2018 ഫെബ്രുവരി 1, വ്യാഴാഴ്‌ച

"കാർ എൻജിൻ ഔട്ട് കമ്പ്ലീറ്റ്‌ലി "


സായം സന്ധ്യ നേരത്ത് പൊടിക്കാറ്റ് ഏറ്റ് , വാഹനങ്ങളുടെ  പുകയും ശ്വസിച്ച് , തട്ടുകടയിലെ പാന്‍ പരാഗിന്‍റെ  മണമുള്ള ചായയും നുണഞ്ഞുകൊണ്ട് ഹോണ്‍ അടി ശബ്ദങ്ങളും അസ്വദിച്ചു  നില്‍ക്കുമ്പോഴാണ് ആ വാര്‍ത്ത എന്നെ തേടിയെത്തിയത് .

സഹമുറിയനായ നന്ദന്‍ കാര്‍ വാങ്ങിക്കാന്‍ പോകുന്നു !

ഫ്തൂ ... ആ ചായ ഞാന്‍ തുപ്പികളഞ്ഞു.

ഡസ്പ് !!!

കൂടെയുള്ളവന്‍ നല്ല നിലയില്‍ എത്തുന്നു എന്നറിയുമ്പോള്‍ മനസ്സിലുണ്ടാവുന്ന വ്യസനവും നമ്മളെ കൊണ്ട് ഇതൊന്നും പറ്റുന്നില്ലല്ലോ എന്നറിയുമ്പോ ഉണ്ടാവുന്ന നിരാശയും എന്നില്‍ പൊട്ടി മുളച്ചു ."രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലെറ്റുന്നതും ഭവാന്‍" - പണ്ട് രാധ ടീച്ചര്‍ ചൊല്ലിത്തന്ന മലയാളം കവിത മനസ്സില്‍ ഓടിയെത്തി.

സുഖ ഭോഗങ്ങള്‍ ക്ഷണപ്രഭാചന്ജലങ്ങള്‍ ആണെന്ന കവി വചനം പലവട്ടം മനസ്സില്‍ ഉരുവിട്ടെങ്കിലും മനസ്സിന് തീരെ ആശ്വാസം ലഭിച്ചില്ല എന്ന് മാത്രമല്ല കാര്‍ ഓടിച്ചോണ്ട് പോകുന്ന നന്ദന്റെ മുഖം മനസ്സില്‍ തെളിഞ്ഞു വരികയും ചെയ്തു

അല്‍പ നേരത്തിനു ശേഷം ഞാന്‍ യാതാർത്ഥ്യവുമായി പൊരുത്തപ്പെട്ടു. നമുക്ക് തോൽപ്പിക്കാൻ പറ്റാത്തതിനോട് യുദ്ധം പ്രഖ്യാപിച്ചിട്ട് കാര്യമില്ല. അപ്പോൾ രമ്യതയിൽ പോകുന്നതാണ് നല്ലത് അതാണ് ലോക നിയമം.

എന്നിലെ ഡ്രൈവിംഗ് സ്വപ്നങ്ങളെ ഞാൻ  ഉദ്ദീപിപ്പിച്ചു . ഡ്രൈവിംഗ് പഠിക്കാനുള്ള ഏറെ നാളത്തെ ആഗ്രഹം കൂടിയാണ് പൂവണിയുന്നത്. അങ്ങനെ രണ്ടു പേരും ഡ്രൈവിംഗ് ക്ലാസ്സിലൊക്കെ പോയി വിജയകരമായി ലൈസൻസ് നേടി എടുത്തു.

കാർ ഓടിക്കാൻ പഠിച്ചതും ലൈസൻസ് കിട്ടിയതും എല്ലാം വെറും മൂന്ന് ആഴ്ച മുന്നേ മാത്രം ആയതുകൊണ്ട് ആ സമയത്തെ ഓട്ടം ശരിക്കും രസകരമായിരുന്നു. ജീവിതത്തിൽ  എന്ത് കാര്യവും പഠിച്ചു വരുന്ന ആ സമയത്ത്, അല്ലെങ്കിൽ പഠിച്ചു കഴിഞ്ഞ ഉടനെയുള്ള കുറച്ചുനാൾ ആയിരിക്കും ഏറ്റവും ആസ്വാദ്യകരം. അതിൽ തഴക്കവും പഴക്കവും നേടിക്കഴിഞ്ഞാൽ മറ്റെല്ലാ കാര്യങ്ങളും പോലെ അതും നിത്യ  ജീവിതത്തിന്റെ ഭാഗമാകുന്നതു കൊണ്ടാവാം  അതിലെ രസം അവിടെ തീരുന്നു. ആദ്യമായി സൈക്കിൾ ഉരുട്ടിയപ്പോഴും പിന്നെ അത്  ഓടിക്കാൻ പഠിച്ചപ്പോഴും ഉണ്ടായിരുന്ന ത്രില്ല് പിന്നീടൊരിക്കലും സൈക്കിളിൽ പോകുമ്പോൾ ഉണ്ടായിരുന്നില്ല. അത് പോലെ പലതിലും.

വണ്ടി നന്ദന്റേത് ആയിരുന്നെങ്കിലും, അവൻ എടുക്കാത്ത ദിവസങ്ങളിൽ എല്ലാം ഞാൻ അതും എടുത്തോണ്ട് ഓഫീസിൽ പോകുമായിരുന്നു.വെറും മൂന്നാഴ്ച തഴക്കമുള്ള ഡ്രൈവർ ആണ് നമ്മൾ എന്നത് ആർക്കും തോന്നാൻ പാടില്ല എന്ന കോംപ്ലക്സ് ഉണ്ടായിരുന്നത് കൊണ്ട്  ഒരു കൂൾ ഡ്രൈവർ ആണെന്നും വര്ഷങ്ങളായി വണ്ടി ഓടിക്കുന്നവൻ ആണെന്നും ഉള്ള ഒരു തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കാനായി - വെറുതെ ഇരിക്കുമ്പോൾ പുതിയ കാറുകളുടെ ഫീച്ചറുകൾ ഗൂഗിളിൽ നോക്കി പഠിച്ചു മനസ്സിൽ വെച്ച് നാലുപേർ കൂടുന്നെടുത്തു ചെന്ന് സ്വന്തം കണ്ടെത്തലുകൾ പോലെ വിളമ്പുക,  കാറിൽ ഉറക്കെ പാട്ട്  വെക്കുക, പാട്ടുകേട്ടുകൊണ്ട് സ്റ്റീറിങ്ങിൽ താളം പിടിക്കുക , ഒറ്റ കൈ കൊണ്ട് ഓടിക്കുക ഈ വിഭാഗത്തിൽ പെട്ട ചില പൊടിക്കൈകൾ ഒക്കെ ഞാനും പ്രയോഗിച്ചു എന്റെ ഉള്ളിൽ ഞാൻ തന്നെ സൃഷ്‌ടിച്ച - കാൽ നടയാത്രക്കാരനെയും , സഹ വാഹനങ്ങളിലെ യാത്രക്കാരെയും  ഒക്കെ അത്ഭുതപ്പെടുത്തി വർണ്ണ വിരാചിത അത്ഭുത ലോകത്തിൽ ഞാൻ ഷുമാക്കർ ആയി  അലിഞ്ഞു ചേർന്ന് പുളകിതനായി നിമിഷങ്ങൾ കടന്നു പോകുമ്പോഴായിരുന്നു തൊട്ടു മുന്നിലുള്ള സെന്റ് ജോൺസ് സിഗ്നൽചുവപ്പു മാറ്റി പച്ചയാക്കിയത്.

പച്ചയായി എന്ന് ഞാൻ അറിഞ്ഞതു തുരുതുരെ ഉള്ള ഹോണടി കേട്ടാണ്. സിഗ്നലിൽ ഏറ്റവും മുന്നിലെ നിരയിൽ ആയിരുന്നു എന്റെ കാർ.പൊതുവെ  മുൻ നിരയിൽ സിഗ്നൽ കാത്തു കിടക്കുന്ന വണ്ടികൾ സിഗ്നൽ പച്ചയായി എന്നറിയുന്നത് പുറകിലെ വണ്ടികളുടെ ഗർജ്ജനങ്ങൾ കേട്ടായിരിക്കും. അതങ്ങനെയാണ്. മുന്നിൽ നിൽക്കുന്നവന്റെ മുന്നിൽ ലോകം പരന്നങ്ങനെ   കിടക്കുവാണ്.അവന്റെ മുന്നിലുള്ള നൂറു കണക്കിന് കാഴ്ചകളിൽ ഒന്ന് മാത്രമാണ് സിഗ്നൽ ലൈറ്റുകൾ. അതുകൊണ്ട് തന്നെ അവൻ അലസനും ആയിരിക്കും.  എന്നാൽ പിറകിൽ നിൽക്കുന്നവർക്ക് ആകെ കൂടിയുള്ള കാഴ്ച മുന്നിലെ വണ്ടികളുടെ ആസനങ്ങളും , സിഗ്നൽ ലൈറ്റുകളും മാത്രമാണ് . അതിൽ നിന്നും രക്ഷപ്പെട്ട് ഓടാനുള്ളഏതവസരവും കാത്തിരിക്കുന്ന അവർക്ക്  വിജിലന്റ്ആയെ പറ്റു.

ഞാൻ പെട്ടെന്ന് കാര് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു. സ്റ്റാർട്ട് ആവുന്നില്ല. ചെറിയ ഞരക്കം മാത്രം. വീണ്ടും ശ്രമിച്ചു. നോ രക്ഷ. പിറകിൽ നിന്നുള്ള ഹോണടികൾ ചീത്ത വിളികളായി എന്നെ തേടിയെത്താൻ തുടങ്ങി. വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും വണ്ടി സ്റ്റാർട്ട് ആവുന്നില്ല.പുറകിലുള്ള വണ്ടികൾ എന്റെ വലതു വശത്തൂടെയും ഇടതു വശത്തൂടെയും തൊട്ടു തൊട്ടില്ല എന്ന മട്ടിലും, എന്നാൽ കണ്ണുരുട്ടൽ, തെറി പറച്ചിൽ, പുച്ഛം തുടങ്ങിയ ഐറ്റംസ് എന്നെ നല്ല പോലെ സ്പര്ശിച്ചും തന്നെ കടന്നു പോയി. വീണ്ടും സിഗ്നൽ ചുവപ്പായി. പുറകിലെ നാടകങ്ങൾക്ക് തൽക്കാലം ഇടവേളയായി.

ഞാൻ വേഗം ഇറങ്ങിചെന്ന് അടുത്തുള്ള പോലീസുകാരനോട്
" സർ വണ്ടി സ്റ്റാർട്ട് ആവുന്നില്ല. എന്തോ കംപ്ലയിന്റ് ഉണ്ട് "
പ്രത്യേകിച്ച് സഹായം ഒന്നും കിട്ടിയില്ല .
പക്ഷെ എന്റെ അവസ്ഥ കണ്ടു സങ്കടം തോന്നിയ രണ്ടു ചെറുപ്പക്കാർ ഓടി വന്നു വണ്ടി തള്ളി തന്നു. വണ്ടി റോഡിൽ നിന്നുംമാറ്റി സെന്റ് ജോൺസ് പള്ളിയുടെ അടുത്തേക്ക് കൊണ്ടുവച്ചു. അങ്ങനെ ഞാൻ എന്ന പ്രതിബന്ധംമാറ്റിക്കൊടുത്തു. പക്ഷെ എന്റെ പ്രതിബന്ധങ്ങൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.

ഞാൻ ആണെങ്കിൽ "എം.സി.എ" ആയതു കൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച്  ഒരു പിടിപാടും എനിക്ക് ഇല്ലായിരുന്നു. അടുത്താണെങ്കിൽ ഒരു മെക്കാനിക് നെയും കാണാനുമില്ല.

" നന്ദനെ വിളിച്ചു പറഞ്ഞാലോ കാര്യങ്ങൾ ?"

" വേണ്ട." കാരണം അവനെ ഇതൊന്നും അറിയിക്കണ്ട. അവനു താങ്ങാൻ പറ്റില്ല എന്നതുകൊണ്ടല്ല ,പിന്നെ ഭാവിയിൽ എനിക്ക് അവൻ വണ്ടി തന്നില്ലെങ്കിലോ എന്ന പേടി! പ്രതിസന്ധികളിലും നമ്മൾ ബുദ്ധിശക്തി കൈവിടരുത്.

ഒന്നും നോക്കിയില്ല.  വണ്ടികളുടെ സർവവിജ്ഞാനകോശമായ , " മനുഷ്യരേക്കാൾ നന്ദിയുള്ള വർഗമാണെടോ വണ്ടികൾ " എന്ന് പറയുന്ന , ജനങ്ങൾ " വണ്ടി മേനോൻ, വണ്ടി മേനോൻ" എന്ന് വിളിക്കുന്ന എന്റെ  കൂട്ടുകാരൻ സിജോയെ ഞാൻ ഫോൺ വിളിച്ചു കാര്യം പറഞ്ഞു.
" സിജോ, വണ്ടിക്ക് എന്തോ ഒരു കംപ്ലയിന്റ്. സ്റ്റാർട്ട് ആവുന്നില്ല.  ഇവിടെ റോഡ് സൈഡിൽ നിർത്തിയേക്കുവാ. എന്തെങ്കിലും ഐഡിയ ?"

പുള്ളിക്കാരൻ  ഫുൾ ഡീറ്റെയിൽസും  കളക്ട് ചെയ്തു . എന്നിട്ട് ഐഡിയകൾ ഓരോന്നായി പറഞ്ഞു തരാൻ തുടങ്ങി.

" മിക്കവാറും സ്പാർക്ക്  പ്ലഗ്ഗ് തകരാർ ആയിട്ടുണ്ടാവും"

 " എന്ത് ... ഇത്രേം കാലം വണ്ടി ഓടിച്ചിട്ടും അങ്ങനൊരു പ്ളഗ് ഞാൻ കണ്ടിട്ടില്ലല്ലോ" (ആത്മഗതത്തിൽ നിർത്തി) "

" അല്ലെങ്കിൽ ചിലപ്പോ വണ്ടിയുടെ ബാറ്ററി ഡൌൺ ആയിട്ടുണ്ടാവാം "

 " ഹേ അതാവില്ല സിജോ . എന്നും ഓടുന്ന വണ്ടിയല്ലേ.. അങ്ങനെയൊക്കെ ഡൌൺ ആവോ?" (ഹോ എന്തെങ്കിലും ഒക്കെ പറഞ്ഞു നിക്കാൻ പറ്റി. ഭാഗ്യം ! ഡക്കിൽ ഔട്ട് ആയില്ല )

പക്ഷെ സിജോ എറിഞ്ഞിട്ടു " ആയിക്കൂടാ എന്നില്ല .വീക്ക് ബാറ്ററിയും നോൺ-ചാർജിങ് ഡയനാമോയും ആണേൽ സംഭവിക്കാവുന്നതേ ഉള്ളു "

ഒരു മാതിരി " വിഘടന വാദികളും പ്രതിക്രിയാ വാദികളും തമ്മിലുള്ള അന്തർധാര " സിദ്ധാന്തം പോലെ തോന്നിയപ്പോ കൂടുതൽ ഒന്നും പറയാതെ , " ഓക്കേ , ഞാൻ നോക്കട്ടെ. വിളിക്കാം " എന്ന് മാത്രം പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു .

ചുറ്റിലും നോക്കി . ഒരു വർക്ക് ഷോപ്പും  കാണാനില്ല. കണ്ടാൽ ഒറ്റ നോട്ടത്തിൽ മെക്കാനിക് ആണെന്ന് തെറ്റിദ്ധരിക്കാൻ വക ഒരാൾ പോലും അത് വഴി പോയതുമില്ല. നേരം ഇരുട്ടി തുടങ്ങി.

ശെടാ പുലിവാല് ആയല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ,പഴെയൊരു വണ്ടി ഫ്രണ്ട് -സരുൺ നെ  വിളിച്ചാലോ എന്ന് തോന്നിയത്.

അവൻ പറഞ്ഞു " ചെലപ്പോ ലൂസ് കോൺടാക്ട് ആവാം. അല്ലേൽ ക്ലച്ച് ബേൺ . അതിപ്പോ വന്നു നോക്കിയാലേ പറയാൻ പറ്റു ഡാ. വേണേൽ ഞാൻ വരാം. പക്ഷെ ഏതാണ് 2  മണിക്കൂർ പിടിക്കും."

" ഓഹ് .. ഓക്കേ. ശരി ഞാൻ വേറെ വല്ല വഴിയും ഉണ്ടോന്നു നോക്കട്ടെ " ന്നു പറഞ്ഞു ആ കോളും കട്ട് കിയ.


