ച, മഞ്ഞ , ചോപ്പ്, നീല , കറുപ്പ്, വെള്ള അങ്ങനെ കുറച്ചു വർണ്ണങ്ങൾ മാത്രേ ഉള്ളു. ഓറഞ്ച് , പർപ്പിൾ , മജെണ്ട എന്നൊക്കെ  അവിടെ പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല . ഹും ..ഒരു തരത്തിൽ ആശ്വാസം ഉണ്ട്. ആ കഴിവ് കേടിന്റെ പാരമ്പര്യം അവിടെ തീരുമല്ലോ" -രൂപ മനസ്സിൽ ഓർത്തു . 

"ഓറഞ്ച് ഗൺ ഒ ?  ഏത് ഓറഞ്ച് ഗൺ ! ഇതല്ലേ മോന് അച്ഛൻ വാങ്ങി തന്ന ഗൺ . നല്ല സൂപ്പർ ഗൺ ! "

അവന്റെ വാശി ഇരട്ടിച്ചു "ഇതല്ല... വരുവിന്റെ കയ്യിൽ ഉള്ള ഓറഞ്ച് ഗൺ ആണ് വേണ്ടേ " (വരുണിനെ അവൻ വിളിക്കുന്നത് "വരൂ" എന്നാണു )

അത് ശരി .അപ്പൊ അതാണീ ഓറഞ്ച് ഗൺ ! ഇന്നലെ രാത്രി ഉറക്കത്തിലും   ഷാരൂട്ടൻ ഓറഞ്ച് ഗൺ എന്ന്  പറയുന്നത് രൂപ ഓർത്തെടുത്തു . അപ്പൊ അവൾക്ക് ഒന്നും മനസ്സിലായില്ല എങ്കിലും ഇപ്പോൾ ക്ലിയർ ആയി.വരുവിന്റെ കയ്യിൽ ഇവൻ ഒരു ഓറഞ്ച് ഗൺ കണ്ടിട്ടുണ്ട്.

അവൾ അവന്റെ മുഖത്തു ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു "മോൻ ഈ ഫുഡ് കഴിച്ചാൽ നമുക്ക് വരുവിന്റെ വീട്ടിൽ പോയി ഓറഞ്ച് ഗൺ വാങ്ങാം . പക്ഷെ ഫുഡ് കഴിച്ചാലേ പറ്റു "

അവൻ രമ്യതപ്പെട്ടു.

ഓറഞ്ച് ഗൺ ഉം മനസ്സിൽ പ്രതിഷ്ഠിച്ച് ഷാരൂട്ടൻ  എങ്ങനെയൊക്കെയോ ധ്രിതിയിൽ ഭക്ഷണം കഴിച്ചു . ഇനി ഓപ്പറേഷൻ ഓറഞ്ച് ഗൺ !

അമ്മമ്മയുടെ കൈ പിടിച്ച് പുറത്തിറങ്ങി നടന്നു ചെന്ന് വരുണിന്റെ ഡോർ നു മുട്ടി. സേജലിനെ സ്കൂളിൽ പോകാൻ റെഡി ആക്കുന്ന തിരക്കിലായിരുന്ന വരുൺ പെട്ടെന്ന് തന്നെ വാതിൽ തുറന്നു.

ഒട്ടും വൈകിപ്പിക്കാതെ തന്നെ രൂപ ആവശ്യം ഉന്നയിച്ചു

"വരുണേട്ടാ, ഒന്ന് ആ ഓറഞ്ച് ഗൺ കൊടുക്ക്വോ  ഇവന് ? രാവിലെ എഴുന്നേറ്റപ്പോ തുടങ്ങിയതാ ...വരുവിന്റെ കയ്യിൽ ഉണ്ട് പോലും "

വരുണിനു ഒന്നും മനസ്സിലായില്ല . അത്ഭുതത്തോടെ അവൻ രൂപയെയും ഷാരൂട്ടനെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു

"ഓറഞ്ച് ഗണ്ണോ  ??!!! ഏത് ഓറഞ്ച് ഗൺ ? "

അത് വരെ സംയമനം പാലിച്ചിരുന്ന ഷാരൂട്ടൻ ഉടനെ ഇടപെട്ടു

"വരുവിന്റെ കയ്യിൽ ഉണ്ട്. അവിടെ വെച്ചിട്ടുണ്ട് " എന്നും പറഞ്ഞു അവൻ അലമാരിയിലേക്ക് ചൂണ്ടി.

എല്ലാവരുടെയും ശ്രദ്ധ ഒരു നിമിഷം അങ്ങോട്ട് തിരിഞ്ഞു. അലമാരിയിൽ സാധനങ്ങൾ ഓരോന്നോരായി നോക്കി നോക്കി എല്ലാ കണ്ണുകളും വലഞ്ഞു.