ഒരാളെ കൂടിയേ ഇനി  വിളിച്ചു  നോക്കാനുള്ളു . ഷൈജു . ഷൈജു തോമസ്. ഫോണെടുത്തു ഞെക്ക്കി.കാര്യങ്ങൾ എല്ലാം പറഞ്ഞ ശേഷം അവൻ എന്തേലും പറയുന്നതിന് മുന്നേ ഞാൻ അങ്ങോട്ട് പറഞ്ഞു " ബാറ്ററി ഡൗൺ ,സ്പാർക്ക്  പ്ലഗ്ഗ് തകരാർ,ലൂസ് കോൺടാക്ട്,ക്ലച്ച് ബേൺ  ഇതൊന്നുമല്ലാതെ ലളിതമായി എന്തെങ്കിലും മൊഴിയാൻ ഉണ്ടോ?

" ഇതൊന്നുമല്ലെങ്കിൽ സ്റ്റാർട്ടിങ് മോട്ടോർ ഇഷ്യൂ എന്നൊരു വകുപ്പ് അടിയൻ പറഞ്ഞാൽ? ഹ ഹ . ഒരു കാര്യം ചെയ്യാം . എനിക്ക് പരിചയം ഉള്ള ഒരു മെക്കാനിക് ഉണ്ട്. ഞാൻ പുള്ളിയെ അങ്ങോട്ട് വിടാം. ഒരു മുപ്പത് മിനിറ്റ് എടുക്കും എത്താൻ . ഓക്കേ ആണോ ? "

" ഡബിൾ ഓക്കേ." സമാധാനമായി.

ഈ കാർ എന്ന് പറയുന്നത് ഒരു വലിയ സംഭവം ആണെന്നും , മുകളിൽ പറഞ്ഞ മാതിരി നൂറു കൂട്ടം സാധനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാണ് ഇത് ഓടുന്നതെന്നും , അതിന്റെ അകത്തു കേറിയിരുന്നു വളയം തിരിക്കുന്ന എനിക്ക് ഒരു കണയും  അറിയില്ലാ എന്നും ഇതോടെവെളിപാടുണ്ടായി.

ഏതാണ്ട് പറഞ്ഞ സമയം ആയപ്പോൾ മെക്കാനിക്ക് എത്തി. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വന്ന ഉടനെ ബോണറ്റ് പൊക്കി. എന്നോട് വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു. സ്റ്റാർട്ട് ആവുന്നില്ല .

"ഹാവു  ഭാഗ്യം . ഇഷ്യൂ ഈസ് റീ പ്രൊഡ്യൂസബ്ൾ !!!"

സാധാരണ ഇത് പോലുള്ള ഘട്ടങ്ങളിൽ ടെക്‌നിഷ്യൻ വരുമ്പോൾ അത് വരെ വർക്ക് ചെയ്യാതിരുന്ന ഉപകരണങ്ങൾ വർദ്ധിത വീര്യത്തോടെ പ്രവർത്തിക്കുന്നത് പല തവണ ഞാൻ കണ്ടിട്ടുണ്ട് .ഏതായാലും ഇന്നങ്ങനെ ഉണ്ടായില്ല.മെക്കാനിക്കിന് വെറുതെ പണം കൊടുക്കണ്ടല്ലോ.

മെക്കാനിക് വന്നു പണി തുടങ്ങി. പൊക്കി വെച്ച ബോണറ്റിന്റെ ഇടയിൽ കൂടി തല പുറത്തേക്കു വലിച്ചു ഒരു അലസ മട്ടിൽ , ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന എനിക്ക് നേരെ കണ്ണെറിഞ്ഞുകൊണ്ട്  ചോദിച്ചു . " പെട്രോൾ ഉണ്ടല്ലോ അല്ലെ ? "

ടക്ക് !!! പെട്രോൾ !!!  ഞാൻ തകർന്നു പോയി. നാണക്കേടിന്റെ പടുകുഴിയിൽ
ഒരു തുരങ്കം ഉണ്ടാക്കി അതിന്റെ അങ്ങേ അറ്റത്ത് വെറും നിലത്ത് ഇനിയുള്ള കാലം കഴിഞ്ഞു കൂടാൻ എനിക്ക് തോന്നി.

എന്തോ പന്തികേട് തോന്നിയ അയാൾ ഉടനെ എന്റെ അടുത്ത് വന്നുഫ്യുവൽ ഇൻഡിക്കേറ്റർ നോക്കി . എന്നിട്ടു പറഞ്ഞു " സാറേ, പെട്രോൾ ഇല്ലാതെ എങ്ങനെ വണ്ടി സ്റ്റാർട്ട് ആവും " !!

കൂടുതൽ ഒന്നും പറഞ്ഞില്ല. പുതുതായി ആരും അറിയേണ്ട എന്ന് കരുതി പുള്ളി അർഹിക്കുന്നതിലും ഒരു നൂറു രൂപ കൂടുതൽ ഞാൻ അങ്ങ് കൊടുത്തു അയാളെ യാത്രയാക്കി.ഒരു പണിയും എടുക്കാതെ, ചുളുവിൽ എന്റെ മാനത്തിന്റെ വിലയും മടക്കി പോക്കറ്റിലാക്കി മടിവാളയിലെ തെരുവിലൂടെ അയാൾ കട്ടപ്പയെ പോലെ നടന്നകന്നു.

കാലം കടന്നു പോയി ...ചീറി പായുന്ന വാഹനങ്ങളെ നോക്കി വീടിന്റെ ഉമ്മറത്തു വെറുതെ ഇരുന്നു പാഴാക്കുന്ന ചില നേരത്തൊക്കെ ഈ ജാള്യത കഥ ഒരു ഓക്കാനം പോലെ തീകട്ടിയെത്തും. പക്ഷെ അപ്പോഴൊക്കെ ആശ്വസിക്കാൻ ഞാൻ ഒരു വഴി കണ്ടെത്തിയിരുന്നു .  "വണ്ടിയുടെ കൊമ്പത്തെ ആൾക്കാർ ആയിരുന്നിട്ടും ഷൈജു,സിജോ,സരുൺ ഇവർ  ആർക്കും  തോന്നിയില്ലല്ലോ പെട്രോളിന്റെ കാര്യം. അപ്പൊ അത്രയൊക്കെയേ ഉള്ളു!!!

" എന്നാലും ആ സരുണിന്റെ ഒക്കെ വീട് എന്റെ വീടിത്തെ അടുത്താ.. എന്നിട്ടും അവനെന്നോട് ഇങ്ങനെ ... !! " 

2018 ജനുവരി 29, തിങ്കളാഴ്‌ച

ഒരു പേരും കുറേ പേരും



" മൂലയ്ക്കൽ കുഞ്ഞുംപിടുക്ക "

 " എന്താന്ന് ???"

"  മൂലയ്ക്കൽ കുഞ്ഞുംപിടുക്ക "

HR കാരൻ ദയനീയമായി എന്നെ നോക്കി. ദയനീയതയുടെ ബുർജ്ജ് ഖലീഫയിലിരുന്നു ഞാൻ തിരിച്ചും.

പാവം അയാൾക്ക് ഒരെത്തും പിടീം   കിട്ടീല്ല.

അത് പറഞ്ഞപ്പഴാ ,വായനക്കാരായ  നിങ്ങൾക്ക് ഇതെന്താന്ന് പുടികിട്ടിയ?

ഇല്ലെങ്കിൽ ബാക്കി കൂടി പറയാം . അപ്പൊ പുടി കിട്ടും .

" ഞാൻ ടൈപ് ചെയ്തു  തരാം "  അയാളുടെ കയ്യിൽനിന്നും   കീബോർഡ് വാങ്ങിച്ചു ഞാൻ ടൈപ്പ് ചെയ്തു.

PRAJITH MOOLAKKAL KUNHUMPIDUKKA

"എന്തോന്നെടേയ് വല്ല  കാട്ടുജാതിയും ആണോ" എന്ന മട്ടിൽ ഒന്നുടെ എന്നെ നോക്കി അയാൾ ഊറിയൂറി ചിരിച്ചു.

ഞാനും കൂടെ ചിരിച്ചു. ഫ്രണ്ട്സ് സിനിമയിൽ ശ്രീനിവാസൻ ചിരിച്ച പോലെ ഏതാണ്ട് ഞാനും അങ്ങ് ചിരിച്ചപ്പോ അയാൾ ജനാർദ്ദനനെ  പോലെ സീരിയസ് ആയി. എന്റെ മുഴുവൻ പേര് പറഞ്ഞ വേളയിലെല്ലാം ഒരു പുച്ഛ ചിരി ജീവിതത്തിൽ പലപ്പോഴായി ഞാൻ കേട്ടിട്ടുണ്ട്. ആദ്യമൊക്കെ അരോചകമായി എനിക്ക് തോന്നിയെങ്കിലും ചിരിയെ ചിരി കൊണ്ട് നേരിടണം എന്ന ശ്രീനിവാസൻ മോഡൽ പയറ്റാൻ തുടങ്ങിയതിൽ പിന്നെ ഈ രംഗങ്ങൾ അധികം വലിച്ചു നീട്ടലില്ലാതെ പെട്ടെന്ന് കർട്ടൻ ഇട്ട് അവസാനിപ്പിക്കാൻ എനിക്ക് പറ്റാറുണ്ട്. ശ്രീനിയേട്ടന് വീണ്ടും നന്ദി.

ക്യാമ്പസ് ഇന്റർവ്യൂ കഴിഞ്ഞു ജോലികിട്ടിയ ആദ്യ കമ്പനിയിലെ ജോയ്‌നിങ് ഡെയിൽ HR കാരന് ഡീറ്റെയിൽസ് കൊടുക്കുന്നതാണ് ഇപ്പഴത്തെ ഈ രംഗം. പുള്ളി മലയാളി ആയതുകൊണ്ട് കാര്യങ്ങൾ സുഗമമായി നടക്കുമെന്ന പ്രത്യാശയിൽ ആണ് ഒരു ഹിന്ദിക്കാരൻ HR എന്നെ വിളിച്ചപ്പോൾ , പെട്ടെന്ന് എന്തോ പേപ്പർ മിസ് ആയ പോലെ ഞാൻ എന്റെ ഫയൽ എടുത്ത് എണ്ണിയ പേപ്പർ വീണ്ടും വീണ്ടും വീണ്ടും വീണ്ടും എണ്ണിക്കൊണ്ട് , തൊട്ടു പിറകിൽ നിന്ന പയ്യനെ, സന്ദേശത്തിലെ മാമൂക്കോയ പറഞ്ഞ പോലെ  " എന്ത് വിലകൊടുത്തും നിങ്ങൾ ഈ  മണ്ഡലം പ്രസിഡന്റിന്റെ ജീവൻ രക്ഷിക്കണം " എന്ന മട്ടിൽ ഞാൻ സ്വയപ്രഖ്യാപിത മണ്ഡലം പ്രെസിഡന്റായി  ദുരന്തമുഖത്തേക്ക് തള്ളിവിട്ടു.

പക്ഷെ ജോഷി ചതിച്ചാശാനെ !

ഇതിലും ഭേദം ഒരു പക്ഷെ ആ ഹിന്ദിക്കാരൻ HR ആയേനെ.

" അല്ല ഇതിപ്പോ എന്തിനാ ഫുൾ നെയിം എക്സ്പാന്റ് ചെയ്യണേ. SSLC  ബുക്ക് ലും ബാക്കി എല്ലാ സർട്ടിഫിക്കറ്റ് ലും പ്രജിത്ത് എം കെ എന്ന് മാത്രല്ലേ ഉള്ളു "

" അത് ശരിയാണ് പ്രജിത്ത്. പക്ഷെ ഈ കമ്പനിയിൽ ഈമെയിൽ ഐഡി ക്രിയേറ്റ് ചെയ്യുന്നത്  "ഫസ്റ് നെയിം ഡോട്ട് ലാസ്‌റ്  നെയിം @കമ്പനി നെയിം.കോം " എന്ന ഫോർമാറ്റിൽ ആണ്. പാസ്പോര്ട്ട് കൊണ്ടുവരണം എന്ന് പ്രത്യേകം പറഞ്ഞത് ഈ ഒരു ആവശ്യത്തിന് കൂടിയാണ്.

" ഓഹ് ഒക്കെ. അപ്പൊ എന്റെ മെയിൽ ഐഡി എങ്ങനെ വരും ? "

" നിങ്ങളുടെ ഐ ഡി ഇങ്ങനെ ആയിരിക്കും. പ്രജിത്ത് ഡോട്ട് കുഞ്ഞുംപിടുക്ക @ ക്യാരിറ്റർ ഡോട്ട് കോം"

ഒന്നുടെ അയാൾ ചിരിച്ചോ എന്നൊരു സംശയം.

" സർ ഒരു ഹെല്പ് . ലാസ്‌റ് നെയിമിന് പകരം മിഡിൽ നെയിം ആയാൽ കുഴപ്പമുണ്ടോ? പ്ളീസ് "

HR കാരനിലെ മനുഷ്യ സ്‌നേഹി ഉണർന്നു. പുളളി പറഞ്ഞു അത് കുഴപ്പമില്ല. അങ്ങനെ ചെയ്യാം. അപ്പോൾ പ്രജിത്ത് ഡോട്ട് മൂലയ്ക്കൽ @ക്യാരിറ്റർ ഡോട്ട് കോം "

തമ്മിൽ ഭേദം മൂലയ്ക്കൽ ആണെന്നും  കുഞ്ഞുംപിടുക്ക എന്നത് മാറ്റി മൂലയ്ക്കൽ എന്നാവുമ്പോൾ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നുമാണ്  ഞാൻ കരുതിയത്. എന്നാൽ "പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നെ" ഉണ്ടായിരുന്നുള്ളു . മലയാളികൾ തിങ്ങി പാർത്തിരുന്ന ഒരു കമ്പനി ആയിരുന്നതുകൊണ്ട് എന്റെ പേരും കൂട്ടത്തിൽ ഞാനും അങ്ങ് പെട്ടന്ന് ഹിറ്റ് ആയി തുടങ്ങി.

പേരിന്റെ ആദ്യഭാഗം ഒഴിവാക്കി പലരും എന്നെ മൂലക്കൽ എന്ന് വിളിച്ചു തുടങ്ങി. ചിലർ അതിനെ " മൂലം കൽ " , " മുലക്കൽ " എന്നിങ്ങനെ പറഞ്ഞു പറഞ്ഞു അവസാനം  " മൂലം കുഴിയിൽ " വരെ എത്തിച്ചു. ഓഫീസിൽ എനിക്ക് ഇരിക്കാൻ വേണ്ടി മാനേജർ തന്ന സ്ഥലം ഒരു മൂലയിൽ ആയിരുന്നു എന്നതും കണ്ടപ്പോൾ "എല്ലാവരും കുമ്പിടിയുടെ ആൾക്കാരാ " ണെന്നു എനിക്ക് മനസ്സിലായി.

അങ്ങനെ മൂന്നുവർഷം കടന്നു പോയി. ഒരു ശരാശരി സോഫ്റ്റ്‌വെയർ എഞ്ചിനീയർ പുതിയ കമ്പനി യിലേക്ക് ചാടേണ്ട സമയം സമാഗതമായി. അടുത്ത പോർക്കളം ഇൻഫോസിസ് ആയിരുന്നു.

വീണ്ടും ജോയ്‌നിങ് ഡേ... ഫോം ഫില്ലിംഗ് വിത്ത് HR . എല്ലാം പഴേ പോലെ തന്നെ. പക്ഷെ മെയിൽ ഐഡി ആണ് ഞാൻ കാത്തിരിക്കുന്ന ഐറ്റം. എന്നാൽ ആദ്യ കമ്പനിയിലെ പോലെ എന്റെ കൈകടത്തലുകൾക്കൊന്നും അവർ തുനിഞ്ഞില്ല എന്ന് മാത്രമല്ല ഞാൻ എന്ത് പറഞ്ഞാലും " പോളിസി ഇങ്ങനെയാണ് " , " പോളിസി മാറ്റാൻ പറ്റില്ല "  എന്ന മറുപടികൾ മാത്രമായപ്പോൾ ഞാൻ ഏറെ ഭയന്ന കുഞ്ഞുംപിടുക്ക തന്നെ എന്റെ മെയിൽ ഐ ഡി ആയി മാറി. പ്രജിത്ത് ഡോട്ട് കുഞ്ഞുംപിടുക്ക @ഇൻഫോസിസ് ഡോട്ട് കോം ആയി ഞാൻ തളയ്ക്കപ്പെട്ടു.

പഴയ കമ്പനിയിലെ പോലെ പൊങ്കാല ഇടാൻ ഒരു അവസരം ഞാൻ ആയി ഉണ്ടാക്കി കൊടുക്കേണ്ട എന്നോർത്തു സൊ കോൾഡ് മലയാളീസിൽ നിന്നും ഞാൻ പരമാവധി ഓടിയൊളിച്ചു. എങ്കിലും ചില വിരുതൻമാർ മണത്തറിഞ്ഞു അടുത്ത് വന്നു " ഹായ് കുഞ്ഞും പീടിക" , " ഹായ് പിടുക്കാ " " ഹായ് കുന്നിൻ പീടിക" എന്നൊക്കെ തോണ്ടിയിട്ട് പോകാൻ ഒരു വൈക്ലഭ്യവും കാണിച്ചില്ല.

അമേരിക്കയിലെ സായിപ്പൻമ്മാരുമായുള്ള ടെലിഫോൺ  മീറ്റിങ്ങിൽ ആയിരുന്നു ഏറ്റവും രസം. കുഞ്ഞും പിടുക്കയിലെ "ഞ്ഞ" എന്ന ത്രയംബക വില്ലൊടിക്കാനായി ഭൂമി അമേരിക്കയിൽ നിന്നും ഒരു കൂട്ടം സായിപ്പൻമ്മാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വില്ലൊടിക്കാൻ പോയിട്ട് ഒന്നനക്കാൻ പോലും പറ്റാതെ ഇന്ത്യയുടെ ഈ വീരപുത്രന് മുന്നിൽ കുമ്പിട്ടപ്പോൾ ഭാരതാംബയുടെ യശസ്സ് പാറി പറന്നുകാണണം.   ഒടുവിൽ അവർ " മിസ്റ്റർ എം കെ " എന്ന സുന്ദരമായ രണ്ടക്ഷരത്തിൽ സമരസപ്പെട്ടു.

കാലം കുറെ മുന്നോട്ടു പോയപ്പോൾ ഞാൻ  വീണ്ടും കമ്പനി ചാടി. പുതിയ കമ്പനി എന്നെ ഓൺസൈറ്റ് എന്നും പറഞ്ഞു അമേരിക്കയിലേക്ക് കേറ്റിവിട്ടു.പല എയർപോർട്ടിലും ഡിപാർചർ ടെർമിനലിൽ എന്റെ പേര് ഉറക്കെ വിളിച്ചത് എന്റെ ശരിക്കും പേരുമായി പുലബന്ധം പോലും ഇല്ലാത്ത രീതിയിൽ ആയിരുന്നു. എന്റെ പേരിന്റെ എല്ലാ അവസ്ഥാന്തരങ്ങളും ഞാൻ നേരിട്ട് കണ്ടത് അവിടെ വെച്ചായിരുന്നു. പിന്നീട് അമേരിക്കയിലെ ഓഫീസിൽ എത്തിയപ്പോഴും ,പല സായിപ്പൻമ്മാരും അക്ഷരങ്ങൾ കൂട്ടിച്ചൊല്ലാൻ പറ്റാത്ത  കിടാങ്ങളെ പോലെ  വിഷമിക്കുന്ന വേളയിൽ ഞാൻ രക്ഷകനെ പോലെ അവതരിച്ചു പറഞ്ഞു " യു കാൻ കോൾ  മി എം കെ ".

അങ്ങനെ കുഞ്ഞുംപിടുക്കയുമായുള്ള മൽപ്പിടുത്തം ഇപ്പഴും തുടരുന്നു. തറവാട്ടു പേരാണിത് എന്നതിൽ കവിഞ്ഞു  എങ്ങനെ ഇത് വന്നു , എന്താണിതിന്റെ അർഥം എന്നൊന്നും എനിക്ക് ഇപ്പഴും അറിയില്ല.ഇനി കുഴപ്പമില്ല പേരിലെ ഒരു കൗതകമായി അതവിടെ അങ്ങനെ കിടക്കട്ടെ എന്ന് ഞാനുംകരുതി . ഹോ  ബാക്കി എല്ലാം അറിയണ പോലെ !





                    

2017 ജനുവരി 6, വെള്ളിയാഴ്‌ച

ഓറഞ്ച് ഗൺ

"ഷാരൂട്ടാ ,, മോനെ ..എണീക്ക് . ഇപ്പൊ വാൻ വരൂലേ " ചിരട്ടപ്പുട്ട് അടുപ്പത്തു വെച്ച് , തിളച്ചു പൊങ്ങുന്ന പാൽ ഓഫ് ചെയ്ത് കൊണ്ട് രൂപ  അടുക്കളയിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു .


ഡിസംബറിലെ ഈ തണുത്ത വെളുപ്പാൻ കാലത്ത് പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുന്ന മൂന്ന് വയസ്സുകാരൻ ഷാരവിനെ അമ്മയുടെ ആ അലാറം സ്പർശിച്ചതേയില്ല.

ബ്രേക്ക് ഫാസ്റ്റ് പാകം ചെയ്യുന്ന തിരക്കിലാണ് രൂപ. രാവിലെ എഴുന്നേറ്റാൽ പിന്നെ തുടങ്ങുകയായി അങ്കം. ആദ്യം ഭർത്താവിനു ഓഫീസിൽ പോകാനുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കണം, ഭർത്താവ് പോയി കഴിയുമ്പോഴേക്കും പുത്രന്റെ ഊഴം തുടങ്ങും. നഴ്സറി സ്കൂൾ വാൻ 8 .30 നു വരും. അപ്പഴേക്കും അവനെ പല്ലു തേപ്പിച്ച് , കുളിപ്പിച്ച് , യൂണിഫോം ഇട്ടുകൊടുത്ത് ഭക്ഷണം കഴിപ്പിച്ച് റെഡി ആക്കി നിർത്തണം. അവനും കൂടി പോയ് കഴിഞ്ഞാൽ പിന്നെ ഉത്സവപ്പിറ്റേന്ന് എന്ന് പറഞ്ഞപോലെ ആണ് വീടിന്റെ അവസ്ഥ. എല്ലാം ഒന്നടുക്കി വെച്ച വൃത്തിയാക്കി വെച്ചിട്ടു വേണം അവൾക്ക് ഒന്ന് നെടുവീർപ്പിടാൻ !


  ആദ്യ വിളിക്ക് തന്നെ ഷാരൂട്ടൻ അങ്ങനെ എഴുന്നേറ്റ് വരും എന്നു  അവൾ കരുതുന്നില്ലപക്ഷെ അപ്പോൾ   രണ്ടാമത്തെയും മൂന്നാമത്തെയും വിളി വിളിക്കണമെങ്കിൽ ആദ്യ വിളി സംഭവിക്കണമല്ലോ. അതുകൊണ്ട് വിളിച്ചു എന്ന് മാത്രം.

ഒരേ കോളേജിലെ രണ്ടു വ്യത്യസ്ത കോഴ്‌സുകൾ പഠിച്ചിറങ്ങുന്ന കമിതാക്കളെ പോലെ , ഒരേ അടുപ്പിൽ രണ്ടു ബർണ്ണറുകളിലായി പുട്ടും കടലയും പരസ്പരം കാണാൻ കൊതി പൂണ്ടിരുന്നു. ക്ലാസ് തീരേണ്ട സമയം ആയിട്ടും വിടാതെ ക്ലാസ് തുടരുന്ന ചില സാറമ്മാരെ തങ്ങളുടെ അസ്വസ്ഥത അറിയിക്കാൻ വേണ്ടി  പൊതുവെ നമ്മൾ കാട്ടിക്കൂട്ടുന്ന കലാപരിപാടികളായ ഡെസ്കിനു മുട്ടൽ ,ഉച്ചത്തിൽ നിലത്തു ചെരിപ്പുരക്കൽ , വാച്ചിൽ നോക്കൽ  ഒക്കെ പോലെ പുട്ട്  അല്പം ലോലമായി ആവി വിട്ടപ്പോൾ കടല കുക്കറിലൂടെ ഒരു മയവും  ഇല്ലാതെ പിന്നേം പിന്നേം ചീറ്റികൊണ്ടിരുന്നു .

"ഷാരു .ദാ സേജൽ ഒക്കെ റെഡി ആയി . വേഗം എണീക്ക് മോനെ "

ചുമ്മാ ! ഇതേ ഡയലോഗിൽ പേര് മാത്രം ഷാരവ് എന്നാക്കി  സേജലിനെ അവളുടെ അമ്മയും എഴുന്നേൽപ്പിക്കുന്നുണ്ടാവും . ഉറപ്പല്ലേ

അവന്റെ ക്ലാസ് മേറ്റും , കളിക്കൂട്ടുകാരിയും ബെസ്റ് ഫ്രണ്ടും ആണ് സേജൽ.  പോരാത്തതിന് അവളുടെ വീടും അതെ അപ്പാർട് മെന്റിന്റെ  ഒന്നാം നിലയിൽ തന്നെ ആണ്.സേജലിന്റെ അച്ഛൻ വരുണും ഷാരൂട്ടൻറെ അച്ഛനും പണ്ട് തൊട്ടേ സുഹൃത്തുക്കളും ആണ്. അതുകൊണ്ട് തന്നെ ആണ് ബാംഗ്ലൂരിൽ ഒരേ  അപ്പാർട്ട്മെന്റിൽ   താമസിക്കാൻ തീരുമാനിച്ചതും .

ഇപ്പൊ ഒരു ഞരക്കം കേൾക്കാം ബെഡ്‌റൂമിൽ നിന്നും. ആ വിളിക്ക് ഉള്ള ഒരു അക്‌നോളജ്‌മെന്റ് ആണത്. കണ്ണ് തുറന്നില്ല എങ്കിലുംവലതു പക്ഷം മാറി ഇടതു പക്ഷത്തേക് ഒരു ചായ്‌വ് കാണിച്ചിട്ടുണ്ട്.ഈ സമയത്ത് വീട്ടിലെ ടീവിയിൽ ഏഷ്യാനെറ്റിൽ മുഖ്യമന്ത്രി പിണറായിയെ കുറിച്ചുള്ള വാർത്ത ഉച്ചത്തിൽ മുഴങ്ങുന്നുമുണ്ടായിരുന്നു

കുളിക്കാൻ ഉള്ള വെള്ളവും ചൂടാക്കിയ ശേഷം , ഇനി വൈകിക്കൂടാ എന്ന് തീരുമാനിച്ചുറപ്പിച്ച് രൂപ അവന്റെ കട്ടിലിനടുത്ത് ചെന്ന് നിന്ന് ഒന്ന് നോക്കി .

"എത്ര സുന്ദരമായാണ് അവൻ ഉറങ്ങുന്നത്. ഈശ്വരാ വിളിച്ചുണർത്താൻ ,മനസ്സുണ്ടായിട്ടല്ല ; വേറെ വഴിയില്ലാത്തോണ്ടാ " പല കുരുത്തക്കേടുകൾക്കും ശേഷം  ശാന്തമായി ഉറങ്ങുന്ന ആ മുഖത്തെ നിര്മലത ഒന്നുടെ ആസ്വദിച്ചു കൊണ്ട് , കൊതുകു വല മടക്കി വെച്ച് അവനെ എഴുന്നേൽപ്പിച്ചു.

കുട്ടികൾ ഉണർന്ന്നിരിക്കുമ്പോൾ എങ്ങനേലും പിടിച്ച് ഉറക്കാൻ നോക്കും. എന്നിട്ട് ഉറങ്ങുമ്പോ സങ്കടത്തോടെ പറയും " അയ്യോ പാവം ..ഉറങ്ങുന്ന കണ്ടില്ലേ " എന്ന് .കാലാ കാലങ്ങളിലായി എല്ലാ അമ്മമാർക്കും തോന്നാറുള്ളത് ആ "അത് " തന്നെ അവൾക്കും തോന്നാറുണ്ട് .

മുഖം കഴുകി പല്ലു തേപ്പിച്ച ഉടനെ ഷാരൂട്ടൻ അമ്മയോട് പറഞ്ഞു - "ഓറഞ്ച് ഗൺ വേണം "

അമ്മ മൈൻഡ് ചെയ്തില്ല . ഈയിടെ ആയി അവനു എന്ത് കണ്ടാലും വേണം. ഓരോ ദിവസവും ഓരോ സാധനം വേണം എന്ന് പറഞ്ഞു വാശി പിടിച്ചു കരയലാണ് പുതിയ രീതി . അതുകൊണ്ട് വിഷയം മാറ്റാൻ വേണ്ടി അവൾ പറഞ്ഞു "വാ.. വേഗം കുളിച്ചിട്ട് മോന് പുതിയ ഷർട്ട് ഇടണ്ടേ !" എന്നും പറഞ്ഞു വാരി എടുത്തോണ്ട് അവനെ കുളിമുറിയിലേക്ക് കൊണ്ട് പോയി . കുളി കഴിഞ്ഞ് ഷർട്ട് ഇടുമ്പോഴും അവൻ പറഞ്ഞു - "ഓറഞ്ച് ഗൺ വേണം "

"താരാലോ ... ഭക്ഷണം കഴിച്ചാൽ ഓറഞ്ച് ഗൺ തരാം "

"വേണ്ട .ഇപ്പൊ വേണം "

"ഗൺ തന്നാൽ ഭക്ഷണം കഴിക്കുവോ ? "
അവൻ തല കുലുക്കി സമ്മതിച്ചു.

അവനെ ഭക്ഷണം കഴിപ്പിക്കൽ വലിയ പാടാണ് .ഇത് പോലെ ഉള്ള കൊച്ചു കൊച്ചു ഓഫറുകളിൽ ഒക്കെ പിടിച്ചാണ് ഓരോ നേരവും രൂപ കാര്യം സാധിക്കുന്നത് .

അലമാരിയിൽ നിന്നും ഒരു പഴയ റെഡ് ഗൺ എടുത്തു അവന്റെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു "ഇതല്ലേ മോന്റെ ഗൺ !!! ഇനി വാ ഫുഡ് കഴിക്കു "

ആ ഗൺ ലേക്ക് ഒരു നിമിഷം നോക്കി ,ദേഷ്യത്തോടെ കാൽ നിലത്തു ചവിട്ടി അവൻ പറഞ്ഞു
"ഇത് റെഡ് ഗൺ ആണ്. നിക്ക് ഓറഞ്ച് ഗൺ വേണം"

"കുടുങ്ങി ! ഇവന് ഓറഞ്ചും റെഡും ഒക്കെ തിരിച്ചറിയാറായോ ! ഇവന്റെ അച്ഛൻ ആയിരുന്നേൽ എളുപ്പായിരുന്നു  അങ്ങേർക്ക് പച്ച, മഞ്ഞ , ചോപ്പ്, നീല , കറുപ്പ്, വെള്ള അങ്ങനെ കുറച്ചു വർണ്ണങ്ങൾ മാത്രേ ഉള്ളു. ഓറഞ്ച് , പർപ്പിൾ , മജെണ്ട എന്നൊക്കെ  അവിടെ പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല . ഹും ..ഒരു തരത്തിൽ ആശ്വാസം ഉണ്ട്. ആ കഴിവ് കേടിന്റെ പാരമ്പര്യം അവിടെ തീരുമല്ലോ" -രൂപ മനസ്സിൽ ഓർത്തു . 

"ഓറഞ്ച് ഗൺ ഒ ?  ഏത് ഓറഞ്ച് ഗൺ ! ഇതല്ലേ മോന് അച്ഛൻ വാങ്ങി തന്ന ഗൺ . നല്ല സൂപ്പർ ഗൺ ! "

അവന്റെ വാശി ഇരട്ടിച്ചു "ഇതല്ല... വരുവിന്റെ കയ്യിൽ ഉള്ള ഓറഞ്ച് ഗൺ ആണ് വേണ്ടേ " (വരുണിനെ അവൻ വിളിക്കുന്നത് "വരൂ" എന്നാണു )

അത് ശരി .അപ്പൊ അതാണീ ഓറഞ്ച് ഗൺ ! ഇന്നലെ രാത്രി ഉറക്കത്തിലും   ഷാരൂട്ടൻ ഓറഞ്ച് ഗൺ എന്ന്  പറയുന്നത് രൂപ ഓർത്തെടുത്തു . അപ്പൊ അവൾക്ക് ഒന്നും മനസ്സിലായില്ല എങ്കിലും ഇപ്പോൾ ക്ലിയർ ആയി.വരുവിന്റെ കയ്യിൽ ഇവൻ ഒരു ഓറഞ്ച് ഗൺ കണ്ടിട്ടുണ്ട്.

അവൾ അവന്റെ മുഖത്തു ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു "മോൻ ഈ ഫുഡ് കഴിച്ചാൽ നമുക്ക് വരുവിന്റെ വീട്ടിൽ പോയി ഓറഞ്ച് ഗൺ വാങ്ങാം . പക്ഷെ ഫുഡ് കഴിച്ചാലേ പറ്റു "

അവൻ രമ്യതപ്പെട്ടു.