"ഞാൻ അറിയാതെ എന്റെ വീട്ടിൽ ഓറഞ്ച് ഗൺ ഓ !!" ഒരു പിടിയും കിട്ടാതെ വരുണും തെരച്ചിൽ തുടങ്ങി. തിരച്ചിലിന്റെ ദൈർഘ്യം കൂടും തോറും ഷാരൂട്ടൻ അക്ഷമനായി കൊണ്ടിരുന്നു . എങ്കിലും ആ കണ്ണുകളിലെ പ്രതീക്ഷ ജ്വലിച്ചു തന്നെ നിന്ന്.

എന്താണ്  ഇവിടെ നടക്കുന്നത് എന്നറിയാതെ   പകച്ചു നിൽക്കുക യായിരുന്ന സേജൽ നെ നോക്കി ഷാരു പറഞ്ഞു
"ഷാരൂന്റെ ഓറഞ്ച് ഗൺ "
എന്നിട്ട്  അവളെ അലമാരയുടെ ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു.  സത്യം പറഞ്ഞാൽ ഒരുതരം ചൊറിച്ചിൽ ആയിരുന്നു അത്. ആ ചൊറിച്ചിലിനു ഫലവും ഉണ്ടായി.

സേജൽ ഉറക്കെ കരയാൻ തുടങ്ങി. "നിക്കും വേണം ഓറഞ്ച് ഗൺ !!!" ഞാൻ കാണാതെ എന്റെ അച്ഛൻ ഇവന് ഗൺ വാങ്ങി കൊടുത്തോ എന്ന ചിന്ത ആയിരിക്കണം

അവൾ ഓടി ചെന്ന് അച്ഛന്റെ ഒരു കാൽ കെട്ടി പിടിച്ചു കരയാൻ തുടങ്ങി . അത് വരെ പടിക്കൽ നിന്നിരുന്ന ഷാരുട്ടനും , ഇത് കണ്ട ഓടി ചെന്ന് വരുവിന്റെ മറ്റേ കാലും കെട്ടി പിടിച്ച് കരയാൻ തുടങ്ങി.

കാൽ പിടിക്കാത്തതിന്റെ പേരിൽ ഗൺ മിസ്സാവരുതല്ലോ !

ഇനി കൂടുതൽ ഉച്ചത്തിൽ കരയുന്ന ആൾക്കാണ് ഗൺ കിട്ടുന്നത് എങ്കിലോ .. രണ്ടു പേരും മറ്റുസരിച്ച് കരയാൻ തുടങ്ങി . അലമാര മുഴുവൻ തപ്പിയിട്ടും ഓറഞ്ച് ഗൺ പോയിട്ട് ഓറഞ്ചിന്റെ തൊലി പോലും കിട്ടിയില്ല .

ഒരു പ്രശനം തീർക്കാൻ പോയ രൂപ അറിയാതെ  രണ്ടു ദുരന്തങ്ങൾ ഒരുമിച്ച് സൃഷ്ടിച്ച ആഘാതത്തിൽ  പതുക്കെ സ്കൂട്ടാവാൻ ശ്രമിച്ചു . രണ്ടു കാലും മുറുകെ പിടിച്ച് രണ്ടു പിള്ളേരും ഉറക്കെ കരയുന്ന ആ നിസ്സഹായാവസ്ഥയിൽ പെട്ട് പോയ വരുണിന്റെ ദയനീയ നോട്ടത്തിൽ അവൾക്ക് മനം നൊന്തു. നടന്ന കാര്യങ്ങൾ മുഴവൻ അവൾ വിശദീകരിച്ചപ്പോൾ ആണ് രണ്ടു പേർക്കും ആ സത്യം മനസ്സിലായത് . ഷാരൂട്ടൻ സ്വപ്നം കണ്ടതാണീ ഓറഞ്ച് ഗൺ !!! സ്വപ്നത്തിൽ ഒരു പക്ഷെ അത് വരുണിന്റെ കയ്യിൽ ആയിരിക്കാം കണ്ടത് .

സംഗതി അപ്പൊ ക്ലിയർ ആയി.ഹോ  പ്രെശ്നം തീർന്നല്ലോ! രാവിലെ മുതൽ തുടങ്ങിയതാ!