ഓറഞ്ച് ഗൺ ഉം മനസ്സിൽ പ്രതിഷ്ഠിച്ച് ഷാരൂട്ടൻ  എങ്ങനെയൊക്കെയോ ധ്രിതിയിൽ ഭക്ഷണം കഴിച്ചു . ഇനി ഓപ്പറേഷൻ ഓറഞ്ച് ഗൺ !

അമ്മമ്മയുടെ കൈ പിടിച്ച് പുറത്തിറങ്ങി നടന്നു ചെന്ന് വരുണിന്റെ ഡോർ നു മുട്ടി. സേജലിനെ സ്കൂളിൽ പോകാൻ റെഡി ആക്കുന്ന തിരക്കിലായിരുന്ന വരുൺ പെട്ടെന്ന് തന്നെ വാതിൽ തുറന്നു.

ഒട്ടും വൈകിപ്പിക്കാതെ തന്നെ രൂപ ആവശ്യം ഉന്നയിച്ചു

"വരുണേട്ടാ, ഒന്ന് ആ ഓറഞ്ച് ഗൺ കൊടുക്ക്വോ  ഇവന് ? രാവിലെ എഴുന്നേറ്റപ്പോ തുടങ്ങിയതാ ...വരുവിന്റെ കയ്യിൽ ഉണ്ട് പോലും "

വരുണിനു ഒന്നും മനസ്സിലായില്ല . അത്ഭുതത്തോടെ അവൻ രൂപയെയും ഷാരൂട്ടനെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു

"ഓറഞ്ച് ഗണ്ണോ  ??!!! ഏത് ഓറഞ്ച് ഗൺ ? "

അത് വരെ സംയമനം പാലിച്ചിരുന്ന ഷാരൂട്ടൻ ഉടനെ ഇടപെട്ടു

"വരുവിന്റെ കയ്യിൽ ഉണ്ട്. അവിടെ വെച്ചിട്ടുണ്ട് " എന്നും പറഞ്ഞു അവൻ അലമാരിയിലേക്ക് ചൂണ്ടി.

എല്ലാവരുടെയും ശ്രദ്ധ ഒരു നിമിഷം അങ്ങോട്ട് തിരിഞ്ഞു. അലമാരിയിൽ സാധനങ്ങൾ ഓരോന്നോരായി നോക്കി നോക്കി എല്ലാ കണ്ണുകളും വലഞ്ഞു.

"ഞാൻ അറിയാതെ എന്റെ വീട്ടിൽ ഓറഞ്ച് ഗൺ ഓ !!" ഒരു പിടിയും കിട്ടാതെ വരുണും തെരച്ചിൽ തുടങ്ങി. തിരച്ചിലിന്റെ ദൈർഘ്യം കൂടും തോറും ഷാരൂട്ടൻ അക്ഷമനായി കൊണ്ടിരുന്നു . എങ്കിലും ആ കണ്ണുകളിലെ പ്രതീക്ഷ ജ്വലിച്ചു തന്നെ നിന്ന്.

എന്താണ്  ഇവിടെ നടക്കുന്നത് എന്നറിയാതെ   പകച്ചു നിൽക്കുക യായിരുന്ന സേജൽ നെ നോക്കി ഷാരു പറഞ്ഞു
"ഷാരൂന്റെ ഓറഞ്ച് ഗൺ "
എന്നിട്ട്  അവളെ അലമാരയുടെ ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു.  സത്യം പറഞ്ഞാൽ ഒരുതരം ചൊറിച്ചിൽ ആയിരുന്നു അത്. ആ ചൊറിച്ചിലിനു ഫലവും ഉണ്ടായി.

സേജൽ ഉറക്കെ കരയാൻ തുടങ്ങി. "നിക്കും വേണം ഓറഞ്ച് ഗൺ !!!" ഞാൻ കാണാതെ എന്റെ അച്ഛൻ ഇവന് ഗൺ വാങ്ങി കൊടുത്തോ എന്ന ചിന്ത ആയിരിക്കണം

അവൾ ഓടി ചെന്ന് അച്ഛന്റെ ഒരു കാൽ കെട്ടി പിടിച്ചു കരയാൻ തുടങ്ങി . അത് വരെ പടിക്കൽ നിന്നിരുന്ന ഷാരുട്ടനും , ഇത് കണ്ട ഓടി ചെന്ന് വരുവിന്റെ മറ്റേ കാലും കെട്ടി പിടിച്ച് കരയാൻ തുടങ്ങി.

കാൽ പിടിക്കാത്തതിന്റെ പേരിൽ ഗൺ മിസ്സാവരുതല്ലോ !

ഇനി കൂടുതൽ ഉച്ചത്തിൽ കരയുന്ന ആൾക്കാണ് ഗൺ കിട്ടുന്നത് എങ്കിലോ .. രണ്ടു പേരും മറ്റുസരിച്ച് കരയാൻ തുടങ്ങി . അലമാര മുഴുവൻ തപ്പിയിട്ടും ഓറഞ്ച് ഗൺ പോയിട്ട് ഓറഞ്ചിന്റെ തൊലി പോലും കിട്ടിയില്ല .

ഒരു പ്രശനം തീർക്കാൻ പോയ രൂപ അറിയാതെ  രണ്ടു ദുരന്തങ്ങൾ ഒരുമിച്ച് സൃഷ്ടിച്ച ആഘാതത്തിൽ  പതുക്കെ സ്കൂട്ടാവാൻ ശ്രമിച്ചു . രണ്ടു കാലും മുറുകെ പിടിച്ച് രണ്ടു പിള്ളേരും ഉറക്കെ കരയുന്ന ആ നിസ്സഹായാവസ്ഥയിൽ പെട്ട് പോയ വരുണിന്റെ ദയനീയ നോട്ടത്തിൽ അവൾക്ക് മനം നൊന്തു. നടന്ന കാര്യങ്ങൾ മുഴവൻ അവൾ വിശദീകരിച്ചപ്പോൾ ആണ് രണ്ടു പേർക്കും ആ സത്യം മനസ്സിലായത് . ഷാരൂട്ടൻ സ്വപ്നം കണ്ടതാണീ ഓറഞ്ച് ഗൺ !!! സ്വപ്നത്തിൽ ഒരു പക്ഷെ അത് വരുണിന്റെ കയ്യിൽ ആയിരിക്കാം കണ്ടത് .

സംഗതി അപ്പൊ ക്ലിയർ ആയി.ഹോ  പ്രെശ്നം തീർന്നല്ലോ! രാവിലെ മുതൽ തുടങ്ങിയതാ!

കാര്യം പറഞ്ഞുമനസ്സിലാക്കി കൊടുക്കാനായി പുഞ്ചിരിയോടെ  അവൾ  രണ്ടു പേരെയും അടുത്തേക്ക് വിളിച്ചു ... എന്നിട്ട്  മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു

"ഓറഞ്ച് ഗൺ വരുവിന്റെ കയ്യിൽ ഇല്ല. ഷാരു അത് സ്വപ്നത്തിൽ കണ്ടതാണ് മോനെ"

"അല്ല ...അല്ല... ഇല്ല... ഇല്ല..ഷാരു  കണ്ടു . ഗൺ വേണം " എന്ന് പറഞ്ഞു അവൻ കൂടുതൽ ഉറക്കെ കരയാൻ തുടങ്ങി. പ്രതീക്ഷയോടെ ഇത്രയും നേരം കാത്തിരുന്ന ആ കൊച്ചു മനസ്സിൽ നിന്നും അമ്മ കരുതിയ പോലെ എല്ലാം വളരെ പെട്ടെന്ന് ഉടച്ചുകളയാൻ സാധ്യമല്ലായിരുന്നു.

എത്ര ശ്രമിച്ചിട്ടും അവൾ പറഞ്ഞത് അവൻ ഉൾകൊള്ളാതെ ഇരുന്നപ്പോഴാണ് മറ്റൊരു സത്യം അവൾ തിരിച്ചറിഞ്ഞത് .

സ്വപ്നം എന്ന് പറഞ്ഞാൽ എന്താണെന്ന് അവനറിയില്ല !!!
അതെങ്ങനെ പറഞ്ഞു കൊടുക്കും എന്ന് അവൾക്കും മനസ്സിലായില്ല.

പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു.

ഒടുവിൽ ബലമായി അവനെ പിടിച്ചു വലിച്ചുഅവൾ  മോനെ തന്റെ വീട്ടിലേക്ക് കൊണ്ട് പോയി. അവൻ വളർന്നു വലുതാവുമ്പോൾ സ്വപ്നത്തെ കുറിച്ച് അവനെ ബോധ്യപ്പെടുത്താം എന്നവൾ മനസ്സിൽ കരുതി. ഇതൊന്നും മനസ്സിലാവാതെ ഷാരൂട്ടൻ കരഞ്ഞു കരഞ്ഞു  തളർന്നുറങ്ങി.അതിന്റെ ബാക്കി പത്രമെന്നോണം അവൻ പോകുന്നത് നോക്കി കണ്ണീരൊലിപ്പിച്ച് സേജലും വാതിൽക്കൽ തന്നെ നിന്നു.






2015 ഡിസംബർ 28, തിങ്കളാഴ്‌ച

ക്ലാസ്സ്‌റൂം തമാശകൾ - 1



രതീശന്‍ മാഷ് ക്ലാസ്സിലേക്ക് കേറി വന്നു. ക്ലാസ്സിലെ ശബ്ദ കോലാഹലങ്ങള്‍ കുറഞ്ഞു കുറഞ്ഞു വന്നു. മുന്‍ നിരയിലെ ബെഞ്ചില്‍ ഇരിക്കുന്ന ചിലരോട് അല്പസ്വല്പം കുശലാന്വേഷണങ്ങള്‍ നടത്തിയതിനു ശേഷം മാഷ്‌ ആരുടെയോ കയ്യില്‍ നിന്ന് ഒരു മലയാളം പുസ്തകം വാങ്ങി  കയ്യില്‍ പിടിച്ചു. താളുകള്‍ മറിച്ചു നോക്കി ... എന്നിട്ട് പുസ്തം നടുവേ മടക്കി  ഇടതു  കയ്യില്‍  പിടിച്ചതിനു ശേഷം വലതു കൈ കൊണ്ട് ഒന്ന് ഇസ്തിരി ഇട്ടു. അത് കഴിഞ്ഞു വലതു കയ്യിലെ പെരുവിരലും നടുവിരലും കൂട്ടി ഉരസി ഒരു "ടക്" ശബ്ദം ഉണ്ടാക്കി. എന്നിട്ട് ക്ലാസ്സിനെ നോക്കി ചോദിച്ചു ... 

"അപ്പൊ തുടങ്ങലോ"  

  "തുടങ്ങണ്ട" എന്ന് പറയാന്‍ പറ്റില്ലല്ലോ... എല്ലാവരും തലകുലുക്കി സമ്മതിച്ചു. 

ക്ലാസ്സ്‌ തുടങ്ങി... രതീശന്‍ മാഷ്‌ കത്തി കേറാന്‍ തുടങ്ങി ...കുട്ടികൃഷ്ണമാരാര്‍ കേരളത്തിന്‌ നല്‍കിയ സമഗ്ര സംഭാവനകളെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്. അപ്പൊ ക്ലാസ്സിലെ ബാക്ക് ബെഞ്ചില്‍ ഒരു മുറുമുറുപ്പ് ... മാഷ് ഒരു കണ്ണിട്ടു നോക്കി. മുറുമുറുപ്പ് കുറയുന്നില്ല. കൂടെ എല്ലാവരും തിരിഞ്ഞു നോക്കി. 

ദീപക് അടുത്ത് ഇരിക്കുന്ന ആളോട് കാര്യമായി സംസാരിക്കുകയാണ്. എന്തോ പറഞ്ഞു തര്‍ക്കിക്കുന്നു. ഇടയ്ക്കിടക്ക്  ജനാലയിൽ കൂടി പുറത്തേക്ക് നോക്കുന്നുമുണ്ട്. പുറത്തേക്കു നീട്ടി പിടിച്ച ആ മുഖത്ത് ആകാംക്ഷയും അമ്പരപ്പും മാറി മാറി വരുന്നുണ്ട് . പക്ഷെ ഇത്രയും പേര്‍ തിരിഞ്ഞു നോക്കിയിട്ടും , കുട്ടി കൃഷ്ണമാരാരുടെ സംഭാവനകള്‍ പൊടുന്നനെ നിലച്ചിട്ടും ദീപക്  അറിഞ്ഞതെയില്ല.

 അത്രയും ഗഹനമായ ആ ചർച്ചാ വിഷയം എന്തെന്നറിയാൻ എല്ലാവര്ക്കും ആകാംക്ഷ ആയി.

ക്ലാസ്സ്‌ മുഴുവന്‍ നിശബ്ദമായി ...അടക്കി പിടിച്ചാണെങ്കിലും   ഇപ്പൊ എല്ലാവര്‍ക്കും സംസാരം വ്യക്തമായി കേള്‍ക്കാം. 

ദീപക് : "അത് മാധവേട്ടന്റെ കാറ് തന്ന്യ.."
പ്രവീണ്‍ : "അല്ല  ഡ  " (പതുക്കെ ) 
ദീപക്: "നീ അന്നോടാ പറീന്ന് ? ഒച്ച കേട്ടാല്‍ അനക്കറയ മോനെ.. "

ദൂരെ എവിടുന്നോ സ്കൂൾ അങ്കണം ലക്ഷ്യമാക്കി വരുന്ന  ഏതോ ഒരു കാറിന്റെ ശബ്ദം അടിസ്ഥാനമാക്കിയായിരുന്നു ഈ ഘോരമായ ചർച്ച!

ദേഷ്യംകൊണ്ട് തുടുത്ത രതീശന്‍  മാഷ്‌ ദീപക്കിനെ നോക്കി വിരല്‍ ഞൊടിച്ചു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു ...

 "ദീപക്കേ... പൊറത്ത് പൊയ്ക്കോ"

ദീപക്ക് തറവാടി ആണ്. മാഷ് ഒരു തവണ പറഞ്ഞപ്പോ തന്നെ യാതൊരു മടിയും കൂടാതെ ദീപക് എഴുന്നേറ്റു. പുറത്തേക്ക് പോകാന്‍ വേണ്ടി തുടങ്ങവേ അവസാനമായി ഒന്ന് കൂടി ജനാലയില്‍ കൂടി പുറത്തേക്ക് എത്തി നോക്കി ... എന്നിട്ട് തിളങ്ങുന്ന കണ്ണുകളോടെ  പ്രവീണിനെ നോക്കി പറഞ്ഞു 

"ഞാന്‍ പറഞ്ഞില്ലേ... അത് മാധവേട്ടന്റെ കാറാന്നു ! നോക്ക്.. വണ്ടി അതാ ആട! "

ക്ലാസ്സില്‍ ഒരു കൂട്ട ചിരി ആയിരുന്നു പിന്നെ...ദേഷ്യത്താല്‍ വിറയ്ക്കുന്ന മാഷിന്റെയും  പരിഹാസ ചിരിയോടെ  തുറിച്ചു നോക്കുന്ന പിള്ളേരുടെയും    മുന്നിലൂടെ ഇളിഭ്യനായി ദീപക് പുറത്തേക്ക് നടന്നകന്നു. പക്ഷെ അവന്റെ മനസ്സില്‍ അവന്‍ വിജയശ്രീ ലാളിതന്‍ ആയ സേതുരാമയ്യര്‍ ആയിരുന്നു.

അന്യാധീനപ്പെട്ടു പോകുമായിരുന്ന ഒരു കാറിനു ഉടമസ്ഥനെ കണ്ടെത്താനായ സേതുരാമയ്യര്‍ ! 



2015 ഡിസംബർ 14, തിങ്കളാഴ്‌ച

ഇന്ത്യൻ സോറി

"മ്മാമ്മേ , മാമൻ എന്താ കൊണ്ടുവന്നത് ? " കണ്ണുകൾ തിരുമ്മി കൊണ്ട് കിടക്കപ്പായിൽ നിന്നും എഴുന്നേറ്റു നേരെ അടുക്കള ലക്ഷ്യമാക്കി നടന്നു  വരുന്ന അഞ്ജന ആദ്യം ചോദിക്കുന്ന ചോദ്യം ആണിത്.  "മാമൻ എത്തിയോ" അല്ലെങ്കിൽ "എപ്പോ എത്തി" എന്നുള്ള ചോദ്യംഒക്കെ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. 

  അതുകൊണ്ട് തന്നെ വെള്ളിയാഴ്ച വൈകീട്ട് ബാംഗളൂരിൽ നിന്നും നാട്ടിലേക്ക് ബസ്‌ കേറുന്നതിനു മുൻപേ ഒരു കാര്യം ഞാൻ ഉറപ്പാക്കും-  അഞ്ജനക്കും കാർത്തിക്കും വേണ്ടി എന്തെങ്കിലും ഒക്കെ വാങ്ങിയിട്ടുണ്ട് എന്ന്.   

  കാർത്തിക്കിനേക്കാൾ 3 വയസ്സ് മൂത്തതാണ് അഞ്ജന .അഞ്ചു വയസ്സുകാരൻ ആയ അവൻ ഒരിക്കലും അഞ്ജനയെ പോലെ "മാമൻ എന്ത് കൊണ്ട് വന്നു " എന്ന് ചോദിക്കാറില്ല. അതി വേഗം  ബഹുദൂരം  പക്വത കൈവരിച്ചത്‌ കൊണ്ടൊന്നുമല്ല മറിച്ച്  അവനങ്ങനെചോദിക്കെണ്ടതിന്റെ ആവശ്യം വരാറില്ല എന്നതാണ് സത്യം.  അവൻ എഴുന്നെൽക്കുംമ്പൊഴേക്കും അതിന്റെ ഉത്തരം ഒന്നുകിൽ ഹാളിലെ തറയിൽ അല്ലെങ്കിൽ മുറ്റത്ത്  വെറും നിലത്ത് ചിതറിക്കിടക്കുന്നത് കാണാൻ പറ്റും .

   ഇത്തവണ നാട്ടിൽ പോകുമ്പോൾ വാങ്ങിച്ചത് 2 കളിപ്പാട്ടങ്ങൾ ആയിരുന്നു. അത് മുൻകൂട്ടി വാങ്ങിച്ചുവെച്ചതൊന്നുമായിരുന്നില്ല. "അയ്യോ  ഇത്തവണ  ഒന്നും വാങ്ങിക്കാൻ പറ്റീല്ലല്ലോ" എന്നോർത്തപ്പോ  വ്യാഴാഴ്ച്ച  ദിവസം  ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി  ഒരു ടോയ്സ് ഷോപ്പിൽ കേറി വാങ്ങിയതായിരുന്നു അവ . ആ കളിപ്പാട്ടം ഉണ്ടാക്കിയ ഒരു ചെറിയ തമാശയാണ് ഈ കഥയുടെ ആധാരം .

വെള്ളിയാഴ്ച ഓഫീസിലേക്ക്  വരുമ്പോ ചുമലിൽ ഒരു ബാഗ്  തൂക്കി , കയ്യിൽ വലിയ ഒരു സഞ്ചിയിൽ ആ രണ്ടു കളിപ്പാട്ടങ്ങളും ഇട്ടു, സഞ്ചി  തൂക്കി പിടിച്ച് ആട്ടി ആട്ടിയാണ് ബസ്സ്‌സ്റ്റോപ്പിൽ നിന്നും ഓഫീസ് വരെ നടന്നത്.

   ചെവിയിൽ ഒരു ഹെഡ് സെറ്റ് ...കയ്യിൽ ഒരു വില കൂടിയ ടച്ച് സ്ക്രീൻ മൊബൈൽ ...യോ യോ സ്റ്റൈലിൽ ഡ്രസ്സിംഗ് ...ഒരു ലാപ്ടോപ് ബാഗ്‌ ... ഒരു കൂസൽ  ഇല്ലാത്ത നടത്തം ;  ഒരു സോഫ്റ്റ്‌വെയർ എങ്ങിനീയർ എന്ന് പറയുമ്പോ സാധാരണ നിങ്ങളുടെ  മനസ്സില് ഉരുത്തിരിഞ്ഞുവരുന്ന രൂപം ഈ പറഞ്ഞത്  പോലെ ഒക്കെ ആണ് എങ്കിൽ എല്ലാവിധ സങ്കൽപ്പങ്ങളെയും തകർത്തെറിഞ്ഞു കൊണ്ടാണ് ഞാൻ നടന്നു പോയത്.

 കൂടെ നടന്നു പോകുകയായിരുന്നു മറ്റു കംപ്യുട്ടർ തൊഴിലാളികൾ എന്നെ ഒരല്പം പുച്ഛത്തോടെ നോക്കിയോ എന്നൊരു സംശയം . ഒരു പക്ഷെ സ്വയം തോന്നിയ ഒരു അപകർഷ താബോധം ആയിരിക്കാം .എങ്കിലും ആ പറഞ്ഞ ബോധത്തിനിടയിലും എനിക്ക് ആശ്വസിക്കാൻ ഉള്ള ഒരു വക തന്നു കൊണ്ടാണ് രണ്ടു പയ്യൻമ്മാർ എന്നെ ഓവർടെയ്ക്ക് ചെയ്ത് ഓഫീസിലേക്ക് നടന്നു പോയത്. കീറിയ ജീൻസും  ബാത്രൂം ചപ്പലും  ഒക്കെ ഇട്ടു പോകുന്ന ഇവനെക്കാൾ ഭേദമല്ലേ ഞാൻ എന്ന് മനസ്സില് പറഞ്ഞു സ്വയം ആശ്വസിച്ചു. 

  ഇതൊക്കെ മനസ്സില് പറയാനേ പറ്റു കേട്ടോ .പുറത്ത് പറഞ്ഞാൽ "ഇതൊക്കെയല്ലേ ഫാഷൻ " എന്ന മറുവാക്ക് പറഞ്ഞ് എന്റെ വായടപ്പിക്കും എന്നുറപ്പാ. ഈ ഫാഷൻ എന്ന് പറയുന്ന സംഗതിയുടെ സാഗത്യം രസമാണ്. നമ്മൾ ഒരു ജീൻസ് പാൻറ്  വാങ്ങി കുറച്ചു ദിവസം ഇട്ടതിനു ശേഷം അതൊന്നു കീറി പോയാൽ അത് പിന്നെ ഇടാൻ പറ്റില്ല.ഇട്ടാൽ  നമ്മൾ കൊള്ളരുതാത്തവൻ  ആവും. അതെ സമയം കീറിയ ജീൻസ് പാൻറ് നോക്കി വാങ്ങിച്ചാൽ അത് ഫാഷൻ.

  വാങ്ങിയതിനു ശേഷം കീറിയാൽ പഴഞ്ചൻ ; കീറിയതിനു ശേഷം വാങ്ങിയാൽ ഫാഷൻ!  

 ഞാൻ നടന്നു നടന്നു ഓഫീസിന്റെ ബിൽഡിങ്ങിൽ എത്തി. രണ്ടാം നിലയിലാണ് എന്റെ ഓഫീസ് .ഭാഗ്യത്തിന് ആ നേരത്ത് രണ്ടാം നിലയിലേക്ക് പോകുന്ന ഒരു ലിഫ്റ്റ്‌ ഉള്ളത് കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ മേലെ എത്തി. 

 ചിലപ്പോഴൊക്കെ നാട്ടിലെ ബസ്സ്‌ പോലെ ആണ് ലിഫ്റ്റ്‌. 6 ലിഫ്റ്റ്‌ ഉണ്ടെങ്കിലും ചില നേരത്ത്  ഒത്തിരി നേരം കാത്തു നില്ക്കേണ്ടി വരും. എന്നാൽ ചിലപ്പോ രണ്ടു മൂന്നെണ്ണം നമ്മളെ കാത്തു കിടപ്പുണ്ടാവും. മറ്റു ചിലപ്പോഴാകട്ടെ എല്ലാ ലിഫ്റ്റും ആൾക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കും. അതുകൊണ്ട് തന്നെ എത്തിയപ്പോ തന്നെ ലിഫ്റ്റ്‌ കിട്ടി എന്ന പ്രയോഗത്തിൽ അല്പം സാംഗത്യം ഉണ്ടെന്നു  ബോദ്ധ്യമായല്ലോ.

രണ്ടാം നിലയിൽ എത്തിയ ഉടനെ അതിൽ നിന്നും ഇറങ്ങി നേരെ ഓഫീസിന്റെ വാതിൽ ലക്ഷ്യമാക്കി ധ്രിതിയിൽ നടന്നപ്പോൾ കയ്യിൽ ഉണ്ടായിരുന്ന കളിപ്പാട്ടത്തിന്റെ സഞ്ചി ഊഞ്ഞാലാടി, തൊട്ടു മുന്നില് നടന്നു പോവുകയായിരുന്ന ആളുടെ പുറകു വശത്ത്  ചെറുതായി ഒന്ന് തട്ടി പോയി  . പെട്ടെന്ന് അയാള് അവിടെ സ്റ്റോപ്പ്‌ ചെയ്തു അയാളുടെകയ്യിൽ ഉണ്ടായിരുന്ന സ്യൂട്ട് കെയ്സ് നിലത്തേക്ക് വെച്ചു. സഡൻ ബ്രേക്ക്‌ ഇട്ട പോലെ ഉള്ള അദ്ദേഹത്തിന്റെ നിൽപ്പ് ഞാൻ പ്രതീക്ഷിച്ചതെ ഇല്ലായിരുന്നു.അത് കാര്യങ്ങൾ കൂടുതൽ കുഴപ്പമുണ്ടാക്കി. എന്റെ ഷൂസ് ചെറുതായി അദ്ദേഹത്തിന്റെ കാലിൽ സ്പർശിച്ചോ എന്നു ചെറിയ ഒരു സംശയം എനിക്കുണ്ടായി. 

 നമ്മൾ ഇന്ത്യക്കാരുടെ പൊതുവായ ഒരു രീതി ഉണ്ടല്ലോ... തൊട്ടു വന്ദിക്കൽ. ആർഷ ഭാരത സംസാകാരത്തിൻറെ സർവ പ്രൗഡിയും തിളങ്ങി നില്ക്കുന്ന  തനതായ മാപ്പപേക്ഷ ! അങ്ങനെ തൊട്ടു വന്ദിക്കാൻ വേണ്ടി ഞാൻ ഒന്ന് കൈ നീട്ടിയതും ആ പുള്ളിക്കാരൻ കയ്യിലെസ്യൂട്ട് കേസ് നിലത്ത്  ഇറക്കി വെച്ച് എന്റെ നേരെ  തിരിഞ്ഞതും ഒരുമിച്ചായിരുന്നു.

  അപ്പോഴാണ്‌ എനിക്ക് ആളെ മനസ്സിലായത് . അമേരിക്ക യിൽ നിന്നും നമ്മുടെ ഓഫീസിലേക്ക് വന്ന ഒരു സായിപ്പ് ആണ്. എന്നെ പരിചയം ഒന്നും ഇല്ല പുള്ളിക്ക്. പക്ഷെ ഞാൻ കഴിഞ്ഞ കുറച്ചു ദിവസമായി കോഫീ മെഷീന്റെ അരികിലും മീറ്റിംഗ് റൂമിലും ഒക്കെ ആയി അദ്ദേഹത്തെ കണ്ടിട്ടുണ്ട് എന്ന് മാത്രം.

സായിപ്പ് തിരിഞ്ഞു നോക്കിയപ്പോ അദ്ദേഹത്തിന് നേരെ കൈ നീട്ടി നില്ക്കുന്ന എന്നെ ആണ് കണ്ടത്. തൊട്ടു വന്ദിക്കുന്നതിൻറെ ആദ്യ പടിയായുള്ള ആ കൈ നീട്ടലിനെ അദ്ദേഹം കണ്ടത് "ഹാൻഡ്‌ ഷെയ്ക്ക് " ചെയ്യാനുള്ള ഒരു അപേക്ഷ ആയാണ് . അത് കണ്ടു വിടർന്ന  മുഖത്തോടെ  ഒരു നല്ല പുഞ്ചിരി മുഖത്ത് കാണിച്ചു കൊണ്ട് അയാള് എനിക്ക് ഹാൻഡ്‌ ഷെയ്ക്ക് തന്നു. എന്റെ കൈ പിടിച്ചു കുലുക്കുന്നതിനിടയിൽ "ഹേയ് ...ഹൗ  ആർ യു ഡൂയിംഗ് " എന്നും ചോദിച്ചു.

"ഐ ആം ഫയിൻ ... താങ്ക്സ് " എന്നും പറഞ്ഞു ഞാൻ ഒരു ചമ്മിയ ചിരിയോടെ പുള്ളിയെ പോകാൻ അനുവദിച്ചു . പുള്ളി പെട്ടിയും എടുത്തോണ്ട് പോയി.


അൽപ നേരം സ്തബ്ദനായി നിന്ന ഞാൻ മനസ്സില് ആലോചിച്ചു.- എങ്ങോട്ടോ പോകുന്ന ഒരു സായിപ്പിനെ പുറകിൽ നിന്നും വിളിച്ചു നിർത്തി ഷെയ്ക്ക് ഹാൻഡ്‌ കൊടുക്കാൻ ... എനിക്കെന്താ വട്ടല്ലേ. ഇനി അങ്ങേർക്ക് വട്ടായതാണോ... ഹേ പാവം അങ്ങനെ പറയാൻ പാടില്ല. ഭാരത സംസ്കൃതിയെ കുറിച്ച് അറിവില്ലാത്ത ഒരു പാവം സായിപ്പൻ അല്ലെ...വിട്ടുകള !

ഇനി അങ്ങേരുടെ സൈഡിൽ നിന്നും ചിന്തിച്ചാൽ "ഒരു  പരിചയവും ഇല്ലാത്ത ഒരുത്തൻ പുറകിൽ നിന്നും വന്നു ചന്തിക്കടിച്ചു  വിളിച്ചു ഹാൻഡ്‌ ഷെയ്ക്ക്  നു ചോദിക്കുന്നു .. കണ്ട്രി ഫെല്ലോ ! "


അതിപ്പോ ... നമ്മളിപ്പോ ... എന്താ പറയാ ... നിങ്ങള്  വായനക്കാര് ... സായിപ്പിന്റെ സൈഡിൽ നിന്നും ചിന്തിക്കൂലല്ലോ ...അല്ലെ... മ്മള് ..ഇന്ത്യൻസ് ... ഒറ്റക്കെട്ടല്ലേ...അല്ലെ.. :)

     ------------------------   ------------------------   ---------------------   ----------------


2012 മാർച്ച് 4, ഞായറാഴ്‌ച

പെണ്ണ് കാണല്‍

ഈയിടെ ആയി എന്തിലും ഏതിലും ഒരു കല്യാണം മണം ആണ്. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അങ്ങനെ ആണ് പോലും. അടുത്ത ബന്ധുക്കള്‍ മുതല്‍ അകന്ന സുഹൃത്തുക്കള്‍ വരെ നമ്മളെ കണ്ടാല്‍ ചോദിക്കുന്നത് " കല്യാണം ... എന്തായി? " എന്നായിരിക്കും.

" അതൊക്കെ പതുക്കെ നോക്കാം... കുറച്ചു കാലം കൂടി ഇങ്ങനെ അങ്ങ് പോട്ടെ " എന്നായിരുന്നു ആദ്യമൊക്കെ ഞാന്‍ മറുപടി കൊടുത്തത്. അത് പറഞ്ഞാല്‍ അടുത്ത മറുപടി ഇങ്ങനെ ആയിരിക്കും "ഇപ്പൊ പെണ്‍പിള്ളേര് കുറവാണ്. നമ്മുടെ ജാതിയില്‍ പെട്ടവര്‍ തീരെ കുറവാ. അതുകൊണ്ട് പെട്ടെന്ന് നോക്കിക്കോ."

അതല്ലേലും അങ്ങനെ ആണല്ലോ.. നമുക്ക് എന്തേലും വേണമെന്ന് തോന്നുമ്പോ അത് കിട്ടാന്‍ ഉണ്ടാവില്ല. കുറച്ചു കാശിനു ആവശ്യം വന്നിട്ട് കൊപ്ര വില്‍ക്കാന്‍ വേണ്ടി മലഞ്ചരക്ക് കടയ്ല്‍ ചെന്നപ്പോ കടക്കാരന്‍ പറഞ്ഞു "ഇപ്പൊ കൊപ്രക്കൊന്നും വേലയെ ഇല്ല." അത് പോലെ തന്നെ ബാംഗളൂരില്‍    താമസിക്കാന്‍ ഒരു വീട് അന്വേഷിച്ചു ബ്രോക്കര്മാരുറെ അടുത്ത്ചെന്നപ്പോള്‍ അവര്‍ പറഞ്ഞു "ഇപ്പൊ വീട് കിട്ടാനേ ഇല്ല.... വല്യ ബുദ്ധിമുട്ടാ" എന്ന്.