കാര്യം പറഞ്ഞുമനസ്സിലാക്കി കൊടുക്കാനായി പുഞ്ചിരിയോടെ  അവൾ  രണ്ടു പേരെയും അടുത്തേക്ക് വിളിച്ചു ... എന്നിട്ട്  മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു

"ഓറഞ്ച് ഗൺ വരുവിന്റെ കയ്യിൽ ഇല്ല. ഷാരു അത് സ്വപ്നത്തിൽ കണ്ടതാണ് മോനെ"

"അല്ല ...അല്ല... ഇല്ല... ഇല്ല..ഷാരു  കണ്ടു . ഗൺ വേണം " എന്ന് പറഞ്ഞു അവൻ കൂടുതൽ ഉറക്കെ കരയാൻ തുടങ്ങി. പ്രതീക്ഷയോടെ ഇത്രയും നേരം കാത്തിരുന്ന ആ കൊച്ചു മനസ്സിൽ നിന്നും അമ്മ കരുതിയ പോലെ എല്ലാം വളരെ പെട്ടെന്ന് ഉടച്ചുകളയാൻ സാധ്യമല്ലായിരുന്നു.

എത്ര ശ്രമിച്ചിട്ടും അവൾ പറഞ്ഞത് അവൻ ഉൾകൊള്ളാതെ ഇരുന്നപ്പോഴാണ് മറ്റൊരു സത്യം അവൾ തിരിച്ചറിഞ്ഞത് .

സ്വപ്നം എന്ന് പറഞ്ഞാൽ എന്താണെന്ന് അവനറിയില്ല !!!
അതെങ്ങനെ പറഞ്ഞു കൊടുക്കും എന്ന് അവൾക്കും മനസ്സിലായില്ല.

പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു.

ഒടുവിൽ ബലമായി അവനെ പിടിച്ചു വലിച്ചുഅവൾ  മോനെ തന്റെ വീട്ടിലേക്ക് കൊണ്ട് പോയി. അവൻ വളർന്നു വലുതാവുമ്പോൾ സ്വപ്നത്തെ കുറിച്ച് അവനെ ബോധ്യപ്പെടുത്താം എന്നവൾ മനസ്സിൽ കരുതി. ഇതൊന്നും മനസ്സിലാവാതെ ഷാരൂട്ടൻ കരഞ്ഞു കരഞ്ഞു  തളർന്നുറങ്ങി.അതിന്റെ ബാക്കി പത്രമെന്നോണം അവൻ പോകുന്നത് നോക്കി കണ്ണീരൊലിപ്പിച്ച് സേജലും വാതിൽക്കൽ തന്നെ നിന്നു.






12 അഭിപ്രായങ്ങൾ:

  1. എങ്കിലുംവലതു പക്ഷം മാറി ഇടതു പക്ഷത്തേക് ഒരു ചായ്‌വ് കാണിച്ചിട്ടുണ്ട്. - അതുണ്ടായില്ലേലെ അതിശയമുള്ളു.

    മറുപടിഇല്ലാതാക്കൂ
  2. അവൾ ഓടി ചെന്ന് അച്ഛന്റെ ഒരു കാൽ കെട്ടി പിടിച്ചു കരയാൻ തുടങ്ങി . അത് വരെ പടിക്കൽ നിന്നിരുന്ന ഷാരുട്ടനും , ഇത് കണ്ട ഓടി ചെന്ന് വരുവിന്റെ മറ്റേ കാലും കെട്ടി പിടിച്ച് കരയാൻ തുടങ്ങി.

    കാൽ പിടിക്കാത്തതിന്റെ പേരിൽ ഗൺ മിസ്സാവരുതല്ലോ !

    Super aayittundu ��

    മറുപടിഇല്ലാതാക്കൂ
  3. മഹേഷിന്റെ ബ്ലോഗിൽ നിന്നും ലിങ്ക്‌ കണ്ട വന്നതാണു.വന്നത്‌ മോശമായില്ല.നല്ല കഥ.നല്ല ശൈലി എന്ന് പറയാൻ പറ്റില്ലെങ്കിലും വായനാസുഖമുണ്ട്‌.എഴുതും എന്ന് കരുതി ഫോളോ ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  4. നന്ദി സുധി . കൂടുതൽ എഴുതാൻ പറ്റും എന്ന് ഞാനും വിശ്വസിക്കുന്നു :)

    മറുപടിഇല്ലാതാക്കൂ
  5. ഒരേ കോളേജിലെ രണ്ടു വ്യത്യസ്ത കോഴ്‌സുകൾ പഠിച്ചിറങ്ങുന്ന കമിതാക്കളെ പോലെ , ഒരേ അടുപ്പിൽ രണ്ടു ബർണ്ണറുകളിലായി പുട്ടും കടലയും പരസ്പരം കാണാൻ കൊതി പൂണ്ടിരുന്നു.

    ഈ ഉപമ എനിക്കിഷ്ടമായി..

    മറുപടിഇല്ലാതാക്കൂ
  6. വെറും വെറുതെയാണെങ്കിലും എഴുത്തിൽ
    ഒരു വരമുള്ളതുകൊണ്ട് എല്ലാം വളരെ നന്നായി
    അവതരിപ്പിച്ചിട്ടുണ്ട് കേട്ടോ ഗെഡി

    മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കാൻ

                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...