ആ  ഒരു  ലാഘവത്തോടെ മാത്രമേ ഈ ഉപദേശങ്ങളെ ഞാന്‍ ആദ്യമൊക്കെ ഉള്‍ക്കൊണ്ടിരുന്നുള്ളൂ.  പക്ഷെ പെണ്ണന്വേഷിച്ച് ഇറങ്ങിയപ്പോള്‍ ആണ് ഈ ഒരു ഉദ്യമം വിജയത്തില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ട് ശരിക്കും അറിഞ്ഞത്.
നമുക്ക് പെണ്ണിനെ ഇഷ്ടമാകണം...പെണ്ണിന് നമ്മളെ ഇഷ്ടമാകണം... പിന്നെ വീട്ടുകാരെ ഇഷ്ടപ്പെടണം... അങ്ങനെ അങ്ങനെ എല്ലാം ശരിയായി വരുമ്പോഴായിരിക്കും  ശുക്രനും ചന്ദ്രനും ഒക്കെ വില്ലന്മ്മാരായി വരുന്നത്.
പെണ്ണിന്റെ അച്ഛന്‍ ചന്ദ്രേട്ടന്‍ സമ്മതിച്ചാലും അങ്ങ്  ആകാശത്തിലെ ചന്ദ്രന്‍റെ സമ്മതം കിട്ടിയാലേ സംഗതി നടക്കു എന്നതാണ് അവസ്ഥ! രാത്രിയില്‍ മഞ്ഞള്‍ തേച്ചു മിനുക്കി പ്രത്യക്ഷപ്പെടുന്ന  ഈ ചന്ദ്രന്‍റെ ഒക്കെ നല്ല മുഖങ്ങള്‍ മാത്രമേ പലരും  കണ്ടിട്ടുണ്ടാവു.. പക്ഷെ തനിക്കു റോള്‍ ഉണ്ട് എന്ന് തോന്നിക്കഴിഞ്ഞാല്‍ ചന്ദ്രന്‍ എന്നോ ഗുളികന്‍ എന്നോ ഇല്ല. എല്ലാവരും തനി നിറം കാണിക്കും.


ഇങ്ങനെ അന്യ ഗ്രഹങ്ങളാല്‍ വേട്ടയാടപ്പെട്ടു കല്യാണം വൈകി പോകുന്ന കുറെ മാനവ സുഹൃത്തുക്കള്‍ ഈ ഭൂമിയില്‍ എനിക്കുണ്ട്. അവരില്‍ മിക്കവരും ഇപ്പൊ കേരള മാട്രിമണിയില്‍ കുടിയേറി പാര്‍ത്തിരിക്കുന്നു.മിക്ക സുഹൃത്തുക്കളോടും ചാറ്റ് ചെയ്യണമെങ്കില്‍ ഇപ്പൊ കേരള മാട്രിമണിയില്‍ ലോഗിന്‍ ചെയ്യേണ്ട അവസ്ഥ ആണ് !


ഇങ്ങനെ ഒക്കെ ആണ് ഞാനും എന്റെ കൂട്ടുകാരും ഒക്കെ ഉള്‍പ്പെടുന്ന ലോകത്തിന്‍റെ ഇന്നത്തെ ചിത്രം.

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ എനിക്ക് നാട്ടിലെ  ഒരു കൂട്ടുകാരന്റെ ഒരു  കോള്‍ വന്നു. അതി കാലത്ത് തന്നെ വന്ന കോള്‍ ആയതു കൊണ്ട് ആദ്യം ഞാന്‍ വിചാരിച്ചു "പണി കിട്ടി" എന്ന്. സാധാരണ ഇത് പോലെ വരുന്ന കൊളില്‍ കേള്‍ക്കാന്‍ പറ്റുക ഒരു തരം അപേക്ഷ ആയിരിക്കും. "അളിയാ ഞാന്‍ ബാംഗളൂരില്‍ എത്തീട്ടുണ്ട്. ഇപ്പൊ ധാ ഞാന്‍ മജസ്റ്റിക്കില്‍ ബസ്സിറങ്ങി. നീ ഫ്രീ ആണെകില്‍ ഒന്ന് ഇവിടം വരെ വന്നു എന്നെ പിക്ക് ചെയ്യുമോ?"

പക്ഷെ ഇതങ്ങനെ ആയിരുന്നില്ല. സംഭവം ഇത്രയേ ഉള്ളു. അവനു ഒരു പെണ്ണ് കാണാന്‍ പോകണം. കൂടെ പോകാന്‍ ഞാന്‍ കൂടി ഉണ്ടെങ്കില്‍ ഒരു സന്തോഷം. എനിക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ഒക്കെ ആയി ഒരു നാലഞ്ചു പെണ്ണ്  കാണല്‍ ചടങ്ങില്‍ പങ്കെടുത്ത അനുഭവ പരിചയം ഒരു മുതല്‍ക്കൂട്ട് ആയിരിക്കും എന്ന് കരുതിയായിരിക്കും ഈ കാര്യത്തില്‍ തികച്ചും നവാഗതനായ അവന്‍ എന്നെ കൂട്ടിനു വിളിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിദേശ പര്യടനത്തിനു പോകുമ്പോള്‍ അനുഭവ പരിചയം ഉള്ള കുറച്ചുപേര്‍ വേണം എന്നും പറഞ്ഞു വി വി എസ ലക്ഷ്മണിനെ ഒക്കെ ചുമന്നോണ്ട് പോകാറുണ്ടല്ലോ.. ഏതാണ്ട് അതുപോലെ!


എന്തായാലും എന്നെ വിളിച്ചതില്‍  അവനെ കുറ്റം പറയാന്‍ പറ്റില്ല. കാരണം  ആദ്യമായിട്ട് പോകുമ്പോള്‍ അല്പം പരിഭ്രമം സാധാരണമാണല്ലോ . "ഗായത്രിയില്‍ വരുമ്പോള്‍ സോമേട്ടനും പുതുമുഖം ആയിരുന്നല്ലോ "

ഞാന്‍ പറഞ്ഞു "എടാ,, ഇന്ന് ബുധനാഴ്ച അല്ലെ .. ഞാന്‍ ശനിയാഴ്ച നാട്ടിലോട്ടു വരാം. എന്നിട്ട്  ശനിയോ ഞായറോ പോകാം... സൗകര്യം പോലെ. എന്തെ? "

അവന്‍ സമ്മതിച്ചു. ഇനി കൂട്ടുകാരനെ കുറിച്ച് രണ്ടു വാക്ക്.

എന്റെ പണ്ട് തൊട്ടേ ഉള്ള കൂട്ടുകാരന്‍ ആണ് അവന്‍.., പേര് അനീഷ്‌ . നല്ല പയ്യന്‍ ആണ്. നല്ല സ്വഭാവം എന്ന് വെച്ചാല്‍ തങ്കപ്പെട്ട സ്വഭാവം. നാട്ടില്‍ തന്നെ ചെറിയ ജോലി ഒക്കെ ആയി കഴിഞ്ഞു കൂടുന്നു. അവന്റെ വീട്ടിനടുത്ത് ഒരു അമ്പലം ഉണ്ട്. അവിടെ ഉത്സവം നടത്തുക , നോട്ടീസ് ഒട്ടിക്കുക. ഉത്സവ പിരിവിനു പോകുക ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങളില്‍  വ്യാപൃതനായി   സന്തുഷ്ട ജീവിതം നയിച്ച്‌ പോരുന്നു. കണിമംഗലത്തെ ജഗന്നാഥന്‍ എന്നാണ് അവന്‍ അവനെ സ്വയം വിളിച്ചിരുന്നത്.

അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ഞാന്‍ നാട്ടില്‍ എത്തി. എത്തിയ ഉടനെ  തന്നെ ഞാന്‍ അവനെ ഫോണ്‍ ചെയ്തു.

"എടാ ഞാന്‍ നാട്ടില്‍ എത്തി. അപ്പൊ എങ്ങനെയാ പരിപാടി? "

     "എത്തിയോ.. ഓക്കേ . നമുക്കപ്പോ  ഒരു പത്തു മണി ആവുമ്പോ പോകാം. എന്തെ? ഞാന്‍ സജിയോടും പറഞ്ഞിട്ടുണ്ട്. അവനും വരുന്നുണ്ട്."

"ഓക്കേ ശരി . പത്തു മണി ആവുമ്പോ ഞാന്‍ സജിയെയും   കൂട്ടി നിന്റെ ബസ്സ്‌ സ്റ്റോപ്പില്‍ എത്താം . അവിടുന്ന് നമുക്ക് ഒരുമിച്ചു പോകാം."

അവനും സമ്മതിച്ചു. സജി  കൂടി ഉള്ളത് കാരണം എന്‍റെ ടെന്‍ഷന്‍ കുറച്ചു കുറഞ്ഞു. കാരണം , അല്ലെങ്കില്‍ പെണ്ണിന്‍റെ വീട്ടില്‍ എത്തിയാല്‍ ഞാന്‍  ഒറ്റയ്ക്ക് വല്യ കാരണവരെ പോലെ കാര്യങ്ങള്‍ സംസാരിക്കണമല്ലോ. പയ്യന്‍ ഒത്തിരി ഒന്നും സംസാരിക്കാന്‍ പാടില്ല എന്നാണല്ലോ പൊതുവേ ഉള്ള വെപ്പ്.

പത്തു മണിക്ക് തന്നെ ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചു പെണ്‍ വീട്ടിലേക്കു തിരിച്ചു.ബസ്സിലാണ് യാത്ര.അനീഷിന്‍റെ  വീട്ടില്‍ നിന്നും ഒരു അഞ്ചെട്ടു കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളു പെണ്‍കുട്ടിയുടെ വീട്ടിലേക്കു എന്നവന്‍ പറഞ്ഞപ്പോ ഞങ്ങള്‍ ചോദിച്ചു

"എടാ പഹയ.. അപ്പൊ ലവ് ആണല്ലേ.. ? !"

"ഹേ അല്ലടാ.. എന്‍റെ ഒരു കൂട്ടുകാരന്‍റെ പരിചയത്തില്‍ ഉള്ള കുട്ടിയ, ഞാന്‍ കണ്ടിട്ടേ ഇല്ല " അനീഷ്‌ പറഞ്ഞു

"ഓഹോ .. എന്നാല്‍ പിന്നെ അവനെ കൂടി വിളിച്ചൂടായിരുന്നോ ? അതാവുമ്പോ ഒരു മീഡിയെറ്റര്‍ ആയല്ലോ. " സജി ചോദിച്ചു.

"ഇല്ല അവന്‍ ഇപ്പൊ നാട്ടില്‍ ഇല്ല. എന്ന് മാത്രമല്ല അവങ്ങനെ വല്യ പരിചയം ഒന്നും ഇല്ല. ജസ്റ്റ്‌ കണ്ടു പരിചയം ഉണ്ട് . അത്രേ ഉള്ളു. "

അവിടെ ചെന്നാല്‍ എന്തൊക്കെ പറയണം എന്തൊക്കെ പറയാന്‍ പാടില്ല എന്നൊക്കെ ഉള്ള സ്ക്രിപ്റ്റ് യാത്രയില്‍ ഉടനീളം ഞാന്‍ മനസ്സില്‍ മെനഞ്ഞു കൊണ്ടേ ഇരുന്നു.

അങ്ങനെ പെണ്ണിന്‍റെ വീടിന്റെ അടുത്തുള്ള സ്റ്റോപ്പില്‍ ഞങ്ങള്‍ ഇറങ്ങി. ഒരു മൂന്നു മിനിറ്റ് നടന്നപ്പോള്‍ അല്പം ദൂരെ ആയി വീട് കണ്ടു. അനീഷ്‌  സ്വന്തം വീട്ടിലേക്കു പോകുന്നതു പോലെ ഒരു സംശയവും കൂടാതെ ആ വീട് ലക്ഷ്യമാക്കി നടക്കുന്നത് കണ്ടപ്പോ ഞങ്ങള്‍ക്ക് ഒരു സംശയം

 "എടാ, നിനക്കെങ്ങനെ കൃത്യമായി വീട് കണ്ടു പിടിക്കാന്‍ പറ്റി? ഒരു സംശയം പോലും ഇല്ലല്ലോ.. ?"

"എടാ, വഴി ഒക്കെ ആ കൂട്ടുകാരന്‍ പറഞ്ഞു തന്നിരുന്നു. പിന്നെ ഉത്സവ പിരിവിനും നോട്ടീസ് വിതരണത്തിനും ഒക്കെ ആയി നമ്മള്‍ എത്താത്ത നാടുണ്ടോ ! "

അവന്‍  തെല്ലൊരു അഹങ്കാരത്തോടെ ആണ് അത് പറഞ്ഞത്.
പക്ഷെ  ഞാന്‍ ഒന്നും പറഞ്ഞില്ല. കാരണം അവനു അറിയാവുന്നതിന്‍റെ   പത്തില്‍ ഒന്ന് പോലും സ്ഥലങ്ങളോ  ആള്‍ക്കാരെയോ  എനിക്കറിയില്ലല്ലോ ! പ്രവാസി ജീവിതത്തിന്റെ സംഭാവന ആണ് നാടിനെയും നാട്ടുകാരെയും കുറിച്ചുള്ള ഈ അറിവില്ലായ്മ.

നാലഞ്ചു സ്റെപ്പു കൂടി മുന്നോട്ട് വെച്ചതിനു ശേഷം ഒന്ന് തിരിഞ്ഞു നിന്ന് ഞങ്ങളോടായി അനീഷ്‌ പറഞ്ഞു
"എടാ പിന്നൊരു കാര്യം. ഞാന്‍ കാര്യമായി ഒന്നും ശ്രദ്ധിക്കില്ല കുട്ടിയെ. എല്ലാം നിങ്ങള്‍ വേണം നോക്കാന്‍.!. . . മനസ്സിലായല്ലോ....കാര്യം മനസ്സിലായല്ലോ ? "

"ആ കാര്യം നമ്മള്‍ ഏറ്റു ! പിന്നൊരു കാര്യം .. സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ ചോദിച്ചത് പോലെ ഓരോ മണ്ടത്തരങ്ങള്‍ ചോദിച്ചു നീ ആയിട്ട് കുളമാക്കതിരുന്നാല്‍ മതി " ഒരു ചിരിയോടെ  സജി പറഞ്ഞു.


"എടാ പിന്നൊരു കാര്യം... അവര്‍ ചായയുടെ കൂടെ എന്തേലും ഒക്കെ കഴിക്കാന്‍ തരും. പെണ്ണിനെ നിനക്ക് തീരെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ , ഇനി ഒരിക്കലും അവരെ കാണേണ്ടി വരില്ല എന്ന് ഉറപ്പാണെങ്കില്‍...., അങ്ങനെ ആണെങ്കില്‍ മാത്രം  നീ വാരി വലിച്ചു കഴിച്ചോളു .. വേണേല്‍ കുറച്ചു പോക്കറ്റിലും ഇട്ടോ " - എന്നാല്‍ ആവുന്ന ഉപദേശം ഞാനും കൊടുത്തു.

എന്തായാലും നടന്നു നടന്നു വീടിന്റെ അടുത്തെത്തി... നടത്തത്തിനു അല്പം സ്പീട് കുറഞ്ഞു.

"ഇനി ഡീസെന്‍റ് ആവു ..ഡീസെന്‍റ് ആവു !" അനീഷ്‌  ഞങ്ങളെ തോണ്ടി.

വീടിന്‍റെ മുറ്റത്തെത്തി.കൊച്ചു വീട്. പക്ഷെ നല്ല അടക്കവും ഒതുക്കവും വൃത്തിയും ഉണ്ട്. വാതില്‍ അടഞ്ഞു കെടക്കുന്നു. പക്ഷെ അകത്തു ആള്‍ ഉണ്ടെന്നു ഉറപ്പു.അടുക്കളയില്‍ നിന്ന് ആണെന്ന് തോന്നുന്നു ... ചെറിയ ശബ്ദങ്ങള്‍ പുറത്തേക്കു കേള്‍ക്കാമായിരുന്നു.

ഞങ്ങള്‍ മുറ്റത്തു  തന്നെ നിന്നു . ഒന്ന് ചുമച്ചു നോക്കി . ആരും വന്നില്ല. ഒടുവില്‍ കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തി.വാതില്‍ പതുക്കെ തുറന്നു. ഒരു സുന്ദരികുട്ടി വാതില്‍ തുറന്നു. എന്നിട്ട് ഞങ്ങളുടെ മൂന്നു പേരുടെയും മുഖത്തേക്ക് നോക്കി.

"നല്ല കുട്ടി. എന്തൊരു ഐശ്വര്യം. കൊള്ളാം ഡാ."ഞാന്‍ മനസ്സില്‍ അനീഷിനെ  പ്രശംസിച്ചു.

 പാതി തുറന്ന വാതില്‍ മുഴുവന്‍ ആയി തള്ളി നീക്കി ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു

"കേറി ഇരിക്ക്"  - എന്നിട്ട് വരാന്തയിലെ കസേരയിലേക്ക് അവള്‍ കണ്ണോടിച്ചു കാണിച്ചു.

കൊള്ളാം നല്ല തറവാടിത്തവും ആതിഥ്യ മര്യാദയും ഉള്ള കുട്ടി.

അപ്പോള്‍ അടുക്കളയില്‍ നിന്നും ഒരു സ്ത്രീ ശബ്ദം  "ആരാ മോളെ? "

അവള്‍ അടുക്കള ഭാഗത്തേക്ക് നോക്കി അല്പം ഉറക്കെ പറഞ്ഞു

"അമ്മെ,പിരിവിനു വന്നവരാ.. . ഉത്സവത്തിന്‍റെ പിരിവിനു!! " അവള്‍ അകത്തേക്ക് പോയി.

ടപ്പേ... എല്ലാ തകര്‍ന്നു!!! ഞങ്ങള്‍ മൂന്ന് പേരും മുഖത്തോട് മുഖം നോക്കി.
"സന്ദേശം ... ശ്രീനിവാസന്‍...... ... ചായ ..സ്ക്രിപ്റ്റ് ! ഹോ എന്തൊക്കെ ആയിരുന്നു !" എല്ലാം പോയില്ലേ ! ഞാന്‍ പതുക്കെ ഉരുവിട്ടു

അനീഷിന്റെ മുഖം വിളറി വെളുത്തിരുന്നു. ചമ്മല്‍ എന്ന് പറഞ്ഞാല്‍ നല്ല എ ക്ലാസ്സു ചമ്മല്‍ !!!

 ഇങ്ങനെ ഒരു ഇമേജില്‍ ഇനി എങ്ങനെ പെണ്ണ് ചോദിക്കും!

"തോമസ്‌ കുട്ടീ വിട്ടോട" എന്ന് പറഞ്ഞു മുകേഷും കൂട്ട്കാരും ഓടുന്നത് പോലെ  അമ്മ വരാന്തയില്‍ എത്തുന്നതിനു മുന്‍പ് സ്ഥലം കാലിയാക്കിയാലോ  എന്ന് ഓര്‍ത്തതാ ... പക്ഷെ ഇത് സിനിമ അല്ലല്ലോ! അപ്പഴേക്കും അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് അമ്മ എത്തിയിരുന്നു.

അവര്‍ ഇങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് തന്നെ അനീഷ്‌ ചാടി കേറി അങ്ങോട്ട്‌ പറഞ്ഞു "ഏച്ചീ, ഞങ്ങള്‍ ഇവിടെ അടുത്ത് ഒരിടം വരെ പോയതാ. വല്ലാത്ത ദാഹം . അപ്പൊ  ഇവിടെ വന്നു കുറച്ചു വെള്ളം കുടിക്കാലോ  എന്ന് കരുതി  കേറിയത "



"ഓഹ്.. അതിനെന്താ ...ഇപ്പൊ തരാം " അവര്‍ അടുക്കളയില്‍ പോയി വെള്ളം കൊണ്ട് വന്നു. മൂന്നു പേരും ശരിക്കും വെള്ളം കുടിച്ചു.



ഒരു പക്ഷെ അങ്ങനെ ചാടി കേറി ചോദിച്ചില്ലായിരുന്നു എങ്കില്‍ അവര്‍ കഴിഞ്ഞ വര്‍ഷത്തെ വെടിക്കെട്ടിനെയോ ഉത്സവത്തെയോ കുറിച്ച് എന്തെങ്കിലും ഒക്കെ പരാമര്‍ശനങ്ങള്‍ നടത്തിയേക്കും എന്ന് ഓര്‍ത്തിട്ടാണ് അവന്‍ ഇങ്ങനെ ഒരു നീക്കം നടത്തിയത് എന്ന് പിന്നീടു അവന്‍ തന്നെ പറഞ്ഞു ഞാന്‍ അറിഞ്ഞു.വെറുതെ എന്തിനാ ശവത്തില്‍ കുത്തിക്കുന്നെ എന്ന് പാവം ഓര്‍ത്ത്‌ പോയിക്കാണും!

കല്യാണ കഴിക്കാത്ത യുവാക്കള്‍ ജാഗ്രതൈ ! പിരിവിനു പോകുന്നതിനു മുന്‍പ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.അല്ലെങ്കില്‍ പെണ്ണ് കാണാന്‍ പോകുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ടി വരും! :)







2012 ഫെബ്രുവരി 1, ബുധനാഴ്‌ച

ഐ ആം ദി കമ്പനി !!! [ ഇംഗ്ലീഷും ഞാനും ഓര്‍മ്മകളും ]

വീടിന്റെ വരാന്തയില്‍ ഇരുന്നാല്‍ മിക്ക ദിവസങ്ങളിലും രാവിലെ ഒരു ഓട്ടോ റിക്ഷ  തെക്കോട്ടും മറ്റൊരു  ഓട്ടോ റിക്ഷ  വടക്കോട്ടും  പോകുന്നത് ഞാന്‍ കാണാറുണ്ട്. തെക്കോട്ടുള്ളതു ഹാരീസിന്റെ ചിക്കന്‍ സ്റ്റാളിലേക്ക് കോഴികളെയും നിറച്ചു പോകുന്നതായിരിക്കും. വടക്കൊട്ടുള്ളത് അടുത്തുള്ള  സര്‍ക്കാര്‍ സ്കൂളിലേക്ക് പിള്ളേരെയും കൊണ്ട് പോകുന്നതും!

കയ്യില്‍ ചൊളയുള്ളവര്‍ മക്കളെ രണ്ടാമതൊന്നു ആലോചിക്കാതെ  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ചൊള ഇല്ലാത്ത പാവം അപ്പന്മാരെ ബ്രെയിന്‍ വാഷ് ചെയ്തു വീഴ്ത്തി തല എണ്ണം തികയ്ക്കേണ്ട ഗതികേടില്‍ ആയി പാവം സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ !  പിസ ഓര്‍ഡര്‍ ചെയ്‌താല്‍ "ഫ്രീ ഹോം ഡെലിവറി" എന്ന് പറയുന്നത് പോലെ പിള്ളേരെ തന്നാല്‍ ഫ്രീ ട്രാന്‍സ്പോര്‍ട്ടെഷന്‍"". ഓഫര്‍ ചെയ്തു. അങ്ങനെ ആ ഓഫറില്‍ അറിഞ്ഞോ അറിയാതെയോ വീണു പോയ ദരിദ്ര കുടുംബങ്ങളിലെ അച്ഛനമ്മമാരുടെ  ചുണക്കുട്ടന്മ്മാരും കുട്ടികളുമാണ് വടക്കോട്ടുള്ള വാനില്‍ നിറയെ.

ഇതാണ് ഇന്നത്തെ കാഴ്ച. 

പക്ഷെ എന്റെ ചെറുപ്പത്തില്‍ ചെക്കനെ  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ക്കണോ മലയാളം മീഡിയം സ്കൂളില്‍ ചേര്‍ക്കണോ എന്ന കണ്ഫ്യൂഷന്‍ ഒരു ദിവാ സ്വപ്നത്തില്‍ പോലും എന്റെ അച്ഛന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. കാരണം  ഇംഗ്ലീഷ് മീഡിയം എന്ന വാക്ക് ഗ്രാമത്തില്‍ എത്തുന്നതിനു ഏറെ മുന്പ് ആയിരുന്നു ഞാന്‍ എന്ന അവതാരത്തിന്റെ ഒന്നാം ക്ലാസ്സ്‌ പ്രവേശനം. പിറന്നു വീഴുന്ന ഓരോ ഉണ്ണിയും ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ എല്‍ പി സ്കൂളിന്റെ ജന്മാവകാശം ആയിരുന്നു അന്ന്. ആ അലിഖിത നിയമത്തില്‍ നാട്ടുക്കൂട്ടങ്ങള്‍ക്ക് ആര്‍ക്കും തന്നെ ഒരു എതിര്‍പ്പും ഉണ്ടായിട്ടുള്ളതായി എവിടെയും പറഞ്ഞു കേട്ടിട്ട് പോലും ഇല്ല. 

അങ്ങനെ പത്താം ക്ലാസ്സു വരെ മലയാളം മീഡിയത്തില്‍ ഞാന്‍ പഠിച്ചു വളര്‍ന്നു. പഠിച്ചോ എന്നുറപ്പില്ല എന്തായാലും വളര്‍ന്നു.  

ഏതൊരു മലയാളം മീഡിയം കാരനേയും പോലെ എനിക്കും ഇംഗ്ലീഷ് ഭാഷ കടുത്ത വെല്ലുവിളി ആയിരുന്നു. പരീക്ഷ സമയങ്ങളില്‍ ആയിരുന്നു ഇംഗ്ലീഷ് ഭാഷ അതിന്റെ ദംഷ്ട്രകള്‍ കാണിച്ചു  പേടിപ്പിച്ചത്.

  ഇംഗ്ലീഷ് സെക്കന്റില്‍ എസ്സേ ക്വെസ്റ്റ്യനു ഉത്തരം എഴുതുമ്പോള്‍ അവിടവിടെ ആയി  ഇംഗ്ലീഷ് വേര്‍ഡുകള്‍  കിട്ടാതെ വന്നാല്‍ മലയാളം വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതിയും , രണ്ടു ഇംഗ്ലീഷ് വേര്‍ഡുകള്‍ തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ വേണ്ടി സായിപ്പ് തന്ന "ഈസ്‌" , "ആസ്", "ആര്‍ " എന്നീ  ഗണത്തില്‍ പെട്ടവയില്‍ ഏതു ഉപയോഗിക്കണം എന്നറിയാതെ വരുമ്പോള്‍ ആദ്യം ഈസ്‌ എഴുതി പിന്നെ അതിന്റെ മുകളില്‍ ആസും ആറും എഴുതി ഇംഗ്ലീഷ് മാഷിന്റെ സൌകര്യാര്‍ത്ഥം ഏതു വേണമെങ്കിലും ഉപയോഗിച്ചോട്ടെ ഒന്നിനും ഒരു കുറവും വരരുത് എന്ന് കരുതി അങ്ങനെ വിടും. സഹപാഠികള്‍ പലരും ഇംഗ്ലീഷില്‍ ഉള്ള എന്റെ നൈപുണ്യമായി ഇതിനെയൊക്കെ നോക്കി കണ്ടു. ക്രിക്കറ്റ്‌ ടൂര്ന്നമെന്റില്‍  കെനിയ, ബംഗ്ലാദേശ്,കാനഡ, ഹോളണ്ട് എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന സ്വപ്ന ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യ ഗ്രൂപ്പ്‌ ചാമ്പ്യന്‍ ആകുന്നതുപോലെ  ഞാന്‍ അവരുടെ ഇടയില്‍ വിരാജിച്ചു എന്നതാണ് സത്യം. 

 "വെള്ളം പോലെ തന്നെ ഇംഗ്ലീഷും അമൂല്യമാണ്‌ .. പാഴാക്കരുത് ഒരു വാക്ക് പോലും"  എന്ന് പോളിസി മുറുകെ പിടിച്ചു നടന്നതിനാല്‍ അനാവശ്യമായി ... എന്തിനു ആവശ്യത്തിനു പോലും ഇംഗ്ലീഷ് ഉപയോഗിക്കാതെ പറ്റുമെങ്കില്‍ അങ്ങനെ എന്ന മട്ടില്‍ പത്താം ക്ലാസ് വരെ ഒരു തരത്തില്‍ പിടിച്ചു നിന്നു. 

അടുത്ത അങ്കത്തട്ട് പ്ലസ്‌ ടു ആയിരുന്നു. അവിടെ നിര്‍ബന്ധമായും ഇംഗ്ലീഷ് ആണ് മീഡിയം ! കുടുങ്ങി എന്ന് പറഞ്ഞാ മതിയല്ലോ. എന്നും എസി കോച്ചില്‍ മാത്രം  യാത്ര ചെയ്തിരുന്ന ഒരാളെ പിടിച്ചു മലബാര്‍  എക്സ്പ്രസ്സിന്റെ   ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കെട്ടിയിട്ടു യാത്ര ചെയ്യിപ്പിച്ചത് പോലെ ആയി എന്റെ കാര്യം.ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചു വന്ന പിള്ളേര്‍ വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ ഇംഗ്ലീഷില്‍ സംശയങ്ങള്‍ ചോദിച്ചു  എന്നെ പോലുള്ള സര്‍ക്കാരിന്റെ ഉച്ചക്കഞ്ഞി പ്രൊഡക്ട്കളുടെ മുന്നില്‍ ഷൈന്‍ ചെയ്തു വിലസാന്‍ തുടങ്ങി. കഴുത കാമം കരഞ്ഞു തീര്‍ക്കും എന്ന് പറയുന്നത് പോലെ നിറ മിഴികളോടെ ഇതൊക്കെ നോക്കി കാണാനേ എനിക്ക് കഴിഞ്ഞുള്ളൂ.

 ക്ലാസ്സില്‍ എന്നെ പോലെ വേറെയും കുറച്ചു പേരുള്ളതുകൊണ്ട് നേരിയ ആശ്വാസം തോന്നിയിരുന്നു. പൊതുവായ ഇഷ്ടങ്ങള്‍ സൂക്ഷിക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ ഇടയില്‍ ഉള്ളതിനേക്കാള്‍ അടുപ്പം പൊതുവായ എതിര്‍പ്പുകള്‍ പ്രകടിപ്പുക്കുന്ന വിഭാഗത്തിന്റെ ഇടയില്‍ കാണുമല്ലോ. അങ്ങനെ ഞങ്ങളുടെ ഇടയില്‍ നല്ല ഒരു ബോണ്ട്‌ രൂപപ്പെട്ടു. 

 അങ്ങനെ രണ്ടാഴ്ച പൊട്ടന്‍ ആട്ടം കാണുന്നത് പോലെ കഴിഞ്ഞു പോയി.. അപ്പോഴാണ്‌ ഞാന്‍ ഉള്‍പ്പെടെ ഉള്ള സമുദായത്തിന്റെ ഉദ്ദരണത്തിനായി   പിന്നൊക്കെ ക്ഷേമ വകുപ്പ് മന്ത്രിയെ പോലെ കെമിസ്ട്രി സര്‍ ഒരു ഇടക്കാല ആശ്വാസവുമായി അവതരിച്ചത്. "മലയാളം മീഡിയത്തില്‍ നിന്നു വന്ന കുട്ടികള്‍ക്ക് ആദ്യത്തെ മൂന്നു മാസം അല്പം ബുദ്ധിമുട്ട് ഫീല്‍ ചെയ്യും. അത് കഴിഞ്ഞാല്‍ കംഫെര്‍ട്ടബിള്‍ ആവും. അത്കൊണ്ട് വിഷമിക്കണ്ട" ഇതായിരുന്നു ദൈവിക വചനം!

ആദ്യത്തെ മൂന്നു മാസം ഉഴപ്പാന്‍ ഉള്ള ലൈസന്‍സ് മാത്രമായി അത് മാറി. കണ്ണടച്ച് തുറക്കുംബഴേക്കും മൂന്നു മാസം പിന്നിട്ടു. നാലാം മാസം ഒന്നാം ദിവസം തൊട്ടു ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ കാര്യമായി ശ്രമിച്ചു. പക്ഷെ കാര്യങ്ങള്‍ തഥൈവ! പി എസ സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പോലെ ,കെമിസ്ട്രി സര്‍ നെ ഒന്ന്  കണ്ടു പഴയ പ്രസ്താവനയുടെ  കാലാവധി നീട്ടി തരാന്‍ ഒരു നിവേദനം സമര്‍പ്പിക്കാന്‍ മനസ്സ് കെഞ്ചി എങ്കിലും അതിന്റെ പ്രായോഗികതയെ കുറിച്ച് ഓര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ച്. ഇംഗ്ലീഷ് മീഡിയം പിള്ളേരും ഞങ്ങളും തമ്മിലുള്ള സ്പര്‍ദ്ദ വര്‍ദ്ധിച്ചു വന്നു. അവര്‍ തൊട്ടു കൂടാത്തവരും തീണ്ടി കൂടാത്തവരും ദ്രിഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളവരുമായി ഞങ്ങള്‍ക്ക് തോന്നി. പക്ഷെ ഒന്നും പുറത്തു കാണിച്ചില്ല.

മാസങ്ങള്‍ പിന്നെയും മുന്നോട്ടു ചെന്നപ്പോള്‍ എപ്പഴോ എങ്ങിനയോ ഒരു വിധം ഞങ്ങള്‍ ഇംഗ്ലീഷ് നോട്  പൊരുത്തപ്പെട്ടു.ക്ലാസ്സില്‍  സംശയങ്ങള്‍ ചോദിക്കുന്ന ശീലം പണ്ട് തൊട്ടേ ഇല്ലാതിരുന്നത് കൊണ്ടും ചോദ്യങ്ങള്‍ ചോദിച്ചാല്‍ മിണ്ടാതെ വടി പോലെ നില്‍ക്കുന്ന ശീലം ഉള്ളതും കൊണ്ടും ഇംഗ്ലീഷ് ഏറെ അങ്ങ്  ഉപദ്രവിച്ചില്ല എന്ന് പറയുന്നതാവുംശരി.

പ്ലസ്‌ ടു വില്‍ നിന്നും ഉള്‍ക്കൊണ്ട് ഊര്‍ജ്ജം ഉപയോഗിച്ച് മൂന്നു വര്ഷം ബി എസ സി ഡിഗ്രി ഓടി തീര്‍ത്തു.

ഒടുവില്‍ എം സി യെ ചെയ്യാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് പോയി. അത് വരെ കണ്ണൂരില്‍ മാത്രം ജീവിച്ചു വളര്‍ന്ന ഞാന്‍ തിരുവനന്തപുരത്തെക്കു ചെല്ലുമ്പോള്‍ മനസ്സ് ഉദ്ദ്വേക ഭരിതമായിരുന്നു. പാന്റും ഷര്‍ട്ടും ടൈ യും ഒക്കെ ഇട്ടു ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഒരു കൂട്ടം പിള്ളേര്‍ ആയിരിക്കും അവിടെ എന്ന് കരുതി പേടിച്ചാണ് അങ്ങോട്ട്‌ ചെന്നത്. പക്ഷെ അവിടെ എത്തിയപ്പോള്‍ എല്ലാ പേടിയും അസ്ഥാനത്തായി. ഞാന്‍ പണ്ടേ ഇങ്ങോട്ട് വരേണ്ടതായിരുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു പലരുടെയും ഇംഗ്ലീഷ് ലെ നിപുണത. 

ഇത് തന്നെ തക്കം... ഇനിയെങ്കിലും ഇംഗ്ലീഷ് പഠിക്കണം എന്ന് കരുതി,  കാഴ്ചയില്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവന്‍ എന്ന് പറയുന്ന , ഒറ്റ നോട്ടത്തില്‍ ഇംഗ്ലീഷ് അറിയില്ലെന്ന് തോന്നിപ്പിക്കുന്ന മൂന്നു നാല് പേരെ ഞാന്‍ തിരഞ്ഞു പിടിച്ചു ക്ലാസിനു വെളിയില്‍ കൊണ്ട് പോയി രഹസ്യ യോഗം ചേര്‍ന്നു. ഇംഗ്ലീഷ് അറിഞ്ഞിരിക്കെണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനു പോകുന്നതിന്റെ  പ്രസ്കതിയെ കുറിച്ചും ഒരു ചെറു പ്രഭാഷണം തന്നെ നടത്തി.  അതില്‍ രണ്ടു പേര്‍  യോഗത്തില്‍ വലിയ താല്‍പ്പര്യം കാണിക്കാതെ മൌനം അവലംബിച്ച് നിന്നപ്പോള്‍ അതിനുള്ള മൂല കാരണം അവര്‍ മലയാളത്തെക്കാള്‍ നന്നായി  ഇംഗ്ലീഷ് അറിഞ്ഞിരുന്നവര്‍ ആയിരുന്നതു കൊണ്ടാണ് എന്ന സത്യം ഏറെ വൈകിയാണ് എനിക്ക് മനസ്സിലായത്. എന്തായാലും മീറ്റിംഗ് വെറുതെ ആയില്ല. വരുണ്‍  എന്ന കൂട്ടുകാരന്‍ എന്നോടൊപ്പം സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സിനു വാരാന്‍ സമ്മതിച്ചു.

പിറ്റേ ദിവസം വൈകീട്ട് തന്നെ ഞങ്ങള്‍ രണ്ടു പേരും  തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ല്‍  സ്പോകണ്‍ ഇംഗ്ലീഷ് ക്ലാസ്സിനു രണ്ടായിരം രൂപ കൊടുത്തു ജോയിന്‍ ചെയ്തു.   ആദ്യ രണ്ടു ദിവസത്തെ ക്ലാസ്സു കഴിഞ്ഞപ്പോള്‍ തന്നെ ഇത് നമുക്ക് പറഞ്ഞ സ്ഥലമല്ലെന്നും ചെറുതല്ലാത്ത  ധനനഷ്ട്ടവും മാനഹാനിയും പിണഞ്ഞിരിക്കുന്നു എന്നും ഞങ്ങള്‍  മനസ്സിലാക്കി. പിറ്റേ ദിവസം രാവിലെ ചെന്ന് ഇനി ഞങ്ങള്‍ ക്ലാസിനു വരുന്നില്ല എന്നും ബാക്കി കാശ് തിരിച്ചു തരണം എന്നും ആവശ്യപ്പെട്ടു നോക്കി എങ്കിലും അവരത് തരാന്‍ തയ്യാറായില്ല.എന്ന് മാത്രമല്ല  ക്ലാസ്സിനു വരാതിരിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ അവര്‍ ശ്രമം തുടങ്ങുകയും ചെയ്തപ്പോള്‍ ഒരു മാനഭംഗത്തിന് കൂടി  ഇരയാവാതിരിക്കാന്‍ ഞങ്ങള്‍ രണ്ടു പേരും അവശേഷിക്കുന്ന മാനം മുറുക്കെ പിടിച്ച് അവിടുന്ന് ഇറങ്ങി ഓടി.  

വര്‍ഷങ്ങള്‍ മുന്നോട്ടു പോയി. ഫൈനല്‍ ഇയര്‍ പകുതി ആയി. ക്യാമ്പസ് റിക്രൂട്ട്മെന്റിനായി അങ്ങും ഇങ്ങും ഓടി നടക്കുന്ന സമയം. ഏതോ ഒരു ദയാനുകമ്പന്‍ എന്നെയും സെലക്ട്‌ ചെയ്തു! കോളേജ് ലെ നിയമം അനുസരിച്ച് ഒരു കമ്പനിയില്‍ സെലക്ഷന്‍ കിട്ടിയവര്‍ മറ്റ് കംപനികളിലെക്കുള്ള ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പാടില്ലായിരുന്നു. 

അങ്ങനെ ഇരിക്കെയാണ് കണ്ണൂരിലെ ഒരു പ്രശസ്തമായ കോളേജില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി റിക്രൂട്ടുമെന്റിനായി വരുന്നു എന്നും എന്റെ കോളേജ് ലെ കുട്ടികള്‍ക്ക് അറ്റന്‍ഡ് ചെയ്യാന്‍ പെര്‍മിഷന്‍ ഉണ്ട് എന്നും പ്രിന്സിപാല്‍ അറിയിച്ചത്. സ്വന്തം തട്ടകമായ കണ്ണൂരില്‍ ആണ് സംഭവം നടക്കാന്‍ പോകുന്നത് എന്നതുകൊണ്ട് പിള്ളേരുടെ കൂടെ ഞാനും തിരിച്ചു. കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ബോംബും വടിവാളും ഒക്കെ ആയിരുന്നു പലരുടെയും മനസ്സില്‍ . അതുകൊണ്ട് തന്നെ "ഇതൊക്കെ എന്ത് !!" എന്ന ഭാവത്തില്‍ അവരുടെ മുന്നില്‍ ഷൈന്‍ ചെയ്തു നടക്കാന്‍ പറ്റിയ ഒരു അവസരം ആയതുകൊണ്ടും സ്വന്തം നാട് ആയതുകൊണ്ടും ആ യാത്രയിലെ ജാഥാ ലീഡര്‍ ആയി ഞാന്‍ സ്വയം സ്ഥാനാരോഹണം ചെയ്തു. 

ബോംബ്‌ ഞാന്‍ കണ്ടിട്ടുണ്ട് ,,, തൊട്ടിട്ടുണ്ട് .... അതുണ്ടാക്കുന്ന ഒന്ന് രണ്ടു  ചെട്ടന്മ്മാരെ പരിചയം ഉണ്ട് എന്നൊക്കെ ഞാന്‍ പണ്ടേ തട്ടി വിട്ടിട്ടുണ്ടായിരുന്നു . കണ്ണൂരില്‍ നിന്നും വരുന്ന ഒരു ചെറുപ്പക്കാരന്‍ ബോംബും വടിവാളും ഒന്നും കണ്ടിട്ടില്ല എന്ന് പറയുന്നതില്‍ പരം നാണക്കേട്‌ വേറെ ഉണ്ടോ !പക്ഷെ ബോംബെന്ന് കേട്ടാല്‍ ആദ്യം ഓടുന്നത് ഞാന്‍ ആയിരിക്കും എന്ന സത്യം അവര്‍ക്കറിയില്ലല്ലോ. 

അങ്ങനെ കണ്ണൂരില്‍ എത്തി. എന്നിലെ ഉത്തരവാദി കര്‍മനിരതനായി. എല്ലാവരെയും ഒന്‍പതു മണിക്ക് മുന്‍പ് തന്നെ കോളേജില്‍ എത്തിച്ചു. റിക്രൂട്ടുമെന്റ് നടക്കുന്ന ഹാളിനകത്ത് കേറ്റി ഇരുത്തി.കയ്യില്‍ ഒരു ബാഗും പിടിച്ചു ഞാന്‍ പുറത്തു വെയിറ്റ് ചെയ്തു. 

റിക്രൂട്ടുമെന്റ് നടത്താന്‍  വരാമെന്ന് പറഞ്ഞ കമ്പനിയിലെ ആള്‍ക്കാര്‍ ഇത് വരേം എത്തിയിട്ടില്ല. എല്ലാവരും വെയിറ്റ് ചെയ്യുകയാണ്. അപ്പോഴാണ്‌ ചെറിയ ഒരു മൂത്രശങ്ക തോന്നി ഞാന്‍ ടോയിലെറ്റ് ലക്ഷ്യമാക്കി വലതു വശത്തേക്ക് നടന്നത്. എന്റെ കഷ്ടകാലത്തിനു ഞാന്‍ നടന്നു പോയത് സ്റ്റാഫ്‌ റൂം ഭാഗത്തേക്ക് ആയിരുന്നു. കയ്യില്‍ ഒരു ബാഗുമായി അല്പം ജാടയോടെ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടക്കുന്ന എന്നെ കണ്ടപ്പോള്‍ രണ്ടു വളണ്ടിയര്‍മ്മാര്‍ ഓടി വന്നു.  

റിക്രൂട്ട് മെന്റില്‍ പങ്കെടുക്കുന്നവര്‍ ആ ഹാളില്‍ ആണ് ഇരിക്കേണ്ടത് എന്ന്  പറഞ്ഞു അവര്‍ ഹാള്‍ ഭാഗത്തേക്ക് വിരല്‍ ചൂണ്ടി കാണിച്ചു.അവര്‍ പറഞ്ഞത് ഇംഗ്ലീഷില്‍ ആയിരുന്നു എങ്കിലും അവരുടെ നിലവാരം എന്റെ അത്രയൊക്കെയേ ഉള്ളു എന്ന് ആ ഇംഗ്ലീഷ് കേട്ടപ്പോ എനിക്ക് മനസ്സിലായി. അപ്പൊ രണ്ടും കല്‍പ്പിച്ചു ഒന്ന് കൊമ്പ് കോര്‍ക്കാന്‍ തന്നെ തീരുമാനിച്ചു.ഒന്നുമില്ലേലും ഞാന്‍ തലസ്ഥാന നഗരിയിലെ കോളേജില്‍ നിന്നും വരുന്നതല്ലേ !

ഞാന്‍ ടെസ്റ്റ്‌ അറ്റന്‍ഡ് ചെയ്യാന്‍ വന്നതല്ല എന്നും അറ്റന്‍ഡ് ചെയ്യുന്ന അഞ്ചു പത്തു പേര്‍ക്ക് ഒരു കമ്പനിയായി വന്നതാണ് എന്നും അവരെ പറഞ്ഞു മനസ്സിലാക്കിക്കാനായി ഞാന്‍ ഇങ്ങനെ പറഞ്ഞു.

"ഐ ആം ദി കമ്പനി"

അത് കേട്ടപ്പോ ആ അല്‍പ ജ്ഞാനികള്‍ ഒന്ന് പകച്ചു പോയി. അവര്‍ മുഖത്തോടു മുഖം നോക്കി. എന്നിട്ട്  അല്‍പ്പം വിനയത്തോടെ സൌമ്യമായ ഭാഷയില്‍  അതില്‍ ഒരുത്തന്‍ എന്നോട് തിരിച്ചു ചോദിച്ചു. 

"സര്‍, യു ആര്‍ ദി കമ്പനി ? ?? "

"ഭാഗ്യം ഞാന്‍ ഉദ്ദേശിച്ചത് അവര്‍ക്ക് മനസ്സിലായി. സ്മാര്‍ട്ട്‌ ബോയ്സ് !" ഞാന്‍ മനസ്സില്‍ പറഞ്ഞു .

"യെസ്... ഐ ആം ദി കമ്പനി " ആത്മവിശ്വാസത്തോറെ ഞാന്‍ പറഞ്ഞു. 

"സര്‍ വണ്‍ മിനിറ്റ് " എന്നും പറഞ്ഞു അവര്‍ രണ്ടു പേരും സ്റ്റാഫ്‌ റൂമിലേക്ക്‌ ഓടി പോയി ഒരു മാഡത്തിനെയും കൂട്ടി തിരിച്ചു വരുന്നത് കണ്ടപ്പോ എനിക്ക് തോന്നി എന്തോ പന്തികേട്‌ സംഭവിച്ചിരിക്കുന്നു എന്ന്. പക്ഷെ എന്താണെന്ന് ഒരു പിടിയും കിട്ടീല്ല. 

മാഡം  എന്റെ അടുത്ത് വന്നു പുഞ്ചിരിയില്‍ കുതിര്‍ന്ന ബഹുമാനത്തോടെ ചോദിച്ചു .

"സര്‍, ആര്‍ യു ഫ്രം ദി കമ്പനി ? "

അത് ശരി.. അപ്പൊ അതാണ്‌ സംഭവം. ചെറിയൊരു മിസ്സ്‌ അണ്ടര്‍സ്റ്റാണ്ടിംഗ്... !!! അതിവിടെ സംഭവിച്ചിരിക്കുന്നു. തീര്തുകൊടുക്കാം. 

ഞാന്‍ പറഞ്ഞു - "നോ നോ ... മൈ ഫ്രണ്ട്സ് ആര്‍ ദേര്‍. ഇന്‍ ദി ഹാള്‍ ...... ഐ ആം ജസ്റ്റ്‌ എ  കമ്പനി !"

"ഓഹ്.. യു ആര്‍ നോട്ട് ഫ്രം ദി കമ്പനി!! യു ആര്‍ ജസ്റ്റ്‌ എക്കംപനിയിംഗ് ദെം!"

"യ യ...  എക്കംപനിയിംഗ്!! എക്കംപനിയിംഗ്!! "

അത് പറയുമ്പോള്‍ എന്റെ മുഖത്തുണ്ടായിരുന്ന ചമ്മല്‍ ഇപ്പഴും എനിക്ക് വര്‍ണ്ണിക്കാന്‍ പറ്റുന്നില്ല. 

പിന്നെ അവിടെ ഒരു പൊട്ടി ചിരി ആയിരുന്നു. ഞാന്‍ ഒഴികെ എല്ലാവരും ആസ്വദിച്ചു ചിരിച്ചു. മാഡം ചിരിച്ചതിനു എനിക്ക് പരാതിയില്ല . പക്ഷെ ആ രണ്ടു വളണ്ടിയര്‍മ്മാര്‍.... അവരുടെ ചിരി... അത് എന്നെ കുറെ കാലം നൊമ്പരപ്പെടുത്തി. !!

വര്‍ഷങ്ങള്‍ കുറെ മുന്നോട്ടു പോയി.ഇന്ന് ഞാന്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു.വലിയ തരക്കേടില്ലാതെ ഒരു വിധം പിടിച്ച് നില്‍ക്കാനുള്ള ഇംഗ്ലീഷ് ഒക്കെ ദൈവ കൃപയാല്‍ ഞാന്‍ എങ്ങനെയൊക്കെയോ സ്വായത്തമാക്കി.

എന്തായാലും ഇന്ന്  ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ആസ്വദിച്ചു ചിരിക്കാന്‍ എനിക്ക് പറ്റുന്നുണ്ട് ! :)   

                                      --------------------------



                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...